HOME
DETAILS

ഖഷോഗിമാര്‍ ഇന്ത്യയിലും ആവര്‍ത്തിച്ചേക്കാം

  
backup
November 01, 2019 | 11:20 PM

todays-editorial-788313-2-02-11-2019

 

 


ജന്മംകൊണ്ടത് മുതല്‍ ഇന്നലെ വരെ അന്യരാഷ്ട്രങ്ങളില്‍ ആഭ്യന്തര സംഘര്‍ഷം സൃഷ്ടിക്കുകയും അറബ് രാജ്യങ്ങളെ ആക്രമിക്കുകയും ചെയ്യുക എന്നതായിരുന്നു ഇസ്രായേലിന്റെ നയം. ജാരസന്തതിയായാണ് ഇസ്രായേല്‍ എന്ന രാഷ്ട്രം 1948 മെയ് 14നു പറവിയെടുത്തത്. കൊളോണിയല്‍ രാജ്യങ്ങളായ ബ്രിട്ടന്റെയും അമേരിക്കയുടെയും അകമഴിഞ്ഞ പിന്തുണയോടെയായിരുന്നു അറബികളെ അവരുടെ ജന്മഗേഹത്തില്‍നിന്ന് ആട്ടിയോടിച്ച് ഇസ്രായേല്‍ എന്ന ജൂതരാഷ്ട്രം ബലമായി സ്ഥാപിക്കപ്പെട്ടത്.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി മുതല്‍ പി.വി നരസിംഹ റാവുവിന് തൊട്ടുമുന്‍പ് ഇന്ത്യ ഭരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വരെയുള്ള ഭരണസാരഥികളും ഇസ്രായേലിനെ അകറ്റിനിര്‍ത്തിയിട്ടേയുള്ളൂ. ഫലസ്തീനില്‍ അതിക്രമിച്ചുകയറി അവിടെ രാഷ്ട്രം സ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ ശ്രമത്തെ സ്വാതന്ത്ര്യസമര കാലം തൊട്ടേ ഇന്ത്യ എതിര്‍ത്തുപോന്നതാണ്. ഫലസ്തീന്‍ അറബികള്‍ക്ക് അവകാശപ്പെട്ടതാണെന്ന് 1938ല്‍ ഗാന്ധിജി പ്രഖ്യാപിച്ചതു മുതല്‍ ഗാന്ധിജിയും നെഹ്‌റുവും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും ഇസ്രായേലിന്റെ കണ്ണിലെ കരടായി. 1991 മെയ് 21ന് രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരില്‍ കൊല്ലപ്പെടുന്നതു വരെ ഇസ്രായേലിനോടുള്ള ഇന്ത്യയുടെ നിലപാടില്‍ മാറ്റം ഉണ്ടായിരുന്നില്ല.
രാജീവ് ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1991 ജൂണ്‍ 21ന് പ്രധാനമന്ത്രിയായി പി.വി നരസിംഹറാവു അധികാരമേറ്റതോടെയാണ് ഇസ്രായേലുമായി അടുത്തതും നയതന്ത്രബന്ധം സ്ഥാപിച്ചതും. അന്നുമുതല്‍ ഇന്ത്യയില്‍ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ ഇടപെടുകയും അന്തഃഛിദ്രതയും സംഘര്‍ഷവും കലാപവും സൃഷ്ടിക്കുന്നതില്‍ ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് വലിയ പങ്കാണു വഹിച്ചത്. ഇന്ത്യയില്‍ ഇന്നു കാണുന്ന അസഹിഷ്ണുതകളുടെയും കലാപങ്ങളുടെയും മുസ്‌ലിം അരികുവല്‍ക്കരണത്തിന്റെയും കേന്ദ്രബിന്ദു ഇസ്രായേല്‍ ചാരസംഘടനയായ മൊസാദാണ്. ലോകത്തിലെ ഏറ്റവും മികച്ച ചാരസംഘടന എന്ന വിശേഷണവും മൊസാദിനുണ്ട്. അയല്‍രാഷ്ട്രങ്ങളിലും അറബ് രാജ്യങ്ങളിലും കലഹങ്ങള്‍ തീര്‍ത്ത് സര്‍ക്കാരിനും വിമതര്‍ക്കും വന്‍തോതില്‍ ആയുധങ്ങള്‍ വിറ്റഴിക്കുക എന്നതാണ് ഇസ്രായേലിന്റെ തന്ത്രം. ആയുധ നിര്‍മാണമാണ് ഇസ്രായേലിന്റെ മുഖ്യവരുമാന മാര്‍ഗവും. അതു വിറ്റഴിക്കാന്‍ പശ്ചിമേഷ്യയില്‍ എന്നല്ല, ജനാധിപത്യ രാഷ്ട്രങ്ങളായ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നു.
ആധുനിക കാലത്തെ ചാരപ്രവര്‍ത്തിക്കു ടെക്‌നോളജിയെയാണ് ഇസ്രായേല്‍ കൂടുതലും ആശ്രയിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സൈബര്‍ മേഖലയെ ഉപയോഗപ്പെടുത്തിയുള്ള ചാരപ്രവര്‍ത്തനം. ഇന്ത്യയിലെ പ്രമുഖ ആക്ടിവിസ്റ്റുകളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സ്വകാര്യ വിവരങ്ങള്‍ ഇസ്രായേല്‍ കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് പെഗാസസ് കവര്‍ന്നെടുത്തിരിക്കുകയാണ്. ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങളില്‍ പെഗാസസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഒടുവില്‍ ലഭിച്ച വിവരം.
വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ നുഴഞ്ഞുകയറി പെഗാസസ് ചാര സോഫ്റ്റ്‌വെയറില്‍നിന്ന് അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപഭോക്താവിന്റെ അറിവോ സമ്മതമോ കൂടാതെ മുഴുവന്‍ വിവരങ്ങളും പെഗാസസിന്റെ ഓപറേറ്ററുടെ സെര്‍വറില്‍ ലഭ്യമാകും. ഇതു മൊസാദിന് യഥേഷ്ടം ഉപയോഗിക്കാനുമാകും. ആധാര്‍ വ്യക്തിയുടെ സ്വകാര്യത ചോര്‍ത്തിക്കളയുന്നു എന്ന പരാതി നേരത്തെ തന്നെയുണ്ട്. അപ്പോഴെല്ലാം കേന്ദ്ര സര്‍ക്കാര്‍ അതു നിരാകരിക്കുകയായിരുന്നു. പെഗാസസ് ആണ് ചാരപ്രവര്‍ത്തനം നടത്തിയത് എന്നിരിക്കെ, കേന്ദ്രമന്ത്രി രവിശങ്കര്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിനോടാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. ജനങ്ങളെ കബളിപ്പിക്കുന്ന നടപടിയാണിത്. എന്നാല്‍ വാട്‌സ് ആപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക് പെഗാസസിനെതിരേ യു.എസ് ഫെഡറല്‍ കോടതിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
ഭീകരവാദത്തിനും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കുമെതിരേ പോരാടുന്ന സര്‍ക്കാര്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും സാങ്കേതികവിദ്യ ലഭ്യമാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന പെഗാസസിന്റെ വാദം ശുദ്ധകളവാണ്. 1400ലധികം പേരുടെ സ്വകാര്യ വിവരങ്ങളെല്ലാം ഇതിനകം പെഗാസസ് ചോര്‍ത്തിക്കഴിഞ്ഞു. ഇതില്‍ പ്രമുഖരായ 20 ഇന്ത്യക്കാരുമുണ്ട്. ഭീമ-കൊറെഗാവ് സംഭവത്തില്‍ അറസ്റ്റിലായവരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ നിഹാര്‍സിംഗ് റാത്തോഡ്, മനുഷ്യാവകാശ പ്രവര്‍ത്തക ബെലാ ഭാട്ട്യ, പ്രസാദ് ചൗഹാന്‍, ആനന്ദ് തെല്‍തുംബദെ എന്നീ പ്രമുഖര്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടവരില്‍ ചിലര്‍ മാത്രം.
എങ്ങനെയാണ് പെഗാസസ് ഇത്തരം കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ബെല്ലാഭാട്ട്യ ആരാഞ്ഞപ്പോള്‍ ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരിന്റെ സഹായത്തോടെയാണെന്ന മറുപടിയാണ് അവര്‍ക്കു ലഭിച്ചത്. അതായത്, ഇസ്രായേല്‍ കമ്പനി ചാരപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നു വാദിച്ച് ജയിക്കാനാണു കേന്ദ്രമന്ത്രി രവി ശങ്കറിന്റെ ശ്രമം. എന്നാല്‍ വസ്തുതകള്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ തള്ളികളയുന്നവയുമാണ്.
പി.വി നരസിംഹറാവു ഇന്ത്യയുടെ നയതന്ത്ര വാതിലുകള്‍ ഇസ്രായേലിനായി തുറന്നിട്ടതോടെ മൊസാദിന്റെ ഇന്ത്യയിലേക്കുള്ള അധിനിവേശമാണ് രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യാവകാശത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിലൂടെ മൊസാദ് എന്താണ് ലക്ഷ്യംവയ്ക്കുന്നതെന്നു വ്യക്തമാണ്.
സൗദി അറേബ്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയുടെ അന്ത്യം ഇസ്താംബൂളിലെ സഊദി കോണ്‍സിലേറ്റില്‍ ആയിരുന്നു. കോണ്‍സിലേറ്റിന്റെ അകത്തേക്കു കയറിപ്പോയ ഖഷോഗി പിന്നെ മടങ്ങിവന്നില്ല. അദ്ദേഹത്തിന്റെ അവശിഷ്ടങ്ങള്‍പോലും കണ്ടെത്താനായില്ല. പെഗാസസിന്റെ വിവരശേഖരണമാണ് ഖഷോഗിയുടെ അന്ത്യത്തില്‍ കലാശിച്ചത്. ഖഷോഗി വധം രാജ്യാന്തര ശ്രദ്ധയില്‍കൊണ്ടുവന്നത് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനായിരുന്നു. തങ്ങളെ എന്തിനാണ് നിരീക്ഷിക്കുന്നതെന്നു മനുഷ്യാവകാശ പ്രവര്‍ത്തക ബെലാ ഭാട്ട്യ നിഷ്‌കളങ്കമായി ചോദിക്കുന്നു. ജമാല്‍ ഖഷോഗിമാര്‍ നാളെ ഇന്ത്യയിലും ആവര്‍ത്തിച്ചേക്കാം എന്നുതന്നെയാണ് അതിന്റെ ഉത്തരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറ്റൊരു സഞ്ചീവ് ഭട്ട്: മോദിയുടെ അപ്രീതിക്കിരയായ മുന്‍ ഐ.എ.എസ്സുകാരന്‍ പ്രതീപ് ശര്‍മക്ക് വീണ്ടും തടവ്; സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ശരിവെച്ചു

National
  •  8 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധി ഉടന്‍, ദിലീപ് ഉള്‍പെടെ പ്രതികള്‍ കോടതിയില്‍

Kerala
  •  8 days ago
No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാർ ദുരിതത്തിൽ

uae
  •  8 days ago
No Image

നീതിക്കായുള്ള പോരാട്ടത്തില്‍ കൂടെ നിന്നവര്‍; കേസിന്റെ ഗതി തിരിച്ച രണ്ടുപേര്‍ വിധി കേള്‍ക്കാനില്ല 

Kerala
  •  8 days ago
No Image

അദ്ദേഹം നമ്മുടെ രാജ്യത്ത് ജനിച്ചതിൽ നമ്മളെല്ലാവരും അഭിമാനിക്കണം: മുരളി വിജയ്

Cricket
  •  8 days ago
No Image

ആതിരപ്പിള്ളിയില്‍ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമിച്ചത് കാട്ടാനക്കൂട്ടം

Kerala
  •  8 days ago
No Image

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരെ ഇന്നറിയാം; പ്രതിപ്പട്ടികയില്‍ ദിലീപ് അടക്കം 10 പേര്‍

Kerala
  •  8 days ago
No Image

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പുതപ്പുകളുമായി 'ആഫ്താബ് 2025'

National
  •  8 days ago
No Image

ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം 

Kerala
  •  8 days ago
No Image

കൂടെ ഉണ്ടായിരുന്നവരെയെല്ലാം പുലി പിടിച്ചു; തനിച്ചായ ചൊക്കന്‍ രാത്രിയില്‍ അഭയം തേടുന്നത് ആട്ടിന്‍കൂട്ടില്‍

Kerala
  •  8 days ago