തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണവും നഷ്ടപരിഹാരവും
കൊച്ചി: തൃപ്പൂണിത്തുറ ചൂരക്കാട് വെടിക്കെട്ട് അപകടം നടന്ന് ഒരുവർഷം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോര്‍ട്ടോ നഷ്ടപരിഹാരമോ ഇല്ല. അപടകടത്തെ തുടർന്ന് പ്രദേശം സന്ദര്‍ശിച്ച രാഷ്ട്രീയ നേതാക്കളും എല്ലാ സഹായങ്ങളും മറ്റും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വര്‍ഷം ഒന്നായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ദുരിതബാധിതര്‍ക്ക് ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. അപകടത്തെ തുടര്‍ന്നുള്ള അന്വേഷണവും കുറ്റപത്രവും സമര്‍പ്പിച്ചിട്ടില്ല. ഇക്കാരണത്താല്‍ എന്താണ് ദുരന്തകാരണമെന്ന് പോലും വ്യക്തമല്ല. അപകടത്തിൽ നൂറുകണക്കിന് വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.
പല വീടുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നുവെങ്കിലും ഏറെപേർക്കും സഹായവും ലഭിച്ചിട്ടില്ല. അപേക്ഷ നല്‍കിയവരില്‍ ചിലരുടേത് നിസാര കാരണങ്ങൾ പറഞ്ഞ് നിരസിക്കുകയും ചെയ്തിട്ടുണ്ട്.സന്നദ്ധ പ്രവര്‍ത്തകരുടെയും സംഘടനകളുടെ നേതൃത്വത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നിർമിച്ചു നൽകാൻ കഴിഞ്ഞുവെന്ന് തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ രമ സന്തോഷ് പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നഗരസഭ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അധ്യക്ഷ വ്യക്തമാക്കി.
പ്രാദേശികമായുള്ള സഹായങ്ങള്‍ മാത്രമാണ് ഇതുവരെ ലഭിച്ചതെന്ന് പുതിയകാവ് വാര്‍ഡ് കൗണ്‍സിലര്‍ സുധ സുരേഷ് പറഞ്ഞു. വടക്കുംപുറം കരയോഗം അടക്കമുള്ളവർ നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകള്‍ക്ക് അറ്റകുറ്റപ്പണിക്കും മറ്റും സഹായം നല്‍കിയിട്ടുണ്ടെന്ന് ചൂരക്കാട് വാര്‍ഡ് കൗണ്‍സിലറും കരയോഗം പ്രവര്‍ത്തകനുമായ കെ.ആര്‍ രാജേഷ് പറഞ്ഞു. തൃക്കാക്കര എ.സി.പിക്കാണ് അന്വേഷണ ചുമതല. എന്നാല്‍ അന്വേഷണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നുമില്ലെന്നും രാജേഷ് വ്യക്തമാക്കി.
2024 ഫെബ്രുവരി 12ന് രാവിലെ പത്തരയോടെയാണ് തൃപ്പൂണിത്തുറ ചൂരക്കാട് പുതിയകാവ് ക്ഷേത്രത്തില്‍ അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും നൂറുകണക്കിന് വീടുകള്‍ തകരുകയും ചെയ്തിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ 25 ഓളം പേര്‍ക്കു സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതിക്ഷേത്ര താലപ്പൊലിയുടെ ഭാഗമായുള്ള വെടിക്കെട്ടിനായി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്താണ് ഉഗ്രസ്‌ഫോടനം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."