'സംഘ്- ബി.ജെ.പി പ്രവര്‍ത്തകരെ തല്ലിയ വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒക്കെതിരെ നടപടിയെടുക്കണം' ഡി.ജി.പിക്കും കമ്മീഷണര്‍ക്കും വാട്‌സ് ആപ് സന്ദേശമയച്ച് ആര്‍. ശ്രീലേഖ
തിരുവനന്തപുരം: ബി.ജെ.പി, സംഘ് പ്രവര്‍ത്തകരെ തല്ലിയ വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ട് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ. ഇക്കാര്യം കാണിച്ച് സംസ്ഥാന പൊലിസ് മേധാവിക്കും സിറ്റി പൊലിസ് മേധാവിക്കും അവര്‍ വാട്‌സ് ആപ്പില്‍ സന്ദേശം അയച്ചു. നടപടിയെടുത്തില്ലെങ്കില്‍ താന്‍ തിരുവനന്തപുരം കമ്മിഷണര്‍ ഓഫിസിനു മുന്നില്‍ ധര്‍ണ ഇരിക്കുമെന്നും അവര്‍ സന്ദേശത്തില്‍ പറയുന്നു. ശ്രീലേഖ തന്നെയാണ് ഫേസ്ബുക്ക് തന്റെ സന്ദേശത്തെ കുറിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.
താന്‍ ഇപ്പോഴും പൊലിസിന്റെ നന്മയില്‍ വിശ്വസിക്കുന്നു. എന്തായാലും നടപടി ഉണ്ടാവും. അതുകൊണ്ട് മാത്രമാണ് ഇക്കാര്യം ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതെന്നും ശ്രീലേഖ ഫേസ് ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തില്‍ ആറ് ബി.ജെ.പി പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമാണ് പിന്നീട് രാഷ്ട്രീയ സംഘര്‍ഷമായി കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തി എന്ന ആരോപണത്തിലാണ് സംഘര്‍ഷത്തിന്റെ തുടക്കം. അത് സി.പി.എം പ്രവര്‍ത്തകന്‍ ബി.ജെ.പി പ്രവര്‍ത്തകക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയെന്ന് ആരോപണമായി. പിന്നീട് സി.പി.എം-ബി.ജെ.പി സംഘര്‍ഷമെന്ന രീതിയില്‍ ഇത് വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. പൊലിസ് ഇടപെട്ടിട്ടും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ആദ്യം സാധിച്ചിരുന്നില്ല.
പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന് ആരോപിച്ച് എ.ആര്‍ ക്യാംപിന് മുന്നില്‍ പൊലിസും ബി.ജെ.പിക്കാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. സംഘര്‍ഷത്തില്‍ പൊലിസുകാര്‍ക്ക് പരിക്കേറ്റിരുന്നു. മാധ്യമപ്രവര്‍ത്തകരെയും ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. നെട്ടയത്തെ സംഘര്‍ഷത്തിലൂടെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബി.ജെ.പി-ആര്‍.എസ്.എസ് ലക്ഷ്യമാണ് നടക്കുന്നതെന്ന് സി.പി.എം ചൂണ്ടിക്കാട്ടി. കണ്ടാലറിയാവുന്ന 80 പേര്‍ക്കെതിരെയാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
bjp councillor r sreelekha has demanded action against the vattyoorkavu sho following allegations of assault on bjp and rss workers during a political clash in thiruvananthapuram. she warned of protest if no action is taken.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."