ഓപ്പറേഷൻ പി ഹണ്ട്: അറസ്റ്റിലായത് 351 പേർ, സൈബറിടങ്ങളിൽ കുട്ടികൾ സുരക്ഷിതരല്ല
കണ്ണൂർ: സൈബറിടങ്ങളിൽ സ്ത്രീകളും കുട്ടികളും ഇരകളാക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നു. ഓൺലൈൻ വഴി കുട്ടികൾക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമായി കേരള പൊലിസ് കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്‌സ്‌പ്ലോയിറ്റേഷൻ(സി.സി.എസ്.ഇ) അഞ്ചുവർഷത്തിനിടയിൽ നടത്തിയ പരിശോധനയിൽ അറസ്റ്റിലായത് 351 പേർ.
പി. ഹണ്ട് എന്ന പേരിൽ 6,426 പരിശോധനകളാണ് നടത്തിയത്. ഇതിലൂടെ കുട്ടികളുടെ ഫോട്ടോകളും വിഡിയോകളും അപ് ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്ത 3,444 ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുത്ത് നശിപ്പിച്ചു. 2020 ജനുവരി മുതൽ 2025 ജനുവരി വരെയുള്ള കണക്കാണിത്. കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന നിരവധി സംഘങ്ങളെ അന്വേഷണസംഘം കണ്ടെത്തി. വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവയിൽ ഗ്രൂപ്പുകളുണ്ടാക്കിയാണ് കുട്ടികളുടെ നഗ്ന വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത്.
അതീവ രഹസ്യമായാണ് ഈ അശ്ലീല വിഡിയോ റാക്കറ്റുകളുടെ പ്രവർത്തനം. വിശ്വസ്തരെന്ന് കരുതപ്പെടുന്നവരാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരിൽ ഏറെയും. പ്രലോഭനത്തിലൂടെയോ തട്ടിക്കൊണ്ടുപോയോ ആണ് ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്നതും രംഗങ്ങൾ പകർത്തുന്നതും. പിടിയിലാകുന്നവരിൽ സമൂഹത്തിൽ മാന്യന്മാരായി അറിയപ്പെടുന്നവരുമുള്ളതായി റെയ്ഡിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ പറയുന്നു.
കുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നവരുമുണ്ട്. കഴിഞ്ഞ നവംബറിൽ കണ്ണൂർ ചെറുപുഴയിൽ മൂന്ന് യുവാക്കൾ പ്രദേശത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വ്യാപകമായി പ്രചരിപ്പിച്ച സംഭവമുണ്ടായിരുന്നു. എ.ഐ സംവിധാനത്തിന്റെ സാധ്യതകളും ദുരുപയോഗം ചെയ്യുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ചൈൽഡ് പോണോഗ്രഫി കാണുന്നതും കുറ്റകരം
ചൈൽഡ് പോണോഗ്രഫി കാണുകയോ വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. കുട്ടികളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഏതെങ്കിലും ഗ്രൂപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർഡോം അല്ലെങ്കിൽ സൈബർ സെല്ലുകളെ അറിയിക്കാനാണ് പൊലിസിന്റെ നിർദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."