5 വർഷം കാട്ടുമൃഗങ്ങളുടെ കലിപ്പിൽ പൊലിഞ്ഞത് 486 മനുഷ്യജീവൻ
മലപ്പുറം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പൊലിഞ്ഞത് 486 പേരെന്ന് വനം വകുപ്പിന്റെ കണക്ക്. 39,484 തവണയാണ് കാട്ടുമൃഗങ്ങളുടെ ആക്രമണമുണ്ടായത്. ഇതിൽ 486 മനുഷ്യരാണ് കൊല്ലപ്പെട്ടത്. 5323 പേർക്ക് പരുക്കേറ്റു.17,06,473 ഹെക്ടർ കൃഷി നാശവുമുണ്ടായി.
2019-20 വർഷത്തിൽ 92 പേരും 2020-21 വർഷത്തിൽ 88 പേരും കൊല്ലപ്പെട്ടു. 2021-22 വർഷത്തിൽ കൊല്ലപ്പെട്ടത് 114 പേരാണ്. 2022-23 ൽ 98 പേർക്കും 2023-24 വർഷത്തിൽ 94 പേർക്കും ജീവൻ നഷ്ടമായി. കഴിഞ്ഞ ഡിസംബർ 17നാണ് കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കൊടിയാട്ട് എൽദോസ് (40) കൊല്ലപ്പെട്ടത്.
11ന് തൃശൂർ വെള്ളിക്കുളങ്ങര വനമേഖലയിൽ ആദിവാസി സ്ത്രീ മീനാക്ഷി (70)യും കൊല്ലപ്പെട്ടു. കരുളായിയിൽ ശനിയാഴ്ചയാണ് ചോലനായ്ക്കർ വിഭാഗത്തിൽപെട്ട യുവാവ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യക്കുരുതി തുടരുമ്പോഴും സർക്കാർ നിസംഗത പാലിക്കുന്നതിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, പുള്ളിപ്പുലി, കടുവ തുടങ്ങിയവയാണ് കൂടുതൽ അക്രമകാരികളാകുന്നത്.
കാലാവസ്ഥ വ്യതിയാനം, ആവാസ വ്യവസ്ഥയുടെ തുടർച്ച നഷ്ടമാകൽ, വിദേശ അധിനിവേശ സസ്യങ്ങളുടെ വ്യാപനം തുടങ്ങിയവയാണ് കാട്ടിലെ മൃഗങ്ങൾ പുറത്തെത്തുന്നതിന് കാരണമെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ.
എന്നാൽ, ഇവ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാനാവശ്യമായ മുൻകരുതലുകളൊന്നും ഫല പ്രദമാകുന്നില്ല.
കേന്ദ്രത്തിന് സമർപ്പിച്ച 620 കോടി പദ്ധതിക്ക് അനക്കമില്ല
മലപ്പുറം: മനുഷ്യ-വന്യമൃഗ സംഘർഷമില്ലാതാക്കുന്നതിന് അഞ്ച് വർഷ കാലയളവിലേക്ക് നടപ്പാക്കാൻ തയാറാക്കിയ 620 കോടിയുടെ പദ്ധതി കടലാസിൽ. സംസ്ഥാന വനം, റവന്യൂ വകുപ്പ് മന്ത്രിമാർ കഴിഞ്ഞ ഫെബ്രുവരിയിലാണ് നേരിട്ട് കേന്ദ്ര വനംവകുപ്പ് മന്ത്രിക്ക് പദ്ധതി സമർപ്പിച്ചത്.
എന്നാൽ, ഒരുവർഷമാകുമ്പോഴും ഇതിൽ നടപടികളായിട്ടില്ല. വനത്തിനകത്ത് ചെക്ക് ഡാമുകൾ, വാച്ച് ടവറുകൾ, ജനവാസ കേന്ദ്രങ്ങളിൽ സൗരോർജ വിളക്കുകൾ, സോളാർ വേലികളടക്കം സ്ഥാപിക്കാനായി 110 കോടിയുടെ കിഫ്ബി ഫണ്ട് അനുമതിയുണ്ട്. ഇവയുടെ പ്രവർത്തനങ്ങളും മന്ദഗതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."