ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം
വാഷിങ്ടണ്‍ ഡിസി: ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചെങ്കിലും യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്. ഇറാനുമായി സമാധാന കരാറിലെത്തുംവരെ ഉപരോധം തുടരുമെന്നാണ് അമേരിക്കയുടെ നയം. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും, മിക്ക കാര്യങ്ങളിലും ധാരണയിലെത്തിയതിനാല്‍ കുറഞ്ഞ സമയം മാത്രമേ ഉപരോധം നിലനില്‍ക്കൂ എന്നും ട്രംപ് അറിയിച്ചു.
ലെബനനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ തുടര്‍ ആക്രമണങ്ങൡ നിന്ന് ഇസ്‌റാഈലിനെ താന്‍ വിലക്കിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്താന്‍ ഇറാന്‍ സമ്മതിച്ചതായി അവകാശപ്പെട്ട ട്രംപ് ഹോര്‍മുസില്‍ ഇടപെടാമെന്ന് നാറ്റോ സൈനിക സഖ്യം തന്നെ അറിയിച്ചെന്നും വെളിപ്പെടുത്തി. എന്നാല്‍ താന്‍ ഇടപെട്ട് നാറ്റോ സൈനിക നീക്കം തടഞ്ഞെന്നുമാണ് ട്രംപിന്റെ വാദങ്ങള്‍.
അതേസമയം ഹോര്‍മുസ് തുറന്നിട്ടും യുഎസ് നാവിക ഉപരോധം തുടരുന്നത് വെടിനിര്‍ത്തല്‍ ലംഘനമാണെന്ന് ഇറാന്‍ പ്രതികരിച്ചു. ഹോര്‍മുസ് വഴി സൈനിക കപ്പലുകള്‍ക്ക് അനുമതി നല്‍കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇറാന്റെ മരവിപ്പിച്ച 20 ബില്യണ്‍ ഡോളറിന്റെ സ്വത്തുക്കള്‍ കൈമാറാന്‍ അമേരിക്ക തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) എല്ലാ വാണിജ്യ കപ്പലുകൾക്കുമായി പൂർണ്ണമായും തുറന്നു നൽകുമെന്ന് നേരത്തെ ഇറാൻ വ്യക്തമാക്കിയിരുന്നു. ലെബനൻ-ഇസ്റാഈൽ വെടിനിർത്തൽ നിലനിൽക്കുന്ന കാലയളവിൽ സുഗമമായ കപ്പൽ ഗതാഗതം ഉറപ്പാക്കുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞത്.
ഇറാന്റെ പ്രഖ്യാപനം ഇങ്ങനെ:
വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി തന്റെ എക്‌സ് (X) ഹാൻഡിലിലൂടെയാണ് ഈ ശുഭവാർത്ത പങ്കുവെച്ചത്.ലെബനനിലെ വെടിനിർത്തൽ വ്യവസ്ഥകൾക്ക് അനുസൃതമായി, ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സഞ്ചാരത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി.വെടിനിർത്തലിന്റെ ശേഷിക്കുന്ന കാലയളവിൽ പാത പൂർണ്ണമായും തുറന്നിരിക്കും.
പിന്നാലെ ഹോർമുസ് കടലിടുക്ക് ഇപ്പോൾ സുരക്ഷിതമാണെന്നും കപ്പലുകൾക്ക് സഞ്ചരിക്കാമെന്നും ട്രംപും സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."