ചുമ്മാ കേസ് കൊടുക്കാനാവില്ല, കോടതി വ്യവഹാരങ്ങള്‍ക്ക് ചെലവുണ്ട് -വഴിനടക്കാനും കുടിവെള്ളമെടുക്കാനുമുള്ള അവകാശത്തിനു പരാതിനല്‍കാന്‍ 5000
കൊച്ചി: എന്തെങ്കിലും പൊല്ലാപ്പ് വരുമ്പോള്‍ കേസു കൊടുക്കണം പിള്ളേച്ചാ എന്ന് സിനിമാ ഡയലോഗ് അടിച്ചാല്‍ മാത്രം പോര, ഇനി മുതല്‍ കനത്തില്‍ കോടതിയില്‍ ഫീസും കൊടുക്കണം. കോടതി ഫീസുകൾക്ക് വന്‍ വര്‍ധനവാണ് ഇത്തവണത്തെ ബജറ്റില്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. ഇരുപത് വര്‍ഷത്തിനിടെ ഉണ്ടായ പണപ്പെരുപ്പം കണക്കിലെടുത്താണ് വര്‍ധന എന്നാണ് സര്‍ക്കാര്‍ വാദം.
ജസ്റ്റിസ് വി.കെ മോഹനന്‍ കമ്മിഷന്റെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ തവണ ബജറ്റില്‍ വര്‍ധിപ്പിച്ചതും പിന്നീട് എതിര്‍പ്പുകളെ തുടര്‍ന്ന് പിന്‍വലിച്ചതുമായ ചെക്ക്, കുടുംബകോടതി വ്യവഹാരങ്ങളുടെ ഫീസ് ബജറ്റില്‍ തിരികെ കൊണ്ടുവന്നിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം.
ഹേബിയസ് കോർപസ്, പൊതുതാൽപര്യ ഹരജി എന്നിവയ്ക്ക് ഫീസ് ഒഴിവാക്കിയതും ആശ്വാസകരമാണ്. എന്നാൽ, മറ്റു കാര്യങ്ങളിൽ സർക്കാർ സാധാരണക്കാരന്റെ കഴുത്തിന് പിടിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിരക്ക് വർധനയിൽ അതിക്രൂരം എന്നു തന്നെ പറയാവുന്നത് ഈസ്മെന്റ് റൈറ്റിനുള്ള നിരക്കിലെ മാറ്റമാണ്. വകുപ്പ് 31 ലെ ഈസ്‌മെന്റുമായി ബന്ധപ്പെട്ട ഫീസ് 1000 ല്‍ നിന്നും 5000 ആക്കിയാണ് ഉയർത്തിയിട്ടുള്ളത്.
വഴി നടക്കുവാനുള്ള അവകാശം, വെള്ളം എടുക്കുവാനുള്ള അവകാശം എന്നിവ ഉള്‍പ്പെടുന്നതാണ് ഈസ്‌മെന്റ് റൈറ്റിൽ ഉള്‍പ്പെടുന്നത്. സാമ്പത്തികമായി സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ള ആളുകളടക്കമുള്ളവരാണ് ഇത്തരം അവകാശങ്ങള്‍ക്കായി പലപ്പോഴും കോടതിയെ സമീപിക്കുന്നത്. നിത്യവൃത്തിക്കായി കഷ്ടപ്പെടുന്നവരെ കഴുത്തിനു പിടിക്കുന്ന നിലപാടാണ് ബജറ്റില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
വകുപ്പ് 35 ലെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഫീസ് 1000 ല്‍ നിന്നു 5000 ആയാണ് ഉയര്‍ത്തിയിട്ടുള്ളത്. വകുപ്പ് 37ലെ പാര്‍ടീഷന്‍ സ്യൂട്ടിന്റെ ഫീസ് മുന്‍സിഫ് കോടതികളിൽ 50 ല്‍ നിന്ന് 500 ആയും ജില്ലാ കോടതികളില്‍ 300 നിന്ന് 2000 ആയും ആക്കി മാറ്റി. വകുപ്പ് 45 ലെ സര്‍വേയുമായ് ബന്ധപ്പെട്ട ഫീ 1000 ല്‍ നിന്നും 5000, വകുപ്പ് 46 ലെ റവന്യൂ രജിസ്റ്ററിലെ തിരുത്തലുമായ് ബന്ധപ്പെട്ട ഫീ 15 നിന്നും 75, വകുപ്പ് 47 ലെ പൊതുവിഷയങ്ങളുമായ് ബന്ധപ്പെട്ട ഫീസ് മുന്‍സിഫ് കോടതികളില്‍ 10 ല്‍ നിന്നും 500, ജില്ലാ കോടതികളില്‍ 1000, വകുപ്പ് 50 ലെ മറ്റിനം സ്യൂട്ടുകളുടെ ഫീ റെവന്യൂ കോടതികളില്‍ 25 ല്‍ നിന്നു 125, മുന്‍സിഫ് കോടതികളില്‍ 50 ല്‍ നിന്നും 250, ജില്ലാ കോടതികളില്‍ 1000, 2000 എന്നിങ്ങനെയാണ് ഉയർത്തിയിരിക്കുന്നത്. പട്ടിക രണ്ടിലെ ഫീസുകള്‍ ആര്‍ട്ടിക്കിള്‍ 21, 22ല്‍ പെടാത്തവയ്ക്ക് 5 ഇരട്ടി വര്‍ധനയാണ് ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള കോടതി ഫീസും വ്യവഹാര സലയും നിയമത്തിലെ പട്ടിക 2 ല്‍ 11( ജി) യില്‍ വരുന്ന പെറ്റിഷനുകള്‍ക്ക് 2 രൂപ ആയിരുന്നത് ജില്ല കോടതികളില്‍ 30 ആയും മജിസ്ട്രേറ്റ് കോടതികളില്‍ 20 ആയും വർധിപ്പിച്ചു. വകുപ്പ് 27 ഇന്‍ജങ്ഷന്‍ പരാതികളുടെ ഫീസ് 500 ല്‍ നിന്നു 2500 ആക്കി. വകുപ്പ് 28 ലെ ട്രസ്റ്റ് വസ്തുവുമായി ബന്ധപ്പെട്ട ഫീസ് 200 ല്‍ നിന്നും 5000 ആയും വകുപ്പ് 29 ലെ സ്‌പെസിഫിക് റിലീഫ് ആക്ടിനു കീഴിലെ പൊസഷനുമായി ബന്ധപ്പെട്ട ഫീസ് 150 ല്‍ നിന്നും 10000 ആയും വർധിപ്പിച്ചു. വകുപ്പ് 30 ലെ പൊസഷനുമായി ബന്ധപ്പെട്ട ഫീസ് 1000 ല്‍ നിന്നും 20000 ആയാണ് വര്‍ധിപ്പിച്ചത്.
വിഭവ സമാഹരണം ലക്ഷ്യമാക്കിയാണ് സംസ്ഥാന ബജറ്റില്‍ കോര്‍ട്ട് ഫീസ് വര്‍ധന വരുത്തിയിരിക്കുന്നതെന്നാണ് സർക്കാർ വാദം. എന്നാല്‍ രണ്ട് രൂപ ഫീസ് ഉണ്ടായിരുന്നപ്പോള്‍ തന്നെ, ഇ-ഫയലിങ്, ഇ-പേമെന്റ് , മറ്റു ചെലവുകള്‍ തുടങ്ങിയവയ്ക്കായി അഭിഭാഷകർക്ക് നിലവില്‍ 500ന് മുകളില്‍ ഒരു ജാമ്യാപേക്ഷക്ക് ചെലവ് വരുന്നുണ്ട്. ഇതിന് പുറമെയാണ് നേരത്തേയുള്ള മറ്റു ചെലവുകളും.
ഇതിനൊപ്പം പുതുക്കിയ ബജറ്റ് നിർദേശം കൂടി ചേരുമ്പോള്‍ നിരക്ക് വീണ്ടും ഉയരും. വക്കാലത്തുകൾക്ക് അഭിഭാഷക വെല്‍ഫയര്‍ സ്റ്റാമ്പ്, ക്ലര്‍ക്ക് വെല്‍ഫയര്‍, കോര്‍ട് ഫീസ്, ലീഗല്‍ ഫെനഫിറ്റ് ഫീസ് എന്നിവയും അടയ്ക്കണം. വർധനയ്ക്കെതിരേ അഭിഭാഷകരും സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങും. അശാസ്ത്രീയമായ ഡിഫന്‍സ് കൗണ്‍സില്‍, ഇ- ഫയലിങ്, ഇ- പേയ്‌മെന്റ് സംവിധാനങ്ങള്‍ അഭിഭാഷകവൃത്തിയെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതിനു പുറമെയാണ് ഫീസ് വര്‍ധന. ഇത് നീതി തേടി കോടതിയെ സമീപിക്കുന്നവരുടെ നട്ടെല്ല് ഒടിക്കുന്നതും അഭിഭാഷകരുടെ ജോലി പ്രതിസന്ധിയിലാക്കുന്നതുമാണെന്ന് എറണാകുളം ജില്ലാ കോടതി അഭിഭാഷകൻ പി.ജെ പോള്‍സണ്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."