HOME
DETAILS

ളാഹ ഗോപാലന്‍ മുന്നോട്ടുവച്ച രാഷ്ട്രീയം

  
backup
September 22, 2021 | 7:48 PM

56345354-2

സി.ആര്‍ നീലകണ്ഠന്‍

ളാഹ ഗോപാലന്‍ എന്ന സമര നായകനെ കേരളീയ സമൂഹം എങ്ങനെയാണ് ഓര്‍ക്കുക? ചെങ്ങറയില്‍ ഭൂരഹിതരെ കൂട്ടി ഹാരിസണ്‍ മലയാളത്തിന്റെ എസ്റ്റേറ്റില്‍ കയറി ഭൂമി പിടിച്ചെടുത്ത സമരത്തിന്റെ നേതാവെന്ന രീതിയിലാണ് അദ്ദേഹമിന്ന് അറിയപ്പെടുന്നത്. ളാഹ ഗോപാലന്‍ ഉയര്‍ത്തിയ പ്രധാന വിഷയങ്ങള്‍ എന്തെല്ലാമായിരുന്നു? അതിനോട് മുഖ്യധാരാരാഷ്ട്രീയം എങ്ങനെ പ്രതികരിച്ചു? അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാവിതലമുറയുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുമോ? ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങളുണ്ട്.


വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥനായിരുന്ന ളാഹ ഗോപാലന്‍ കേരളത്തില്‍ ദലിതരുടെ ഭൂമിരാഹിത്യമെന്ന വിഷയം കൈകാര്യം ചെയ്ത രീതി തന്നെ വ്യത്യസ്തമായിരുന്നു. നവോത്ഥാനത്തെ തുടര്‍ന്ന് കേരളീയസമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടായെന്നത് നേരാണ്. മഹാത്മാ അയ്യങ്കാളിയെ പോലുള്ളവര്‍ സമൂഹത്തില്‍ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെട്ടിരുന്ന, അടിച്ചമര്‍ത്തപ്പെട്ടിരുന്ന വിഭാഗങ്ങളില്‍ സമത്വബോധത്തിനായി നടത്തിയ ശ്രമങ്ങളാണ് ഈ മാറ്റങ്ങളുണ്ടാക്കിയത്. അത് കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതില്‍വരെ ചെന്നു. ഭൂപരിഷ്‌കരണം നടത്താന്‍ ആ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരുന്നു. അവരതു നടത്തുകയും ചെയ്തു. കാല്‍ കോടിയോളം വരുന്ന കുടിയാന്മാര്‍ക്കു പാട്ടഭൂമിയില്‍ അവകാശം കിട്ടി. അതുകൊണ്ട് ജന്മിത്തം അവസാനിച്ചു എന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.


എന്നാല്‍ കാര്‍ഷിക സമരങ്ങളുടെ കാലത്തു ഉന്നയിച്ച ഏറ്റവും പ്രധാന മുദ്രാവാക്യം അവര്‍ മറന്നു പോയി. 'നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ' എന്നതായിരുന്നു അത്. എന്നും പാടങ്ങളില്‍ നിലമൊരുക്കി വിത്തിറക്കി കൊയ്തിരുന്നവര്‍ക്കു ഒരു തുണ്ട് കൃഷിഭൂമി പോലും കിട്ടിയില്ല. അവര്‍ പതിനായിരക്കണക്കിന് കോളനികളിലേക്കു എന്നെന്നേക്കുമായി തള്ളപ്പെട്ടു. അവര്‍ക്കു കൃഷിഭൂമിയില്‍ എന്തെങ്കിലും അവകാശമുണ്ടെന്ന് ഇടതു, വലതുപക്ഷത്തെ ഒരു രാഷ്ട്രീയകക്ഷിയും കരുതുന്നില്ല. ഇനി ഭൂപരിഷകരണത്തെക്കുറിച്ചു സംസാരിേക്കണ്ടതില്ലെന്നു അവര്‍ തീരുമാനിച്ചു. പക്ഷേ, കേരളത്തിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, സാമ്പത്തിക അധികാരഘടനയില്‍ വലിയൊരു അസമത്വം നിലനില്‍ക്കുന്നു എന്ന് പിന്നീട് തിരിച്ചറിയാന്‍ തുടങ്ങി. സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ച തന്നെയാണ് ഇതിലേക്ക് നയിച്ചത്. ഉദാഹരണമായി ഏറെ വളര്‍ന്ന വ്യാപാര, വ്യവസായ മേഖലകളില്‍ ദലിത് സമുദായങ്ങളുടെ പങ്കു ഏതാണ്ട് പൂജ്യമാണ്. വിദേശത്ത് (പ്രത്യേകിച്ചും ഗള്‍ഫില്‍) ജോലിക്കു പോയവരുടെ കണക്കെടുത്താലും ഇത് തന്നെയാണ് അവസ്ഥ. കേരളത്തിലെ സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളില്‍ നാമമാത്രമായ പങ്കാളിത്തം പോലും ഈ സമുദായങ്ങള്‍ക്കില്ല. ഇതിന്റെ കാര്യങ്ങള്‍ അന്വേഷിച്ചു ചെന്നാല്‍ ബോധ്യപ്പെടുന്നത് ഈ വിഭാഗങ്ങള്‍ക്ക് മൂലധനത്തില്‍ കാര്യമായ പങ്കാളിത്തമില്ലെന്നാണ്. അതിനുള്ള ഏക കാരണം ഇവര്‍ക്ക് കാര്‍ഷിക, കാര്‍ഷികേതര ഭൂമിയുടെ ഉടമസ്ഥത ഇല്ലെന്നത് തന്നെയാണ്.


ഭൂപരിഷ്‌കരണശ്രമങ്ങള്‍ തുടങ്ങിയ കാലത്തു കേരളത്തില്‍ ഭൂപരിധി നിയമത്തിനപ്പുറം 18 ലക്ഷം ഹെക്ടര്‍ മിച്ചഭൂമിയുണ്ടെന്നു കണക്കാക്കിയിരുന്നു. ആ ഭൂമി പിടിച്ചെടുത്തു ദലിതര്‍ അടക്കമുള്ള ഭൂരഹിത കര്‍ഷകര്‍ക്ക് വിതരണം ചെയ്യുമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിച്ചതുമാണ്. എന്നാല്‍ 1970 ല്‍ നിയമം നടപ്പാക്കപ്പെട്ടപ്പോള്‍ അത് കേവലം മൂന്ന് ലക്ഷം ഏക്കറാണെന്ന് കണ്ടെത്തി. ബാക്കി ഭൂമി ആവിയായി പോയിരിക്കില്ലല്ലോ. ഭരണസംവിധാനങ്ങളില്‍ സ്വാധീനമുള്ള ജാതി, മത വിഭാഗങ്ങള്‍ തങ്ങളുടെ മിച്ചഭൂമി സമര്‍ഥമായി മറച്ചുപിടിച്ചു. 1980 ആയപ്പോഴേക്കും മിച്ചഭൂമി തന്നെ ഇല്ലാതായി. സര്‍ക്കാര്‍ പിടിച്ചെടുത്തെന്ന് പറയുന്ന മിച്ചഭൂമിയില്‍ വലിയൊരു പങ്കും ഒരുതരം കൃഷിയും സാധ്യമല്ലാത്തവയാണ്. ഇവരെ കേവലം മൂന്നും നാലും അഞ്ചും സെന്റ് തുണ്ടു ഭൂമികളില്‍ ഒതുക്കി നിര്‍ത്താനാണ് ലക്ഷംവീട് മുതല്‍ ഇ.എം.എസ് ഭവനപദ്ധതി വരെ കൊണ്ടുവന്നത്. ദലിത് വിഭാഗങ്ങള്‍ക്ക് നല്‍കിയതാകട്ടെ കേവലം പത്തു സെന്റും അഞ്ചു സെന്റും രണ്ട് സെന്റും മാത്രം. അവരുടെ രണ്ടാം തലമുറ വരുന്നതോടെ ഈ വാസഭൂമി തികയാതെ വരും


ഈ വിഭാഗക്കാര്‍ക്ക് നല്‍കാന്‍ കേരളത്തില്‍ കൃഷിഭൂമിയില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഇവിടെ ബാക്കിയുണ്ടായിരുന്ന കൃഷിഭൂമിയില്‍ നല്ലൊരു പങ്കും മറ്റു റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കായി തരം മാറ്റപ്പെടുകയും ചെയ്തു. കൃഷി പ്രധാനവരുമാനമാര്‍ഗമല്ലാത്ത വിഭാഗക്കാര്‍ക്കാണ് കൃഷിഭൂമി കിട്ടിയത്. അത് കേരളത്തിനുണ്ടാക്കിയ സാമൂഹ്യ, പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവിടെ വിവരിക്കുന്നില്ല. എന്നാല്‍ ഇതിലും സര്‍ക്കാരും രാഷ്ട്രീയകക്ഷികളും മറച്ചുപിടിക്കുന്ന ചില സത്യങ്ങളുണ്ട്. ഭൂപരിഷ്‌കരണം നടപ്പിലാക്കിയപ്പോള്‍ ഭൂപരിധി നിയമത്തിന്റെ പരിധിയില്‍നിന്ന് സംരക്ഷിച്ചു നിര്‍ത്തപ്പെട്ടവയായിരുന്നു എസ്റ്റേറ്റുകള്‍. അവയില്‍ പലതും വിദേശ കമ്പനികളുടേതുമായിരുന്നു. പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഈ എസ്റ്റേറ്റുകളില്‍ നല്ലൊരു പങ്കും ലാഭകരമല്ലാതായി, നിലനില്‍ക്കാതായി. ചെങ്ങറയില്‍ ഹാരിസണ്‍ എസ്റ്റേറ്റില്‍ അടക്കം പുതിയ റബര്‍ ചെടികള്‍ നടാതായിട്ടു പതിറ്റാണ്ടുകളായി. തൊഴിലാളികള്‍ക്ക് ഭാഗികമായിട്ടെങ്കിലും തൊഴില്‍ കിട്ടാത്ത നൂറുകണക്കിന് എസ്റ്റേറ്റുകള്‍ കേരളത്തിലുണ്ട്. ഇവ മറ്റാവശ്യങ്ങള്‍ക്കായി നല്‍കാന്‍ മാറിവന്ന സര്‍ക്കാരുകള്‍ ശ്രമിക്കുന്നു. ഏറ്റവും ഒടുവിലത്തേതാണ് ചെറുവള്ളിയിലെ ഭൂമി എരുമേലി വിമാനത്താവളത്തിന് വേണ്ടി വിനിയോഗിക്കാന്‍ തീരുമാനിക്കുന്നത്.


ഇവിടെയാണ് ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ നടന്ന ചെങ്ങറ സമരത്തിന്റെ രാഷ്ട്രീയം പ്രസക്തമാകുന്നത്. എസ്റ്റേറ്റുകളുടെ ഭൂമി അവ എസ്റ്റേറ്റുകള്‍ അല്ലാതാകുന്നതോടെ മിച്ചഭൂമിയാകുന്നു. കോളനികളില്‍ ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് അവകാശപ്പെട്ടതാണിത്. ഇതാണ് ചെങ്ങറയില്‍ ഹാരിസണ്‍ കമ്പനിയുടെ ഭൂമിയില്‍ കയറിയതിനുള്ള ന്യായം. സര്‍ക്കാര്‍ ഇതിനെ കേവലം ഒരു ക്രമസമാധാനപ്രശ്‌നമായി കണ്ടു. മുഖ്യധാരയിലെ കക്ഷികളും അവരുടെ യൂണിയനുകളും ചെങ്ങറയില്‍ ഭൂരഹിതര്‍ നടത്തുന്ന സമരത്തെ അതിശക്തമായി എതിര്‍ത്തു. അവര്‍ ഹാരിസണിന്റെ സംരക്ഷകരായി. ഈ യൂണിയനുകള്‍ നടത്തിയ ഉപരോധംമൂലം സമരക്കാര്‍ക്കു ഭക്ഷണവും മരുന്നും ഉള്‍പ്പെടെ കിട്ടാത്ത അവസ്ഥയുണ്ടായി. പത്തോളം പേര്‍ പട്ടിണിയും രോഗങ്ങളും സര്‍പ്പദംശനമടക്കമുള്ള അപകടങ്ങള്‍ മൂലം അവിടെ മരണമടഞ്ഞു. എന്നാല്‍ ഇതിനു മുമ്പൊരിക്കലും ഇല്ലാത്ത വിധത്തില്‍ ഏറെ അച്ചടക്കത്തോടെ(ഒരു പരിധിവരെ പട്ടാളച്ചിട്ടയില്‍ തന്നെ) സമരം ഒരുപാട് കാലം മുന്നോട്ടുകൊണ്ടുപോകാന്‍ ളാഹയുടെ നേതൃത്വത്തിന് കഴിഞ്ഞു. വലിയ പൊലിസ് സന്നാഹം സമരത്തെ നേരിടാന്‍ എത്തിയപ്പോള്‍ ആത്മഹത്യാഭീഷണിയടക്കം മുഴക്കി പിടിച്ചുനിന്നു. കേരളത്തിലെ ജനകീയ സമരങ്ങളോട് ഏറ്റവും അനുഭാവം പുലര്‍ത്തിയിരുന്ന മുഖ്യമന്ത്രി എന്നറിയപ്പെടുന്ന വി.എസ് അച്യുതാനന്ദന്‍ പോലും ഈ സമരത്തെ അപഹസിക്കുകയാണ് ചെയ്തത്. ഒടുവില്‍ സര്‍ക്കാരിന് ചര്‍ച്ചക്ക് ക്ഷണിക്കേണ്ടി വന്നു. പക്ഷേ പഴയതുപോലെ ചതി തന്നെയാണ് അവരെ കാത്തിരുന്നത്. സമരക്കാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി പൊളിക്കുകയെന്ന തന്ത്രം രാഷ്ട്രീയകക്ഷികള്‍, വിശേഷിച്ചു സി.പി.എം നടപ്പിലാക്കി. അവര്‍ക്കു സര്‍ക്കാര്‍ നല്‍കിയ ഭൂമി വാസയോഗ്യമായിരുന്നില്ല. വലിയൊരു വിഭാഗം സമരം തുടര്‍ന്നു. യു.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല.


ളാഹ ഗോപാലന്റെ ആരോഗ്യം ക്ഷയിച്ചതോടെ സമരത്തെ പൊളിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മേല്‍ക്കൈ കിട്ടി. ഇപ്പോഴും ഒരുവിഭാഗം ആ എസ്റ്റേറ്റില്‍ കുടില്‍ കെട്ടി സമരം തുടരുന്നുണ്ട്. ആ മനുഷ്യര്‍ക്ക് ഇന്നുവരെ റേഷന്‍ കാര്‍ഡ് പോലും നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ, വൈദ്യുതിയും കിട്ടിയില്ല. എങ്കിലും തങ്ങള്‍ സ്വയം വീതിച്ചെടുത്ത തുണ്ട് ഭൂമിയില്‍ അവര്‍ കൃഷി ചെയ്യുന്നു. ആദ്യം എതിര്‍ത്തിരുന്ന പ്രദേശവാസികള്‍ ഇന്ന് സഹകരിച്ചുപോകുന്നു. അതിനു ചില കാരണങ്ങളുണ്ട്. കാര്‍ഷിക ജോലികള്‍ക്കു ആളെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. ഇവര്‍ വന്നതോടെ അത് മാറി. സമീപത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇവരുടെ കുട്ടികള്‍ ധാരാളമായി എത്തിത്തുടങ്ങി. ആ പ്രദേശങ്ങളിലെ വ്യാപാരം വര്‍ധിച്ചു. ഇവര്‍ക്കെതിരേ ഹാരിസണിന്റെ കൂലി വാങ്ങി സമരം നടത്തിയിരുന്ന തൊഴിലാളികള്‍ വഞ്ചിക്കപ്പെട്ടു. സമരനേതാക്കളെല്ലാം തടിതപ്പി.


ഈ സമരത്തെ ഇടതുപക്ഷം എത്ര തന്നെ എതിര്‍ത്തെങ്കിലും ഇതില്‍നിന്ന് അവര്‍ ഒരു പാഠം പഠിച്ചു. ജാതി സംഘടനകളുണ്ടാക്കുന്നത് തെറ്റാണെന്നു നിരന്തരം പറഞ്ഞിരുന്ന (സി.പി.ഐ, കോണ്‍ഗ്രസ് മുതലായവരെ കളിയാക്കിയിരുന്ന) സി.പി.എം തങ്ങളുടേതായ ജാതി സംഘടനയുണ്ടാക്കി, പി.കെ.എസ് (പട്ടികജാതി ക്ഷേമ സമിതി). അതിനുള്ള ഏക പ്രേരണ ളാഹ ഗോപാലന്‍ നടത്തിയ സമരമാണ്. അതിന്റെ തുടര്‍ച്ചയായിരുന്നു അരിപ്പയില്‍ നടന്ന ഭൂസമരം. കേരളത്തിലെ പ്രമുഖ ദലിത് സാമൂഹ്യസംഘടനാ നേതാക്കള്‍ക്കൊന്നും ഈ സമരം മനസ്സിലായില്ലെന്നതും ഒരു ദുര്യോഗമാണ്. പക്ഷേ കാലം ഈ സമരത്തെ ഏറെ ഗുണാത്മകമായി വിലയിരുത്തുമെന്ന് തീര്‍ച്ച.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ സംസ്ഥാനങ്ങളിലെയും പൊലിസുകാർക്ക് ഒറ്റയൂണിഫോം വരുന്നു; സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസർക്കാർ | One Nation, One Police

National
  •  10 hours ago
No Image

കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും ആക്രമണം; ഹോട്ടൽ തകർത്ത ഗുണ്ടകൾ പൊലിസ് വലയിൽ

Kerala
  •  11 hours ago
No Image

മേയാൻ വിട്ട പോത്ത് കയറിപ്പോയത് നേരെ ടെറസിലേക്ക്; ഒടുവിൽ അഗ്നി രക്ഷാ സേനയെത്തി താഴെയിറക്കി

Kerala
  •  11 hours ago
No Image

ഏറ്റവും പുതിയ നിക്കോൺ സെഡ്.ആർ മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു

uae
  •  11 hours ago
No Image

വീണ്ടും മരണം; വിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം; മരിച്ചത് കൊല്ലം സ്വദേശി

Kerala
  •  11 hours ago
No Image

താമരശ്ശേരിയിൽ നാളെ മുതൽ ഡോക്ടർമാരുടെ 'ജീവൻ രക്ഷാ സമരം'; രോഗീപരിചരണം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും

Kerala
  •  12 hours ago
No Image

ഡോ എം ആർ രാഘവവാര്യർക്ക് കേരള ജ്യോതി; രണ്ടുപേർക്ക് കേരള പ്രഭയും, അഞ്ച് പേർക്ക് കേരള ശ്രീയും; കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala
  •  12 hours ago
No Image

ആരോഗ്യ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചു; കുവൈത്തിൽ പ്രവാസിക്ക് 10 വർഷം കഠിനതടവ്

Kuwait
  •  12 hours ago
No Image

ഈ ക്യൂ ആർ കോഡ് പേയ്‌മെന്റിനല്ല, നേരെ യൂട്യൂബ് ചാനലിലേക്ക്; മകന് അച്ഛന്റെ വക സൗജന്യ പരസ്യം 

National
  •  12 hours ago
No Image

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ: നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി

uae
  •  12 hours ago