എങ്ങും സുരക്ഷിത ഇടമില്ലാതെ ഗസ്സ; ക്രിസ്ത്യാനികളെയും ആക്രമിച്ച് ഇസ്‌റാഈല്‍; വെടിനിര്‍ത്തലിന് ആഹ്വാനംചെയ്ത് പോപ് | Israel War on Gaza Live
ഗസ്സ സിറ്റി: ഇസ്‌റാഈലിന്റെ മനുഷ്യക്കുരുതിയില്‍നിന്ന് രക്ഷപ്പെടാന്‍ സുരക്ഷിത ഇടമില്ലാതായി ഗസ്സ. അഭയാര്‍ഥി ക്യാംപുകള്‍, രാജ്യാന്തര ഏജന്‍സികളുടെ നിയന്ത്രണത്തിലുള്ള പ്രത്യേക സംരക്ഷിത കേന്ദ്രങ്ങള്‍, യു.എന്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പോലും അധിനിവേശ സൈന്യം ആക്രമണം അഴിച്ചുവിടുകയാണ്.
ഗസ്സയിലെ ഏറ്റവും വലിയ സംരക്ഷിതമേഖലകളിലൊന്നായ അല്‍മവാസിയില്‍ ഇന്നലെയും സൈന്യം ബോംബ് വര്‍ഷിച്ചു. ശനിയാഴ്ച ഇവിടെ നടത്തിയ ആക്രമണത്തില്‍ 50 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നു. പ്ലാസ്റ്റിക് ടെന്റുകളാല്‍ പരന്നു കിടക്കുന്ന പ്രദേശത്ത് മിസൈല്‍ പതിക്കുന്നതും കൂറ്റന്‍ തീഗോളം ഉയരുന്നതുമാണ് ദദൃശ്യങ്ങളിലുള്ളത്. കുട്ടികളുടെ ഉള്‍പ്പെടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പ്രദേശത്തുനിന്ന് കണ്ടെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. വടക്കന്‍ ഗസ്സയില്‍നിന്നുള്‍പ്പെടെ ഫലസ്തീനികളെ സുരക്ഷിത ഇടം എന്ന് വിശേഷിപ്പിച്ച് ഇസ്‌റാഈല്‍ അല്‍മവാസിയിലേക്കായിരുന്നു ഒഴിപ്പിച്ചിരുന്നത്. ആയിരക്കണക്കിന് ഫലസ്തീനികളാണ് ഇവിടെ താല്‍ക്കാലിക ടെന്റുകള്‍ കെട്ടി കഴിയുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കഴിഞ്ഞമാസം ആക്രമണം പുനരാരംഭിച്ച ശേഷം നിരവധി തവണയാണ് സയണിസ്റ്റ് സൈന്യം അല്‍മവാസിയെ ലംക്ഷ്യവച്ചത്.
24 മണിക്കൂറിനിടെ 45 പേരാണ് കൊല്ലപ്പെട്ടത്. 145 പേര്‍ക്ക് പരുക്കേറ്റു. ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു അധിനിവേശസൈനികന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2023 ഒക്ടോബറില്‍ തുടങ്ങിയ ആക്രമണം 560 ദിവസം പിന്നിട്ടതോടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 51,201 ആയി. 116,869 പേര്‍ക്ക് പരുക്കേറ്റു. ഇസ്‌റാഈല്‍ ആക്രമണത്തിന്റെ ഇരകളില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ്.
ഒരുവശത്ത് അധിനിവേശ സൈന്യം തുടരുന്ന ആക്രമണത്തിനൊപ്പം ഫലസ്തീനില്‍ നിയമവിരുദ്ധമായി കുടിയേറിയ ജൂത കുടിയേറ്റക്കാരും ആക്രമണം അഴിച്ചുവിടുന്നുണ്ട്. ഇതോടൊപ്പം ലബനാനിലും ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നുണ്ട്. ദക്ഷിണ ലബനാനില്‍ നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
ഫതഹ് ഭരിക്കുന്ന വെസ്റ്റ് ബാങ്കില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയും ഇസ്‌റാഈല്‍ ആക്രമണം നടത്തിവരികയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഫലസ്തീനിലെ ക്രിസ്ത്യാനികള്‍ ഏറ്റവുമധികം ലക്ഷ്യവയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദിവസങ്ങളാണിതെന്ന് പലസ്തീനി പാസ്റ്ററും ബെത്‌ലഹേമിലെ ദാര്‍ അല്‍കലിമ സര്‍വകലാശാലയുടെ സ്ഥാപകനും പ്രസിഡന്റുമായ ഡോ. മിത്രി റാഹേബ് അല്‍ജസീറയോട് പറഞ്ഞു. പാസ്റ്റര്‍ എന്ന നിലയില്‍ ഈ വിശുദ്ധ വാരത്തില്‍ ആരാധനാകര്‍മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പോലും എനിക്ക് അനുവാദമില്ല. ഫലസ്തീന്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പ്രകോപനം വര്‍ദ്ധിച്ചുവരികയാണ്. ജൂത കുടിയേറ്റക്കാര്‍ ക്രിസ്ത്യാനികളെ കൂടുതലായി ആക്രമിക്കുന്നു. ഈ വര്‍ഷം മാത്രം 43 അത്തരം സംഭവങ്ങള്‍ നടന്നതായും പാസ്റ്റര്‍ പറഞ്ഞു.
ഫലസ്തീനില്‍ വെടിനിര്‍ത്തലിന് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന പ്രത്യേക ഈസ്റ്റര്‍ദിന ചടങ്ങിനിടെ ആയിരക്കണക്കിന് കത്തോലിക്കാ വിശ്വാസികളെ അഭിസംബോധനചെയ്ത് നടത്തിയ ഹൃസ്വ സന്ദേശത്തിലാണ് പോപ്പിന്റെ ആഹ്വാനം. എല്ലാ ഇസ്‌റാഈലി, പലസ്തീന്‍ ജനതയുടെയും കഷ്ടപ്പാടുകളോടുള്ള എന്റെ അടുപ്പം ഞാന്‍ പ്രകടിപ്പിക്കുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, ബന്ദികളെ മോചിപ്പിക്കുക, സമാധാനത്തിന്റെ ഭാവി ആഗ്രഹിക്കുന്ന പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാന്‍ മുന്നോട്ടുവരുക- പോപ്പ് സന്ദേശത്തില്‍ പറഞ്ഞു.
al-Mawasi ‘safe zone’ has repeatedly been targeted by Israeli forces
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."