ഒഡിഷയിലെ ബോക്സൈറ്റ് ഖനനത്തിനെതിരേ പ്രതിഷേധിച്ച ഗ്രാമവാസികൾക്ക് നേരെ അക്രമം തുടർന്ന് പൊലിസ് ┃in-depth
ഒഡിഷയിലെ കലഹണ്ടി ജില്ലയിലെ കന്റാമ്മൽ ഗ്രാമത്തിൽ ഏപ്രിൽ 7ന് ലോക്കൽ പൊലിസ് നടത്തിയ റെയിഡിനെതിരേ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. വേദാന്ത എന്ന സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ സിജിമാലിയെന്ന മലയോര പ്രദേശത്ത് നടന്ന് കൊണ്ടിരിക്കുന്ന ബോക്സൈറ്റ് ഖനനതിരായ പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള പൊലിസ് റെയിഡുകളെന്ന് 'പീപ്പൾ യൂനിയൻ ഫോർ ഡെമോക്രാറ്റിക്ക് റൈറ്റ്സ്' പോലെയുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഖനനത്തിനെതിരായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ മ മതി മലി സുരക്ഷമഞ്ച് എന്ന സംഘടനയുടെ നേതാക്കളെയും, ഗ്രാമവാസികളെയും മാർച്ച് മാസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അതിന്റെ തുടർച്ചയിലാണ് ഏപ്രിൽ 7ന് റെയ്ഡ് നടത്തുന്നതും, പൊലിസ് വീണ്ടും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതും.
സർക്കാർ നൽകിയ ഖനന അനുമതി
2023 മാർച്ചിലാണ് ഒഡിഷ സർക്കാർ 50 വർഷത്തേക്ക് സിജിമാലി പ്രദേശത്തെ ബോക്സൈറ്റ് ഖനനം ചെയ്യാൻ വേദാന്ത കമ്പനിക്ക് അനുമതി നൽകുന്നത്. തോമുൽ രാമ്പൂർ, കശിപൂർ, കലഹന്റി, രയഗാഡ പ്രദേശങ്ങളിലായി വ്യാപിച്ച് കിടക്കുന്ന മലയോര പ്രദേശമാണ് സിജിമാലി. ഈ സിജിമാലി പ്രദേശത്തെ ഏതാണ്ട് 1549 ഹെക്ടർ ഭൂമിയാണ് സർക്കാർ വേദാന്ത കമ്പനിക്ക് ഖനനത്തിനായി നൽകിയത്. അതിൽ 699 ഹെക്ടർ പ്രദേശം വന മേഖല കൂടിയാണ്.
സർക്കാർ തീരുമാനത്തിന് എതിരേ തുടക്കം തൊട്ട് തന്നെ ജനകീയ പ്രതിഷേധങ്ങൾ ഉയർന്ന് വന്നിരുന്നു. ലിങ്കരാജ അസാദ്, സുരേഷ് സങ്കറം പോലെയുള്ള നേതാക്കളുടെ കീഴിൽ ആദിവാസികൾ അണിനിരക്കുകയും, മ മതി മലി പോലെയുള്ള സംഘടനകൾ പ്രതിഷേധത്തിനായി രൂപീകരിക്കുകയും ചെയ്തു.
അറസ്റ്റും മറ്റു നടപടികളും
കലഹന്റി ജില്ലയിലെ തലാംപാടർ ഗ്രാമം. ഏതാണ്ട് 120 വീടുകൾ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രദേശം. മാർച്ച് 11ന് പൊലിസ് ഗ്രാമത്തിലേക്ക് ഇരച്ച് കയറുകയും 21 ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വേദാന്ത കമ്പനിയെ അനുകൂലിക്കുന്ന ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 18 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ള സ്ത്രീകളും ഉണ്ടായിരുന്നു, ഒപ്പം ഗർഭണികളും. വധശ്രമം പോലെയുള്ള ഗൗരവമേറിയ വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരേ കേസ് എടുത്തിരിക്കുന്നത്. കോടതി ഇത് വരെയും ഈ ഇരുപതിയൊന്ന് പേർക്കും ജാമ്യം അനുവദിച്ചിട്ടുമില്ല.
കലഹന്റി ജില്ലയിലെ തന്നെ ഭവാനിപാട്ന എന്ന പ്രദേശത്ത് വെച്ച് മാർച്ച് 25നാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ലിങ്കരാജ് അസാദിനെയും, സുരേഷ് സങ്കറമത്തെയും പൊലിസ് അറസ്റ്റ് ചെയ്യുന്നത്. ലിങ്കരാജ് അസാദ് സമാജ് വാദി ജൻ പരിഷത്തിന്റെ നേതാവായിരുന്നു. സുരേഷ് സങ്കറമം ആവട്ടെ ഖനനത്തിനെതിരേ പ്രതിഷേധം ഉയർത്താനായി രൂപം കൊണ്ട മ മതി മാലി സുരക്ഷമഞ്ചിന്റെ നേതാവും. ഇരുവർക്കും കോടതി ഇത് വരെയും ജാമ്യം അനുവദിച്ചിട്ടില്ല.
ഏപ്രിൽ 7ലെ റെയ്ഡ്
ഈ അറസ്റ്റുകളുടെ തുടർച്ചയിൽ വേണം ഏപ്രിൽ 7ലെ പൊലിസ് റെയ്ഡിനെ മനസ്സിലാക്കാൻ. ഏപ്രിൽ 3നാണ് പൊലിസ് കന്റാമ്മൽ ഗ്രാമത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. സിജിമാല ബോക്സൈറ്റ് ഖനന പ്രദേശത്തേക്ക് കന്റാമ്മൽ ഗ്രാമം വഴി റോഡ് പണിയുന്നതിന് വേണ്ടിയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാൽ നിരോധനാജ്ഞയെ മറികടന്ന് ഏപ്രിൽ 4 മുതൽ 6 വരെ ഗ്രാമവാസികൾ വഴിയിൽ കുത്തിയിരുന്ന് റോഡ് പണിക്ക് മുടക്കം വരുത്തി. ഏപ്രിൽ 7 പുലർച്ചെ 2 മണിക്ക് പൊലിസ് ഗ്രാമത്തിലേക്ക് വൻ സന്നാഹവുമായി പ്രവേശിച്ചു. ഗ്രാമവാസികൾക്ക് നേരെ ടിയർ ഗ്യാസുകൾ ഉപയോഗിച്ചു. പൊലിസ് ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് സാരമായ പരുക്കേറ്റു. പൊലിസ് അതിക്രമം നേരം പുലരുവോളം തുടർന്നു.
നിലവിൽ പീപ്പൽ യൂനിയൻ ഫോർ ഡെമോക്രാറ്റിക്ക് റൈറ്റ്സ് പോലെയുള്ള സംഘടനകൾ അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഒപ്പം പ്രകൃതിക്കും, പ്രദേശത്തെ മനുഷ്യർക്കും ദോഷമാകുന്ന ഖനനം നിർത്തി വയ്പ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും മനുഷ്യാവകാശ സംഘടനകൾ തുടർന്ന് പോരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."