നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും; ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുക്കും
പട്ന: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജെഡിയു ദേശീയ വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലാണ് ഇന്നലെ ഡൽഹിയിലെത്തിയ നിതീഷിനെ സ്വീകരിച്ചത്. ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനായിരിക്കും ഇന്ന് നിതീഷിന് സത്യവാചകം ചൊല്ലിക്കൊടുക്കുക.
അതേസമയം, രാജ്യസഭാംഗമായി ചുമതലയേറ്റാലുടൻ നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രി പദം രാജിവെയ്ക്കും. നിലവിലെ ഉപമുഖ്യമന്ത്രിയായ സാമ്രാട്ട് ചൗധരിയായിരിക്കും ബിഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 30ന് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം രാജിവെച്ച നിതീഷ് നിലവിൽ കാവൽ മുഖ്യമന്ത്രിയായി തുടരുകയാണ്. ഏപ്രിൽ 13 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ ഔദ്യോഗികമായി തീരുമാനിക്കുകയും, ഏപ്രിൽ 15 ന് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കുകയും ചെയ്യുമെന്നാണ് സൂചന.
അതേസമയം, സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുമ്പോൾ നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രിയായേക്കും. നിതീഷ് കുമാറിന്റെ മകനാണെങ്കിലും ഇതുവരെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു നിഷാന്ത്. 1975-ൽ ജനിച്ച അദ്ദേഹം ഒരു സോഫ്റ്റ്‌വെയർ എൻജിനീയറിംഗ് ബിരുദധാരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."