കുട്ടികളുടെ കുറവ്: സ്ഥിരനിയമനം ലഭിക്കാതെ എയ്ഡഡ് പ്രൈമറി അധ്യാപകർ
പാലക്കാട്: കുട്ടികളുടെ എണ്ണം കുറവായതിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട് എയ്ഡഡ് പ്രൈമറി സ്‌കൂൾ അധ്യാപകർ. എയ്ഡഡ് വിഭാഗത്തിലെ അൺഎക്കണോമിക് സ്‌കൂളുകളിലെ ജീവനക്കാരാണ് 13 വർഷത്തിലധികമായി ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്ത് വരുന്നത്. സ്‌കൂളിൽ 60 കുട്ടികളായാൽ മാത്രം ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നാണ് നിയമം.
എന്നാൽ, ഗ്രാമീണമേഖലയിൽ വളരെ കുറച്ച് ജനസംഖ്യയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളിൽ സ്ഥിരനിയമനത്തിന് വേണ്ടി കുട്ടികളുടെ എണ്ണം എങ്ങനെ വർധിപ്പിക്കണമെന്നറിയാത്ത അവസ്ഥയിലാണ് അധ്യാപകർ. പേര് നിലനിർത്താൻ വേണ്ടി മാത്രം സ്‌കൂൾ നടത്തുന്ന മാനേജ്‌മെന്റുകൾ കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ വലിയ താൽപര്യം കാണിക്കാറില്ല.
റിട്ടയർമെന്റ്, രാജി, മരണം, പ്രൊമോഷൻ എന്നിങ്ങനെയുള്ള റെഗുലർ ഒഴിവുകളിലേക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത്.
ദിവസവേതനക്കാരാണെങ്കിലും പ്രധാനാധ്യാപകരുടെ ചുമതലകൾ ഉൾപ്പെടെ വഹിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അധിക ചുമതലകൾ വഹിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യമോ യാത്രാബത്തയോ പോലും ഇല്ലാത്തതിനാൽ ആകെ ലഭിക്കുന്ന ദിവസവേതനത്തിൽ നിന്നുമാണ് സ്‌കൂളിന്റെ ആവശ്യങ്ങൾക്കായി അധ്യാപകർ ചെലവഴിക്കുന്നത്.
ഏപ്രിൽ, മെയ് മാസങ്ങൾ പൂർണമായും അവധിയാണെങ്കിലും പുതിയ അഡ്മിഷൻ പ്രവൃത്തികളും അധ്യാപക പരിശീലനങ്ങളും സ്‌കൂൾ ശുചീകരണവും ഉൾപ്പെടെ നിരവധി ചുമതലകൾ നടപ്പാക്കേണ്ടി വരുമ്പോഴും ഇതിനൊന്നും ശമ്പളം നൽകാറില്ല. കുട്ടികൾക്ക് വേണ്ടി സർക്കാർ ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും സ്‌കൂളുകൾ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്കും വിവിധ മേളകളിൽ പങ്കെടുപ്പിക്കുന്നതിനുമൊക്കെ അധ്യാപകർ തന്നെ പണം കണ്ടെത്തണം.
2011ൽ ഉമ്മൻ ചാണ്ടി സർക്കാർ പ്രത്യേക പാക്കേജ് പ്രകാരം അന്നുവരെ നിയമിക്കപ്പെട്ട അധ്യാപകരെ സ്ഥിരപ്പെടുത്തിയിരുന്നു. അതിന് ശേഷം നിയമനം നേടിയ അധ്യാപകരാണ് വർഷങ്ങൾ കഴിഞ്ഞിട്ടും ദിവസവേതനക്കാരായി തുടരുന്നത്. അൺഎക്കണോമിക് വിഭാഗത്തിൽ സംസ്ഥാനത്ത് ആകെ ആയിരത്തിലധികം സ്‌കൂളുകളും മൂവായിരത്തിലധികം അധ്യാപകരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."