വാൽപ്പാറ അപകടം: നൊമ്പരപ്പൂക്കളായി അവരും... അധ്യാപകരുടെ വിയോഗം താങ്ങാനാവാതെ വിദ്യാർഥികൾ
മലപ്പുറം: എന്റെ ടീച്ചറ്....ഭക്ഷണം കഴിക്കാതെ ഒന്നാംക്ലാസുകാരൻ.... അധ്യാപകരുടെ വേർപ്പാട് ഉൾക്കൊള്ളാനാകാതെ തേങ്ങി മുറിയിൽ കതകടച്ചിരിക്കുന്ന പൂർവവിദ്യാർഥി... കേരളത്തെ നടുക്കിയ, അഞ്ച് സ്കൂൾ അധ്യാപരുടെ ജീവൻ പൊലിഞ്ഞ വാൽപ്പാറ ദുരന്തത്തിൻ്റെ ബാക്കിപത്രമാണ് ഇവ. അധ്യാപകരും വിദ്യാർഥികളുമായുള്ള ആത്മബന്ധത്തിന്റെ ആഴക്കടൽ തീർക്കുന്ന സങ്കടക്കാഴ്ച...വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിൽ പാങ് ജി.എൽ.പി സ്‌കൂളിലെ വിദ്യാർഥികളുടെ വീട്ടിൽ കൗൺസിലിങിന് എത്തിയ ജില്ലാ ശിശുക്ഷേമ സമിതി പ്രവർത്തകർക്കാണ് ആദ്യദിനം തന്നെ കരളലിയിപ്പിക്കുന്ന കാഴ്ചകൾക്ക് നേർസാക്ഷികളാകേണ്ടി വന്നത്.
പാങ് പള്ളിപ്പടി ജി.എൽ.പിയിലെ പ്രധാനാധ്യാപിക അടക്കം അഞ്ച് അധ്യാപകരുടെ മരണം കുട്ടികളിൽ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. സ്കൂളിലെ ആറ് അധ്യാപകരിൽ ഇനി ഒരു അധ്യാപിക മാത്രമാണ് ഇവർക്കുള്ളത്. അതുകൊണ്ടു തന്നെ കുട്ടികളെ ചേർത്തു പിടിക്കുന്ന രീതിയിൽ വീടുകളിലെത്തി കൗൺസിലിങ് നൽകുന്നുണ്ട്. വരും ദിവസങ്ങളിലും ശിശുക്ഷേമ സമിതി പ്രവർത്തകർ വിദ്യാർഥികളുടെ വീടുകളിലെത്തും. അപകടം കുട്ടികളിൽ ഉണ്ടാക്കിയ മാനസിക ആഘാതം മറികടക്കാൻ കൗൺസിലിങ് നൽകാൻ വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയിരുന്നു.
സമീപമുള്ള പാങ് ജി.യു.പി സ്‌കൂൾ പ്രധാനാധ്യാപകൻ കെ.അഹമ്മദ് കുട്ടി മാസ്റ്റർക്കാണ് താൽക്കാലികമായി സ്കൂളിൻ്റെ ചുമതല വിദ്യാഭ്യാസ വകുപ്പ് കൈമാറിയത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യാഗസ്ഥർ ഇന്ന് സ്‌കൂളിലെത്തും. ഇത് സംബന്ധിച്ച് ഇന്ന് മലപ്പുറം കലക്ടറേറ്റിൽ പ്രത്യേക യോഗവും ചേരും. അധ്യാപകരില്ലാതായതോടെ പാങ് ജി.എൽ.പിയിലേക്ക് പുതിയ അധ്യാപകരെ നിയമിക്കാനുള്ള നടപടികളും ആരംഭിച്ചു. സ്ഥിരം നിയമനം നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.
നിലവിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നിയമന തടസം നീക്കാൻ ജില്ലാകലക്ടറെ ഇന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ കാണും. മൂന്ന് അധ്യാപകർ ഉടനെ സ്‌കൂളിൽ നിയമിതരാകും. സ്‌കൂൾ പ്രവേശനം, ടി.സി നൽകൽ തുടങ്ങിയ പ്രക്രിയകൾ പൂർത്തിയാക്കണം. ഒരു നൂറ്റാണ്ട് പഴക്കമുള്ള സ്‌കൂളിൽ പ്രീ-പ്രൈമറി ഉൾപ്പടെ 161 വിദ്യാർഥികളാണ് പഠിക്കുന്നത്. സ്‌കൂളിലെ അഞ്ച് അധ്യാപകരും ഒരു പാചകക്കാരിയുമടക്കം ഒമ്പത് പേരാണ് വാൽപ്പാറ അപകടത്തിൽ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."