ട്രംപിന്റെ വ്യാപാര നയം; ഇന്ത്യയിൽ ഏറ്റവുമധികം ബാധിക്കുക ഈ മേഖലകളെ, ചെറുകിട മരുന്നുകമ്പനികള്‍ കടുത്ത സമ്മർദം നേരിടും
ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിന്റെ ഭാഗമായി ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധികനികുതി ചുമത്താനുള്ള നീക്കം പ്രതികൂലമായി ബാധിക്കുക രാജ്യത്തെ ഫാര്‍മസി, ഓട്ടോ വ്യവസായ മേഖലയെ. ഏറ്റവുമധികം തിരിച്ചടിയാവുക കുറഞ്ഞ മാര്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട മരുന്ന് കമ്പനികള്‍ക്കായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ മരുന്ന് കമ്പനികളുടെ പ്രധാന വിപണികളിലൊന്നാണ് യു.എസ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക് താരിഫ് ചുമത്തുന്നത് ഉല്‍പാദനച്ചെലവ് കൂടാന്‍ കാരണമാകും. ഇന്ത്യന്‍ വാഹനവ്യവസായത്തിന്റെ ചെറിയ വിപണി മാത്രമാണ് യു.എസ് എന്നതിനാല്‍ ട്രംപ് അധിക താരിഫ് ചുമത്തുന്നത് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മേഖലയ്ക്ക്, ഫാര്‍മസി രംഗത്തെ അപേക്ഷിച്ച് കുറഞ്ഞ ആഘാതമേ സൃഷ്ടിക്കൂ.
ഇന്ത്യയില്‍ നിന്നുള്ള ഔഷധ ഇറക്കുമതിക്ക് ഗണ്യമായ താരിഫ് ചുമത്താന്‍ യു.എസ് തീരുമാനിച്ചാല്‍ അതിന്റെ ആഘാതം രാജ്യത്തിന്റെ ഔഷധ മേഖലയിലുടനീളം കാര്യമായ പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കുകയും ഒപ്പം നമ്മുടെ ആഭ്യന്തര ഉപഭോഗത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് ഷാര്‍ദുല്‍ അമര്‍ചന്ദ് & മംഗള്‍ദാസ് കമ്പനി ഉടമ അരവിന്ദ് ശർമ പറഞ്ഞു.
2022ല്‍ യു.എസ് ഡോക്ടര്‍മാര്‍ കുറിച്ച മൊത്തം കുറിപ്പടികളില്‍ പത്തില്‍ നാലെണ്ണവും ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകളായിരുന്നു. മൊത്തത്തില്‍ ഇന്ത്യന്‍ കമ്പനികളില്‍ നിന്നുള്ള മരുന്നുകള്‍ 2022ല്‍ യു.എസ് ആരോഗ്യ സംരക്ഷണ സംവിധാനത്തിന് 219 ബില്യണ്‍ ഡോളറും 2013 - 2022 വരെയുള്ള പത്തുവര്‍ഷത്തിനിടെ മൊത്തം 1.3 ട്രില്യണ്‍ യു.എസ് ഡോളറും ആണ് ലാഭിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ കമ്പനികളില്‍ നിന്നുള്ള മരുന്നുകളില്‍നിന്ന് 1.3 ട്രില്യണ്‍ ഡോളറിന്റെ അധിക ലാഭം പ്രതീക്ഷിക്കുന്നുമുണ്ട്.
ഇന്ത്യയുടെ ഔഷധ വ്യവസായം അമേരിക്കന്‍ വിപണിയെയാണ് കാര്യമായി ആശ്രയിക്കുന്നത്. മൊത്തം കയറ്റുമതിയുടെ മൂന്നിലൊന്നും യു.എസില്‍ നിന്നാണ്. എന്നാല്‍, യു.എസ് അവരുടെ ആഭ്യന്തര ആരോഗ്യ സംരക്ഷണ ചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് താരിഫ് ചുമത്തുന്നതിലൂടെ ചെയ്യുന്നതെന്നും ഇത് ആത്യന്തികമായി യു.എസിലെ ഉപഭോക്താക്കള്‍ക്ക് മേല്‍ അധികഭാരത്തിന് കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഔഷധമേഖലയില്‍ താരിഫ് ചുമത്താനുള്ള നീക്കവുമായി യു.എസ് മുന്നോട്ടുപോകുകയാണെങ്കില്‍ കയറ്റുമതി വിപണിരംഗത്ത് വൈവിധ്യവത്കരിക്കാന്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനികളെ പ്രേരിപ്പിക്കാനും സാധ്യതയുണ്ട്. അവര്‍ യൂറോപ്പിലേക്കോ ലാറ്റിന്‍ അമേരിക്കയിലേക്കോ ആഫ്രിക്കയിലേക്കോ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള സാധ്യതയേറെയാണ്.
ഇന്ത്യയെ വളരെ ഉയര്‍ന്ന താരിഫ് രാഷ്ട്രമായി വിശേഷിപ്പിച്ച ട്രംപ്, അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ലെവി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് പരസ്പര നികുതി അടുത്തമാസം രണ്ടുമുതല്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവില്‍ അമേരിക്കന്‍ മരുന്നുകള്‍ക്ക് 10 ശതമാനം ഇറക്കുമതി തീരുവയാണ് ഇന്ത്യ ചുമത്തുന്നത്. എന്നാല്‍ ഇന്ത്യന്‍ മരുന്നുകള്‍ക്ക് യു.എസ് ഇറക്കുമതി തീരുവ ഈടാക്കുന്നുമില്ല.
Donald Trump's trade policy is expected to severely impact certain Indian sectors, particularly small pharmaceutical companies, which may face significant pressure.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."