ഇങ്ങനെയൊരു അരങ്ങേറ്റം ചരിത്രത്തിലാദ്യം; മൂന്ന് ഫോർമാറ്റിലും അമ്പരപ്പിച്ച് ഹർഷിദ് റാണ
നാഗ്പൂർ: ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറിൽ 248 റൺസിന് പുറത്താവുകയായിരുന്നു. വിജലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 38.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ഇന്ത്യൻ ബൗളിങ്ങിൽ രവീന്ദ്ര ജഡേജ, ഹർഷിദ് റാണ എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി. മുഹമ്മദ് ഷമി, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി മികച്ച പ്രകടനം നടത്തിയപ്പോൾ ഇംഗ്ലണ്ട് തകരുകയായിരുന്നു. ഹർഷിദ് റാണയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ നേട്ടത്തോടെ മറ്റൊരു ഇന്ത്യൻ താരത്തിനും സ്വന്തമാക്കാൻ സാധിക്കാത്ത അപൂർവനേട്ടമാണ് റാണ നേടിയത്.
മൂന്ന് ഫോർമാറ്റുകളിലും അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്നിലധികം വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ താരമായാണ് റാണ മാറിയത്. ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടി-൨൦ മത്സരത്തിൽ ആയിരുന്നു റാണ അരങ്ങേറ്റം കുറിച്ചത്. ഈ മത്സരത്തിൽ താരം മൂന്ന് വിക്കറ്റ് നേടി. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ പെർത്തിൽ നടന്ന അരങ്ങേറ്റ മത്സരത്തിലും റാണ മൂന്ന് വിക്കറ്റ് നേടിയിരുന്നു.
അതേസമയം ഈ തകർപ്പൻ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിനു മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു. ഫെബ്രുവരി ഒമ്പതിനാണ് പരമ്പരയിലെ അടുത്ത മത്സരം നടക്കുന്നത്. കട്ടക്കിലെ ബരാബതി സ്റ്റേഡിയമാണ് വേദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."