വാൽപ്പാറ അപകടം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ? സംശയം പ്രകടിപ്പിച്ച് തമിഴ്നാട് -കേരള മോട്ടോർ വാഹന വകുപ്പുകൾ
മലപ്പുറം: വാൽപ്പാറയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ടെമ്പോ ട്രാവലർ വാൻ ഓടിച്ചിരുന്നത് സ്‌കൂൾ ബസ് ഡ്രൈവർ ആണെന്ന് സംശയത്തിൽ തമിഴ്നാട് -കേരള മോട്ടോർ വാഹന വകുപ്പുകൾ. ഇരു വിഭാഗവും സംയുക്തമായി നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ ആണിത്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് യഥാർഥ ഡ്രൈവർ അല്ലെന്നാണ് ആദ്യഘട്ട പരിശോധനയിലെ നിഗമനം. യാത്രാ സംഘത്തോടൊപ്പം സ്‌കൂൾ ബസ് ഡ്രൈവറും ഉണ്ടായിരുന്നു. സംഭവത്തിൽ തമിഴ്നാട് - കേരള മോട്ടോർ വാഹന വകുപ്പുകളുടെ സംയുക്ത പരിശോധനയും അന്വേഷണവും പുരോഗമിക്കുകയാണ്.
പരിചയസമ്പന്നനായ ഡ്രൈവർക്ക് പകരം മറ്റൊരാൾ വാഹനം നിയന്ത്രിച്ചതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം 13ാം വളവിൽ വച്ചാണ് വാഹനത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടത്. സംരക്ഷണ ഭിത്തി തകർത്ത് കുതിച്ച ട്രാവലർ താഴെയുള്ള 9-ാം വളവിലേക്കാണ് പതിച്ചത്. താഴ്ചയിലേക്ക് വീഴുന്നതിനിടയിൽ വലിയ പാറക്കെട്ടുകളിൽ വാഹനം അതിശക്തമായി ഇടിച്ചതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയതും മരണസംഖ്യ ഉയരാനും കാരണമായത്. വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ 9 പേരും ദാരുണമായി മരിച്ചു. എന്നാൽ വീഴ്ചക്കിടെ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
പരുക്കേറ്റവരുടെ നിലയിൽ പുരോഗതി
അപകടത്തിൽ പരുക്കേറ്റവർ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. നാലുപേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. മൂന്ന് പേർ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.
സ്‌കൂൾ ബസ് ഡ്രൈവർ കുന്നക്കാവ് നൗഷാദ് അലി, അപകടത്തിൽ മരിച്ച സ്‌കൂൾ പാചക തൊഴിലാളി സാജിദയുടെ മകൻ ഹഹദീൻ മുഹമ്മദ് (11),ടൂറിസ്റ്റ് വാനിന്റെ ഡ്രൈവർ മുഹമ്മദ് ഫായിസ് (22) എന്നിവരാണ് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലുള്ളത്. ഫഹദിൻ മുഹമ്മദിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ വാർഡിലേക്ക് മാറ്റി.
അപകടത്തിൽ മരിച്ച സക്കീനയുടെ മകൾ മസ്‌നീനയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുള്ളത്. മസ്‌നീന്റെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ തമിഴ്നാട്, കേരള സർക്കാരുകളുടെ മെഡിക്കൽ സംഘം സംയുക്തമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."