HOME
DETAILS

സൈമണ്‍ മാഷിന്റെ ജനാസയും ചില ചോദ്യങ്ങളും

  
backup
January 31, 2018 | 10:23 PM

simone-master-janaza-some-questions-spm-today-articles

കൊടുങ്ങല്ലൂര്‍ കാര സ്വദേശിയായ ഇ.സി സൈമണ്‍ മാസ്റ്റര്‍ ഇസ്‌ലാം സ്വീകരിക്കുന്നത് 2000 ആഗസ്റ്റ് 18നാണ്. കമല സുരയ്യയുടെയും മറ്റും ഇസ്‌ലാംസ്വീകരണ കാലത്തുണ്ടായപോലൊരു കോലാഹലവും അതുണ്ടാക്കിയില്ല. ഹാദിയയുടെ കാര്യത്തില്‍ ഉണ്ടായതുപോലുള്ള നിയമക്കുരുക്കുകളുണ്ടായില്ല. പറവൂരിലേതു പോലുള്ള ഘര്‍വാപസി കേന്ദ്രങ്ങള്‍ അന്നുണ്ടായിരുന്നില്ല.
അധ്യാപകനായ സൈമണ്‍ മാസ്റ്റര്‍ വിദൂരപഠനം വഴി ബ്രിട്ടനിലെയും മറ്റും പ്രശസ്ത ബൈബിള്‍ കോളജുകളില്‍നിന്നു ബൈബിളില്‍ ആഴമുള്ള പാണ്ഡിത്യം നേടിയിരുന്നു. ഖുര്‍ആനുമായുള്ള താരതമ്യപഠനം വഴി യേശുവിന്റെ മാര്‍ഗം മുഹമ്മദ് നബി(സ)യുടേതില്‍നിന്നു വ്യത്യസ്തമല്ലെന്ന ബോധ്യത്തിലാണ് ഇസ്‌ലാം സ്വീകരിച്ചത്. അതിനുശേഷം മുഹമ്മദ് എന്ന പേരും സ്വീകരിച്ചു.
അധികം താമസിയാതെ ഹജ്ജ് കര്‍മം ചെയ്യാനുള്ള സൗഭാഗ്യം കൂടി ലഭിച്ചത് സൈമണ്‍ മാസ്റ്റര്‍ എന്ന മുഹമ്മദ് ഹാജിയെ അത്യധികം ആഹ്ലാദിപ്പിച്ചു. തുടര്‍ന്നുള്ള ജീവിതം ഇസ്‌ലാമികവിജ്ഞാനീയങ്ങളില്‍ കൂടുതല്‍ ഇറങ്ങിച്ചെല്ലാനും ക്രൈസ്തവ ഇസ്‌ലാം താരതമ്യപഠനങ്ങള്‍ നടത്താനും ചെലവഴിച്ചു. യേശുവും മര്‍യമും ബൈബിളിലും ഖുര്‍ആനിലും, യേശുവിന്റെ പിന്‍ഗാമി, ക്രിസ്തുമതവും ക്രിസ്തുവിന്റെ മതവും, ബലിപുത്രന്‍ ഇസ്മാഈലോ ഇസ്ഹാഖോ, എന്റെ ഇസ്‌ലാം അനുഭവങ്ങള്‍ എന്നിങ്ങനെ നിരവധി പുസ്തകങ്ങള്‍ രചിച്ചു.
ഇക്കാലയളവില്‍ എല്ലാവരെയും വിസ്മയിപ്പിച്ച ഒന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടുകാര്‍ ഇസ്‌ലാം സ്വീകരിക്കുകയോ അതിനെ പിന്തുണക്കുകയോ ചെയ്തിരുന്നില്ല. എങ്കിലും മാസ്റ്ററെ കാണാനെത്തുന്ന അതിഥികളെ മര്യാദയോടെയാണവര്‍ സ്വീകരിച്ചത്. വ്യത്യസ്തമായ മതവിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടിലാരും അദ്ദേഹത്തെ ദ്രോഹിക്കുകയോ ബുദ്ധിമുട്ടിലാക്കുകയോ ചെയ്തില്ല. അവര്‍ക്ക് ഈ സന്ദേശം മനസ്സിലാകുന്നില്ലല്ലോ എന്നതു മാത്രമായിരുന്നു മാസ്റ്ററുടെ ദുഃഖം.
ജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും തന്റെ മരണ ശേഷം മൃതശരീരത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു മാസ്റ്റര്‍ ഭയന്നിരുന്നു. അതിനാല്‍, ഇസ്‌ലാം സ്വീകരിച്ചതിന്റെ തൊട്ടടുത്ത മാസം ഇസ്‌ലാമികരീതിയില്‍ ഖബറടക്കണമെന്നു രേഖാമൂലം വസിയത്ത് തയാറാക്കുകയും സ്വന്തം ഒപ്പിനു പുറമെ സാക്ഷികളായി മക്കളായ ജോണ്‍സനെക്കൊണ്ടും ജെസിയെക്കൊണ്ടും ഒപ്പുവയ്പ്പിക്കുകയും ചെയ്തു. വസിയത്ത് അദ്ദേഹം അംഗമായിരുന്ന കൊടുങ്ങല്ലൂര്‍ കാതിയാളം മഹല്ലിനെ ഏല്‍പിച്ചു. ദൗര്‍ഭാഗ്യവശാല്‍, ഇക്കഴിഞ്ഞ 27 ശനിയാഴ്ച പുലര്‍ച്ചെ മാസ്റ്റര്‍ അന്തരിച്ചപ്പോള്‍ വസിയത്ത് കാറ്റില്‍ പറത്തി അദ്ദേഹത്തോട് അനാദരവു കാണിക്കുന്ന വിചിത്രമായ കാഴ്ചയാണു കാണാനായത്. മരണസമയത്ത് ആശുപത്രിയില്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മഹല്ല് വാസിയായ വ്യക്തിയോട്, ആംബുലന്‍സില്‍ കയറാന്‍ നേരം നിങ്ങള്‍ വേറെ വന്നോളൂ ഞങ്ങള്‍ പിറകെ വന്നോളാമെന്നു പറഞ്ഞ് ഒഴിവാക്കിയ ശേഷം മൃതദേഹം നേരേ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കെത്തിച്ചു പഠനത്തിനായി കൈമാറുകയായിരുന്നു.
അധ്യാപകനും പൊതുപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായിരുന്ന മാസ്റ്ററുടെ മൃതശരീരം സ്വന്തം വീട്ടിലേക്കുപോലും കൊണ്ടുപോകാതെയും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മഹല്ല് വാസികള്‍ക്കും അവസാനമായൊന്നു കാണാന്‍ അവസരം നല്‍കാതെയും ഇത്ര ധൃതിയില്‍ ഇതു ചെയ്തതെന്തിന്. ഇസ്‌ലാം മതാചാരപ്രകാരം ഖബറടക്കണമെന്ന വസിയത്തിനെ കുപ്പത്തൊട്ടിയിലെറിഞ്ഞതിന് എന്തു ന്യായം.
ജീവിതകാലത്ത് മാസ്റ്ററോടു മാന്യമായി പെരുമാറിയ ബന്ധുക്കള്‍ മരണശേഷം ഈ ദ്രോഹം ചെയ്തതിനു പിന്നിലുള്ള ചേതോവികാരമെന്ത്. സംഘ്പരിവാറിന്റേതിനു തുല്യമായ ഫാഷിസം ക്രൈസ്തവസഭയ്ക്കുള്ളിലും നിശ്ശബ്ദമായി വളര്‍ന്നുവരുന്നുവെന്നാണോ ഇതു കാണിക്കുന്നത്. മക്കളെ ഇത്തരമൊരു കടുംകൃത്യത്തിനു നിര്‍ബന്ധിതരാക്കിയ ബാഹ്യശക്തികളാര്.
ഏവരെയും ഞെട്ടിക്കുന്ന ഈ ക്രൂരകൃത്യത്തിനു പുറമെ വേദനിപ്പിക്കുന്ന മറ്റൊന്നു കൂടിയുണ്ടായി. അദ്ദേഹം വസിയത്ത് ഏല്‍പ്പിച്ച മഹല്ലുകാരും അദ്ദേഹം വിശ്വാസത്തിലെടുത്ത സുഹൃത്തുക്കളും ഈ വിഷയത്തില്‍ സ്വീകരിച്ചത് ഉദാസീന സമീപനമായിരുന്നു. മാസ്റ്ററുടെ മൃതശരീരം പഠനത്തിനായി മെഡിക്കല്‍ കോളജിനു വിട്ടുകൊടുത്ത വിവരമറിഞ്ഞയുടനെ, അതിനാവശ്യമായ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്ന മക്കളുടെ വാക്കുകേട്ട് എന്നാല്‍പ്പിന്നെ നമ്മള്‍ പ്രശ്‌നത്തിനൊന്നും നില്‍ക്കേണ്ടെന്നു പറഞ്ഞു ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങി. മയ്യിത്തില്ലാതെ നമസ്‌കാരവും മഹല്ലുപള്ളിയില്‍ വച്ചു നടത്തി. മയ്യിത്തിനെ കുളിപ്പിക്കുകയോ കഫന്‍ ചെയ്യുകയോ ചെയ്യാതെ ഒരു മയ്യിത്തു നമസ്‌കാരം!
പഠനാവശ്യത്തിനല്ലേ നല്ല കാര്യമല്ലേ എന്നൊക്കെ ഒരു കൂട്ടര്‍, മൃതദേഹത്തിന്റെ കാര്യത്തില്‍ ഇങ്ങനെ ബഹളം വയ്‌ക്കേണ്ടതുണ്ടോയെന്നു വേറൊരു വിഭാഗം. ബഹുമാനിക്കേണ്ട മൃതദേഹത്തെ അവഹേളനപരമായി ഫെറ്റിഷ് എന്നുവരെ പറഞ്ഞുകളഞ്ഞു ഇസ്‌ലാമികപ്രവര്‍ത്തകനായ ഒരു ബുദ്ധിജീവി. വിശ്വാസി മരിച്ചാല്‍ മൃതശരീരം ശരിയായ രീതിയില്‍ കുളിപ്പിച്ചു കഫന്‍ ചെയ്തു നമസ്‌കാരം നിര്‍വഹിക്കലും ഖബറടക്കലും സാമൂഹ്യ ബാധ്യത(ഫര്‍ദ് കിഫാ) ആണെന്നു വസിയത്ത് ഏല്‍പ്പിക്കപ്പെട്ടിരുന്നവര്‍ മറന്നു.
ബന്ധുക്കളുടെ കൈയില്‍ എന്തോ രേഖയുണ്ടെന്നു കേട്ടപ്പോഴേക്കും അങ്ങനെ ഒന്നുണ്ടോയെന്ന് ഉറപ്പുവരുത്താനോ ആധികാരികത പരിശോധിക്കാനോ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. അതിലുണ്ടെന്നു പറയപ്പെടുന്ന മാസ്റ്ററുടെ വിരലടയാളത്തിനു നിയമപരമായി നിലനില്‍പ്പുണ്ടോയെന്നും ആരും ചോദിച്ചില്ല.ഏറെ സമ്മര്‍ദ്ദം നടത്തിയ ശേഷവും മഹല്ലുകാര്‍ നിയമനടപടിക്ക് ഒരുക്കമല്ലായിരുന്നു. (മൂന്നു ദിവസം കഴിഞ്ഞ ശേഷമാണു മെഡിക്കല്‍ കോളജിലെങ്കിലും പരാതി എഴുതി നല്‍കാന്‍ മഹല്ല് ഭാരവാഹികള്‍ തയാറായത്) അതു സാമുദായികസ്പര്‍ധയുണ്ടാക്കുമെന്നായിരുന്നു ന്യായം. മാസ്റ്ററുടെ കുടുംബം പ്രതിനിധീകരിക്കുന്ന ക്രൈസ്തവസമൂഹം മൃതദേഹത്തിനു മേല്‍ അവകാശവാദമുന്നയിക്കുന്നില്ലെന്നിരിക്കെ ഇതെങ്ങനെയാണു സാമുദായികസ്പര്‍ധയ്ക്കു കാരണമാവുക. അദ്ദേഹം മുസ്‌ലിമായിട്ടില്ലെന്ന് ആരും വാദിച്ചിട്ടില്ല. ക്രൈസ്തവനാണെന്നും സെമിത്തേരിയില്‍ അടക്കണമെന്നും തര്‍ക്കിച്ചിട്ടുമില്ല.
കുടുംബക്കാര്‍ ആര്‍ക്കോ വേണ്ടി കാണിച്ച പിടിവാശിയുടെ ഫലമായാണു മൃതദേഹം പഠനത്തിനു വിട്ടുകൊടുത്തത്. സ്വന്തം ശരീരത്തിനുമേല്‍ അദ്ദേഹത്തിനുണ്ടായിരുന്ന നിര്‍ണയാവകാശത്തെ റദ്ദു ചെയ്യുന്നതും മൗലികാവകാശങ്ങളുടെ ലംഘനവും മതവിശ്വാസത്തെ വൃണപ്പെടുത്തലുമാണ് ആ നടപടി. ഇതിലെ നീതിനിഷേധം ചോദ്യം ചെയ്യാന്‍ ആരുമുണ്ടായില്ല. ചാനലുകള്‍ അതു ചര്‍ച്ചയ്‌ക്കെടുത്തില്ല.
വസിയത്ത് നടപ്പിലാക്കാതിരുന്നതിലെ നീതിനിഷേധം മാത്രമല്ല, മൃതദേഹം കൈകാര്യം ചെയ്ത രീതിയിലെ ദുരൂഹതകളെക്കുറിച്ചും ആരും ചോദ്യമുന്നയിച്ചില്ല. മരണം സ്ഥിരീകരിച്ചയുടനെ ബന്ധുക്കളെയോ നാട്ടുകാരെയോ കാണിക്കാതെ, പൊതുദര്‍ശനത്തിനു വയ്ക്കാതെ അതിവേഗം മെഡിക്കല്‍ കോളജിനു കൈമാറിയതു തന്നെ ബാഹ്യശക്തികളുടെ ഇടപെടലും ഗൂഢാലോചനയും തെളിയിക്കുന്നതാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും മൃതദേഹം ഇസ്‌ലാമികരീതിയില്‍ സംസ്‌കരിക്കാന്‍ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടു സ്ഥലം സി.ഐ, എസ്.ഐ, ആര്‍.ഡി.ഒ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കു പരാതി നല്‍കുകയും ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിട്ടുണ്ട്.
സാത്വികനും ഭക്തനുമായിരുന്ന വയോധികന്റെ അന്ത്യാഭിലാഷത്തോടു നിയമവ്യവസ്ഥ ഏതു നിലപാട് സ്വീകരിക്കുമെന്നാണു നമ്മള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കമലാ സുരയ്യ മരിച്ചപ്പോള്‍ അവര്‍ക്കു നല്‍കിയ മനോഹരമായ യാത്രയയപ്പ് കേരളം മുഴുവന്‍ ആദരപൂര്‍വം ചര്‍ച്ച ചെയ്തതാണ്. അവരുടെ മകന്‍ എം.ഡി നാലപ്പാട് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെ പാളയം പള്ളി ഖബര്‍സ്ഥാനില്‍ അവരുടെ ആഗ്രഹം പോലെ ഖബറിടമൊരുക്കി. ജാതിമതഭേദമന്യേ എല്ലാവരും ഒന്നിച്ചുനിന്നു. എം.എ ബേബിയുള്‍പ്പെടെ അന്നത്തെ ഭരണാധികാരികള്‍ അതിനു നേതൃത്വം നല്‍കി.
വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍, ഇരട്ട ചങ്കൂറ്റമുണ്ടെന്നു പറയുന്നവര്‍ ഭരിക്കുന്ന കാലത്ത് സൈമണ്‍ മാഷിനു വേണ്ടി, അദ്ദേഹത്തിനു നീതി ലഭിക്കാന്‍ വേണ്ടി മതസമൂഹത്തില്‍ നിന്നോ മതേതരചേരിയില്‍ നിന്നോ ശബ്ദമൊന്നും ഉയരാത്തതെന്താണ്. എട്ടൊമ്പതു വര്‍ഷം കൊണ്ടു കേരളം അത്രമാത്രം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടോ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലൈഫ് മിഷൻ പിരിച്ചുവിട്ടാൽ ശക്തമായ പ്രക്ഷോഭം'; സതീശൻ സർക്കാരിന് സിപിഎം മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

'ടി.പി വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സമീപിച്ചിട്ടില്ല': വാര്‍ത്ത വാസ്തവിരുദ്ധമെന്ന് കെ.കെ രമ 

Kerala
  •  2 days ago
No Image

ഒരു ദിവസത്തെ അലവൻസ് വെറും 335 രൂപ; ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്താൻ ടീമിൽ വൻ പ്രതിസന്ധി!

latest
  •  2 days ago
No Image

എബോള വൈറസ് വ്യാപനം: ആശങ്ക വേണ്ട, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് 

Kerala
  •  2 days ago
No Image

ദുബൈയിൽ ജീവിക്കുന്നവരാണോ? ഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പിഴ! പോക്കറ്റ് കീറാതിരിക്കാൻ ഈ 6 നിയമങ്ങൾ അറിഞ്ഞിരിക്കണം

uae
  •  2 days ago
No Image

പുതുതലമുറ എ.ഐയെ പേടിക്കുന്നോ? ആപ്പിൾ സഹസ്ഥാപകന് കൈയടിയും ​ഗൂ​ഗിൾ മുൻ സി.ഇഒക്ക് കൂക്കിവിളിയും ലഭിച്ചതിന് പിന്നിൽ! in depth

Tech
  •  2 days ago
No Image

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കല്‍: സമവായ ചര്‍ച്ച ഇന്ന് കൊച്ചിയില്‍

Kerala
  •  2 days ago
No Image

ബലിപെരുന്നാൾ; ദുബൈയിൽ അഞ്ച് ദിവസം സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ആർടിഎ

uae
  •  2 days ago
No Image

റസിഡൻഷ്യൽ ഏരിയയിൽ അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  2 days ago
No Image

'അക്കൗണ്ട് നീക്കിയില്ലെങ്കില്‍ കൊല്ലും' കോക്രോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത്തിന് വധഭീഷണി

National
  •  3 days ago