ക്രിക്കറ്റിൽ നിന്നും എപ്പോൾ വിരമിക്കും? മറുപടിയുമായി രോഹിത് ശർമ്മ
ദുബൈ: 2025 ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ന്യൂസിലാന്റിനെ നാല് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്ത്യയുടെ മൂന്നാം ചാംപ്യൻസ് ട്രോഫി കിരീടനേട്ടമാണിത്. 2002, 2013 എന്നീ വർഷങ്ങളിലായിരുന്നു ഇന്ത്യ ഇതിനു മുമ്പ് ചാംപ്യൻസ് ട്രോഫി സ്വന്തമാക്കിയിരുന്നത്.
മത്സരശേഷം ഏകദിന ക്രിക്കറ്റിൽ നിന്നും താൻ എപ്പോൾ വിരമിക്കുമെന്നതിനെക്കുറിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ സംസാരിച്ചിരുന്നു. ഇപ്പോൾ താൻ വിരമിക്കുന്നില്ലെന്നാണ് രോഹിത് പറഞ്ഞത്.
'ഞാൻ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഇപ്പോൾ ഭാവിയെക്കുറിച്ചുള്ള പദ്ധതികൾ ഒന്നും തന്നെയില്ല. ഇപ്പോൾ എന്താണ് ചെയ്യുന്നത് അത് തന്നെ ഇനിയും തുടരും,' രോഹിത് ശർമ്മ പറഞ്ഞു.
ഫൈനലിൽ രോഹിത് ശർമ അർദ്ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. 83 പന്തിൽ 73 റൺസാണ് താരം നേടിയത്. ഏഴ് ഫോറുകളും മൂന്ന് സിക്സുകളുമാണ് ഇന്ത്യൻ നായകന്റെ ബാറ്റിൽ നിന്നും പിറന്നത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡും രോഹിത് സ്വന്തമാക്കിയിരുന്നു. ഐസിസിയുടെ ഏകദിന ടൂർണമെന്റുകളിൽ ഫൈനലിൽ അർദ്ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനായി മാറാനും രോഹിത്തിന് സാധിച്ചിരുന്നു. സൗരവ് ഗാംഗുലിയും എംഎസ് ധോണിയും ആണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻമാർ.
അതേസമയം മത്സരത്തിൽ രോഹിത്തിന് പുറമെ ശ്രേയസ് അയ്യർ 62 പന്തിൽ 48 റൺസും കെഎൽ രാഹുൽ 33 പന്തിൽ പുറത്താവാതെ 34 റൺസും നേടി 50 പന്തിൽ 31 റൺസ് നേടി ശുഭ്മൻ ഗില്ലും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് വേണ്ടി ഡാറിൽ മിച്ചൽ, മൈക്കൽ ബ്രെയസ്വെൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. 101 പന്തിൽ മൂന്ന് ഫോറുകൾ ഉൾപ്പെടെ 63 റൺസ് ആണ് മിച്ചൽ നേടിയത്. ബ്രെയ്സ്വെൽ 40 പന്തിൽ പുറത്താവാതെ 53 റൺസും നേടി. മൂന്ന് ഫോറുകളും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഇന്ത്യൻ ബൗളിങ്ങിൽ വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി നിർണായകമായി.
Rohit Sharma talks about his retirement in cricket
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."