'തൊട്ടതിനെല്ലാം ലീഗിനെ ആക്രമിക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ല'; വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരിച്ച് കെ.സി വേണുഗോപാല്‍
ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരിച്ച് കെ.സി വേണുഗോപാല്‍. ലീഗിനെ മുൻനിർത്തി നടേശൻ നടത്തിയ പ്രസ്താവനകള്‍ സര്‍ക്കാറിനെ എതിര്‍ക്കുന്നതാണെന്ന് ജനങ്ങള്‍ മനസിലാക്കുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. എസ്.എന്‍.ഡി.പി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശം.
യു.ഡിഎഫ് അധികാരം തുടങ്ങുന്നതിനു മുമ്പേ മുസ്ലിം ലീഗ് കേരളം ഭരിക്കുന്ന ലക്ഷണമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. എസ്.എന്‍.ഡി.പി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ ''മലബാര്‍ കലാപവും മാറാടും മറക്കില്ല'' എന്ന തലക്കെട്ടില്‍ ലീഗിനെതിരെ വിമര്‍ശനം ഉയര്‍ത്തുകയും ഭരണത്തിന്റെ മറവില്‍ മതതീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്നാരോപിക്കുകയും ചെയ്തിരുന്നു.
അതേസമയം മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ജി. സുധാകരന്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് നേതാക്കള്‍ക്കൊപ്പമാണ് സന്ദര്‍ശനം നടത്തിയത്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മികച്ച മന്ത്രി സഭയായിരിക്കും രൂപീകരിക്കുക എന്നും കെ. സി വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴയ്ക്ക് ശക്തമായ പ്രാതിനിധ്യം ലഭിക്കുമെന്നും ജില്ലയുടെ പ്രതാപം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."