കൊടുംചൂടിനിടെ സ്കൂളുകളിൽ പഠന പിന്തുണ ക്ലാസുകൾ; എതിർപ്പുമായി അധ്യാപക സംഘടനകൾ
തിരുവനന്തപുരം: സംസ്ഥാനം കൊടുംചൂടിൽ വെന്തുരുകുന്നതിനിടെ, ഇന്നു മുതൽ സ്കൂളുകളിൽ പഠന പിന്തുണ ക്ലാസുകൾ സംഘടിപ്പിക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ.പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് ഇന്നു മുതൽ ഈ മാസം 30 വരെയാണ് ക്ലാസുകൾ നൽകാൻ നിശ്ചയിച്ചിരിക്കുന്നത്.
കടുത്ത വേനൽച്ചൂടിനിടയിൽ കുട്ടികളുടെ വേനലവധി കവർന്നെടുക്കുംവിധത്തിൽ നിശ്ചയിച്ചിട്ടുള്ള ക്ലാസുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് തന്നെ നേരത്തേയിറക്കിയ ഉത്തരവിൻ്റെ ലംഘനമാണെന്നും, കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും ചൂണ്ടിക്കാണിച്ചാണ് അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
കൊടും ചൂടിൽ യാതൊരു കൂടിയാലോചനയും, പ്ലാനിങ്ങും ഇല്ലാതെയും നടത്തുന്ന പഠന പിന്തുണാ ക്ലാസുകൾ ബഹിഷ്കരിക്കുമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന പ്രസിഡൻ്റ് പി.കെ. അരവിന്ദൻ, ജനറൽ സെക്രട്ടറി ബി.സുനിൽകുമാർ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ എന്നിവർ അറിയിച്ചു. മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്താൻ പാടില്ല എന്ന വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിന് വിരുദ്ധമാണ് ഇത്തരം ക്ലാസുകളെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.
മധ്യവേനലവധിക്ക് കുട്ടികളുടെ അവകാശങ്ങൾ ഹനിക്കുന്ന തരത്തിലുള്ള ക്ലാസുകൾ പാടില്ലെന്ന് ബാലവാകാശ കമ്മിഷനും ഉത്തരവിറക്കിയിട്ടുണ്ട്. പ്രഹസനങ്ങളായ ഇത്തരം പരിപാടികൾ അവസാനിപ്പിക്കണമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണമായി ഒഴിവാക്കണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്നും പഠന പിന്തുണ ക്ലാസുകൾ കടുത്ത ചൂട് പരിഗണിച്ച് ഒഴിവാക്കണമെന്നും കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ചുട്ടുപൊള്ളുന്ന വേനൽ ചൂട് കണക്കിലെടുത്ത് തൊഴിലാളികൾക്ക് ഉൾപ്പെടെ സർക്കാർ പുതുക്കിയ തൊഴിൽ സമയക്രമം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്.
അവധിക്കാല പഠന പിന്തുണ പരിപാടി ഒഴിവാക്കുകയും അത്തരം വിദ്യാർഥികൾക്ക് ജൂൺ ഒന്നുമുതൽ ആദ്യ രണ്ടാഴ്ച പ്രത്യേക പരിശീലനം നൽകി നിർദിഷ്ട നിലവാരത്തിലേക്ക് എത്തിക്കുകയും ചെയ്യാവുന്നതാണെന്നും കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, സംസ്ഥാന പ്രസിഡൻ്റ് എ.എ ജാഫർ എന്നിവർ ചൂണ്ടിക്കാട്ടി. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷനും വിഷയത്തിൽ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
Several teachers' unions have voiced strong opposition to the Kerala education department's decision to conduct learning support classes during the current summer vacation. They argue that the extreme heat and rising temperatures pose significant health risks to both students and staff, making classroom environments unbearable. Critics suggest that academic interventions should be postponed or managed differently to ensure the well-being of the school community during the heatwave.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."