തളിപ്പറമ്പ് വഖ്ഫ് ഭൂമി വിഷയം; അവകാശവാദവുമായി നരിക്കോട് ഈറ്റിശേരി ഇല്ലം
കണ്ണൂർ: തളിപ്പറമ്പിൽ വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട അവകാശത്തർക്കം വീണ്ടും വിവാദത്തിൽ. തളിപ്പറമ്പ് ജമാഅത്ത് പള്ളിക്ക് കീഴിലുള്ള 600 ഏക്കറോളം ഭൂമി തങ്ങളുടേതാണെന്ന അവകാശവാദവുമായി നരിക്കോട് ഈറ്റിശേരി ഇല്ലം രംഗത്ത്. പൂർവികർ വാക്കാൽ ലീസിന് നൽകിയതാണ് ഈ ഭൂമിയെന്നും സി.ഡി.എം.ഇ.എ കോടതിയിൽ നൽകിയ ഹരജിയിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ടെന്നും ഇല്ലത്തിന്റെ അവകാശികൾ പറയുന്നു.
തളിപ്പറമ്പ് നഗരത്തിലെ നിരവധി സ്ഥലങ്ങൾ ഒരുകാലത്ത് നരിക്കോട് ഇല്ലത്തിന്റെതായിരുന്നു. നഗരത്തിലെ പലരുടെയും ആധാരങ്ങളിൽ ഉൾപ്പെടെ നരിക്കോട് ഇല്ലത്തിന്റെ പേര് പരാമർശിക്കുന്നുണ്ട്. തങ്ങളുടെ മുൻതലമുറ ഇല്ലത്തിന്റെ ഭൂമി പാട്ടം നൽകിയതല്ലാതെ വഖ്ഫ് ബോർഡിന് ഭൂമി നൽകിയെന്നത് കേട്ട് കേൾവി പോലും ഇല്ലാത്ത കാര്യമാണ്. വഖ്ഫ് അവകാശവാദം ഉന്നയിക്കുന്ന 600 ഏക്കർ മറുപാട്ടം നൽകിയതായി ഒരു രേഖയുമില്ലെന്നും ഇവർ പറയുന്നു.
അതേസമയം, തളിപ്പറമ്പ് സർ സയ്യിദ് കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ കണ്ണൂർ ഡിസ്ട്രിക്ട് മുസ് ലിം എജ്യുക്കേഷനൽ അസോസിയേഷൻ (സി.ഡി.എം.ഇ.എ) കോടതിയിൽ നൽകിയ ഹരജിയിൽ 25 ഏക്കർ ഭൂമി വഖ്ഫ് ഭൂമിയല്ലെന്നും നരിക്കോട് ഇല്ലത്തിന്റെതാണെന്നും പറഞ്ഞത് വിവാദമാവുകയും പിന്നീട് തിരുത്തുകയും ചെയ്തിരുന്നു.
വഖ്ഫ് ബോർഡിന്റെ അനുമതിയോടെ ഉണ്ടാക്കിയ വാടക കരാർ പ്രകാരം കഴിഞ്ഞ 54 വർഷമായി വാടക നൽകിയ 25 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നരിക്കോട് ഈറ്റിശേരി ഇല്ലത്തിനാണെന്ന സി.ഡി.എം.ഇ.എയുടെ നിലപാടിനെതിരേ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സർ സയ്യിദ് കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളായ സി.ഡി.എം.ഇ.എ സ്വീകരിക്കുന്നതെന്നാണ് തളിപ്പറമ്പ് മഹല്ല് വഖ്ഫ് സ്വത്ത് സംരക്ഷണസമിതി ഭാരവാഹികളുടെ ആരോപണം.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് സി.ഡി.എം.ഇ.എ പറയുന്നത്. 1966ൽ വഖ്ഫ് ബാർഡിന്റെ അന്നത്തെ സെക്രട്ടറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതമായ അനുമതി പ്രകാരം 1967ൽ തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്കു വേണ്ടി അന്നത്തെ മുതവല്ലി കെ.വി സൈനുദ്ദീൻ ഹാജി നൽകിയ ചാർത്താധാരത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായി തറവാടക നൽകിയാണ് സി.ഡി.എം.ഇ.എയും സർ സയ്യിദ് കോളജും അനുബന്ധ സ്ഥാപനങ്ങളും നടത്തിവരുന്നതെന്നും ഇവർ പറയുന്നു.
സർ സയ്യിദ് കോളജ് നിലനിൽക്കുന്ന വസ്തുവിന്റെ നിയമ പ്രകാരമുള്ള ഹോൾഡർ എന്ന നിലയിൽ കൈവശക്കാരായ സി.ഡി.എം.ഇ.എയുടെ പേരിലുള്ള രേഖകൾ മാറ്റുന്നതിന് ചിലർ നടത്തിയ നീക്കങ്ങളാണ് നിലവിലുള്ള കേസിലേക്ക് നയിച്ചത്. തളിപ്പറമ്പിലെ ആർ.ഡി.ഒ മുമ്പാകെ നിലവിലുള്ള കേസിൽ വിധി പറയുന്നത് വരെ വിഷയത്തിൽ നടപടി ഉണ്ടാകരുതെന്ന ആവശ്യത്തോടെ സി.ഡി.എം.ഇ.എ ഹൈക്കോടതിയെ സമീപിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്ഥലത്തിന്റെ അവകാശി നരിക്കോട് ഇല്ലമാണെന്ന പരാമർശം കടന്നുകൂടിയത്.
ഇത് വിവാദമായതോടെ കഴിഞ്ഞ കുറെ വർഷങ്ങളായി ഹൈക്കോടതി, വഖ്ഫ് ട്രൈബ്യൂണൽ തുടങ്ങി എല്ലാ ബോഡികളിലും മേൽവസ്തുവിന്റെ ഉടമസ്ഥാവകാശം തളിപ്പറമ്പിലെ ജമാഅത്ത് കമ്മിറ്റിക്കാണെന്നും ലീസ് ഹോൾഡർ എന്ന നിലയിൽ നിയമാനുസൃതം വസ്തു കൈവശംവച്ച് കോളജ് നടത്തുക മാത്രമാണ് സി.ഡി.എം.ഇ.എ ചെയ്തുവരുന്നതെന്നുമുള്ള വാദവുമായി സി.ഡി.എം.ഇ.എ രംഗത്തു വന്നു. സ്ഥലത്തിന്റെ ഉടമസ്ഥർ നരിക്കോട് ഇല്ലമാണെന്ന പരാമർശം അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്നും തിരുത്തൽ ഹരജി നൽകിയിട്ടുണ്ടെന്നും സി.ഡി.എം.ഇ.എ വ്യക്തമാക്കി. എന്നാൽ, തളിപ്പറമ്പ് ജുമാ മസ്ജിദ് കമ്മിറ്റിക്കു കീഴിലുള്ള വഖ്ഫ് ബോർഡിന്റെ 600 ഏക്കർ ഭൂമിയും നരിക്കോട്ട് ഇല്ലത്തിന്റേതാണെന്ന അവകാശവാദമുയരുകയും കോളജ് മാനേജ്മെന്റ് സമർപ്പിച്ച ഹരജി പുതിയ അവകാശവാദത്തിന് ശക്തിപകരുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തതോടെ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ് സി.ഡി.എം.ഇ.എ.
Taliparamba Waqf land issue Narikkode Eettissery Illam with claim
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."