ചുട്ടുപൊള്ളുന്ന കേരളം: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനിലേക്ക്; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ. കടുത്ത ഉഷ്ണതരംഗത്തിന് സമാനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.
പാലക്കാട് സ്കൂളുകൾക്ക് അവധി
സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയ പാലക്കാട് ഇന്നലെ 39.8°C താപനിലയാണ് റിപ്പോർട്ട് ചെയ്തത്. ചൂട് ഇനിയും കനക്കാൻ സാധ്യതയുള്ളതിനാലാണ് ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ കളക്ടർ നിർദ്ദേശം നൽകിയത്.
സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ/ടെക്നിക്കൽ സ്ഥാപനങ്ങൾ, കോച്ചിംഗ് സെന്ററുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ജില്ലയിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യവും ഉയർന്ന താപനിലയും തുടരുന്ന പശ്ചാത്തലത്തിലാണ് കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ ഇന്ന് മുതൽ താൽക്കാലികമായി നിർത്തിവെക്കാനാണ് ജില്ലാ കളക്ടർ ഉത്തരവിട്ടത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കളക്ടറുടേതാണ് ഉത്തരവ്. നിലവിൽ ജില്ലയിൽ 40.1°C താപനില രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അനുഭവവേദ്യമാകുന്ന ചൂട് 45°C വരെ ഉയരുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്ന വിലയിരുത്തലിനെ തുടർന്നാണിത്.
ഓൺലൈൻ ക്ലാസുകൾ നിർബന്ധം
ഫിസിക്കൽ ക്ലാസുകൾ ഒഴിവാക്കിയെങ്കിലും വിദ്യാർഥികളുടെ അധ്യയനം മുടങ്ങാതിരിക്കാൻ 24 മണിക്കൂറിനകം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ നിർദ്ദേശമുണ്ട്.
Google Classroom, Microsoft Teams, Zoom തുടങ്ങിയവ ഉപയോഗിക്കാം. ഓൺലൈൻ ക്ലാസുകൾ വഴി ഹാജർനില രേഖപ്പെടുത്തണം. പരീക്ഷകളും അക്കാദമിക് പ്രവർത്തനങ്ങളും ഓൺലൈൻ മുഖേന തുടരാവുന്നതാണ്.
പരീക്ഷകൾക്ക് ഇളവ്
നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും പ്രാക്ടിക്കലുകൾക്കും കർശന നിബന്ധനകളോടെ അനുമതിയുണ്ട്:
കുടിവെള്ളം, ORS എന്നിവ പരീക്ഷാ ഹാളുകളിൽ ഇവ നിർബന്ധമായും ഉറപ്പാക്കണം. ഓൺലൈനായി നടത്താൻ സാധിക്കാത്ത ലാബ്/ക്ലിനിക്കൽ പരീക്ഷകൾ ചെറിയ ബാച്ചുകളായി രണ്ട് മണിക്കൂറിൽ താഴെ സമയപരിധിയിൽ പൂർത്തിയാക്കണം. പരീക്ഷാ ഹാളുകളിൽ മതിയായ വെന്റിലേഷനും മിതമായ താപനിലയും ഉറപ്പാക്കണം.
പൊതുജനങ്ങൾക്കുള്ള ജാഗ്രതാനിർദ്ദേശം
രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നേരിട്ട് വെയിലേറ്റുള്ള യാത്രകളും ജോലികളും ഒഴിവാക്കണം.
നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം.
ഹോസ്റ്റലുകളിലും റെസിഡൻഷ്യൽ സ്ഥാപനങ്ങളിലും ശുദ്ധജലവും ശീതീകരണ സംവിധാനങ്ങളും മെഡിക്കൽ സഹായവും ഉറപ്പാക്കാൻ വാർഡന്മാർക്ക് നിർദ്ദേശം നൽകി.
മുന്നറിയിപ്പ്
താപനില 37°C ലോ അതിൽ താഴെയോ ആയി തുടർച്ചയായി രണ്ട് ദിവസങ്ങൾ രേഖപ്പെടുത്തുന്നത് വരെ ഈ നിയന്ത്രണം തുടരും. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ 2005-ലെ ദുരന്തനിവാരണ നിയമപ്രകാരം (Disaster Management Act) കർശന നടപടി സ്വീകരിക്കും. പരാതികൾക്കും സഹായത്തിനുമായി 1077 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.
നിർജലീകരണത്തിന് പുറമെ ഉറക്കമില്ലായ്മ, കടുത്ത തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ജനങ്ങൾക്കിടയിൽ വ്യാപകമാകുന്നതായും റിപ്പോർട്ടുകളുണ്ട്.
വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുകയാണ്. ശനിയാഴ്ച മാത്രം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മലയാളി ഉപയോഗിച്ചത്. ഈ പ്രതിസന്ധി മറികടക്കാൻ പവർ എക്സ്ചേഞ്ചിൽ നിന്നും ഉയർന്ന നിരക്കിൽ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ കെഎസ്ഇബി റഗുലേറ്ററി കമ്മിഷന്റെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ സംസ്ഥാനത്ത് ലോഡ്ഷെഡിങ് അടക്കമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
അവധിക്കാല ക്ലാസുകളുടെ സമയത്തിൽ മാറ്റം
വേനൽ ചൂട് കണക്കിലെടുത്ത് സ്കൂളുകളിലെ അവധിക്കാല പഠന പിന്തുണ ക്ലാസുകളുടെ സമയക്രമം വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി പരിഷ്കരിച്ചു.
പുതിയ സമയ പ്രകാരം രാവിലെ 7.30 മുതൽ 10.30 വരെയാണ് ക്ലാസുകൾ നടക്കുക. രാവിലെ 10.30-ന് ശേഷം ക്ലാസുകൾ പാടില്ലെന്ന ബാലാവകാശ കമ്മിഷന്റെ കർശന ഉത്തരവിനെത്തുടർന്നാണ് ഈ നീക്കം.
നേരത്തെ നിശ്ചയിച്ചിരുന്ന സമയത്തിൽ അവസാന നിമിഷം മാറ്റം വരുത്തിയത് അധ്യാപകർക്കിടയിൽ നേരിയ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെങ്കിലും, കുട്ടികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
മഴ സാധ്യത
ചൂടിൽ വലയുന്ന മലയാളിക്ക് ആശ്വാസമായി വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
As Kerala faces an intense heatwave, the extreme temperatures have led authorities in Palakkad to shift school sessions to online mode to protect students from heatstroke and exhaustion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."