വിനോദസഞ്ചാരികൾ മാന്യമായി വസ്ത്രം ധരിക്കണമെന്നും പ്രാദേശിക ആചാരങ്ങളെ മാനിക്കണമെന്നും ഒമാൻ; ലംഘിച്ചാൽ കടുത്ത ശിക്ഷകൾ
മസ്‌കത്ത്: ഗ്രാമങ്ങൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, ഓഫ്-റോഡ് പ്രദേശങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കുമ്പോൾ വിനോദസഞ്ചാരികളും സന്ദർശകരും മാന്യമായി വസ്ത്രം ധരിക്കണമെന്നും, പ്രാദേശിക ആചാരങ്ങൾ പാലിക്കണമെന്നും നിർദേശിച്ച് ഒമാൻ ടൂറിസം പൈതൃക മന്ത്രാലയം. ഒമാന്റെ പാരമ്പര്യങ്ങളോടും സാംസ്കാരിക മാനദണ്ഡങ്ങളോടും ഉള്ള ബഹുമാനത്തിന്റെ അടയാളമാണ് മാന്യമായ വസ്ത്രധാരണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
"പുരുഷന്മാരും സ്ത്രീകളും കാൽമുട്ടുകളും തോളുകളും മൂടുന്ന വസ്ത്രങ്ങൾ ധരിക്കണം. " കൂടാതെ, കുറഞ്ഞ ശബ്ദ നില നിലനിർത്തുക, ആളുകളുടെ ഫോട്ടോ എടുക്കുന്നതിന് മുമ്പ് അനുവാദം ചോദിക്കുക, സ്വകാര്യ സ്ഥലങ്ങളിൽ പ്രവേശിക്കാതിരിക്കുക തുടങ്ങിയ അടിസ്ഥാന മര്യാദകൾ പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശ സന്ദർശകർ രാജ്യത്തിന്റെ വസ്ത്രധാരണരീതിയും പാരമ്പര്യങ്ങളും പാലിക്കുന്നത് ആദരവ് മാത്രമല്ല, നിയമം പാലിക്കുന്നതിന്റെ കൂടി ഭാഗമാണ്.
ഒമാനിലെ ശിക്ഷാ നിയമത്തിലെ ആർട്ടിക്കിൾ 294a പ്രകാരം, പൊതു മര്യാദയ്‌ക്കോ പ്രാദേശിക ആചാരങ്ങൾക്കോ വിരുദ്ധമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന വ്യക്തികൾക്ക് ഒന്ന് മുതൽ മൂന്ന് മാസം വരെ തടവും 100 മുതൽ 300 ഒമാൻ റിയാൽ വരെ പിഴയും ലഭിക്കും. കൂടാതെ, ഗ്രാമങ്ങളിലേക്കുള്ള സന്ദർശകർ വന്യജീവികളെ ശല്യപ്പെടുത്തുന്നതും, താമസക്കാരുടെ പ്രധാന വരുമാന മാർഗ്ഗമായി കണക്കാക്കുന്ന പഴങ്ങളോ പച്ചക്കറികളോ പറിച്ചെടുക്കുന്നതും, ഗ്രാമീണർ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്ന ജലസ്രോതസ്സുകൾ മലിനമാക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.
ഓഫ്-റോഡ് യാത്രക്കാരുടെ സുരക്ഷക്കായി യാത്രക്കാർ 4WD വാഹനങ്ങൾ ഉപയോഗിക്കണമെന്നും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും GPS ട്രാക്കറുകളും സുരക്ഷാ ഉപകരണങ്ങളും കൈവശം വയ്ക്കണമെന്നും സ്പെയർ ടയറുകൾ, വെള്ളം, ഭക്ഷണം, ഇന്ധനം എന്നിവ കരുതിവയ്ക്കണമെന്നും മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്. വടക്കൻ ഒമാനിലെ റുസ്താഖ് നിവാസിയായ അഹമ്മദ് അൽ ഹാത്മി പറഞ്ഞതിങ്ങനെയാണ് "ഒമാനികളായ ഞങ്ങൾ മറ്റു രാജ്യങ്ങളിൽ വിനോദയാത്ര പോകുമ്പോൾ, ഞങ്ങൾ സന്ദർശിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങളും ആചാരങ്ങളും പാലിക്കാറുണ്ട്. അതുപോലെ, ഞങ്ങളുടെ ഗ്രാമങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികളും അങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു."അഹമ്മദ് അൽ ഹാത്മി പറഞ്ഞു.
സന്ദർശകരിൽ അവബോധം വളർത്തുന്നതിനായി ടൂറിസം, പൈതൃക മന്ത്രാലയം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും രാജ്യത്തുടനീളമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇൻഫർമേഷൻ കൗണ്ടറുകൾ സ്ഥാപിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. അതേസമയം, നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമലംഘകർക്കെതിരെ നടപടിയെടുക്കുന്നതിനും
റോയൽ ഒമാൻ പൊലിസ് (ആർഒപി) ബീച്ചുകൾ, പാർക്കുകൾ, തെരുവുകൾ എന്നിങ്ങനെയുള്ള പൊതു സ്ഥലങ്ങൾ നിരീക്ഷിച്ചു വരികയാണ്.
Oman has issued a warning to tourists, advising them to dress modestly and respect local customs to avoid severe penalties. The country aims to preserve its cultural heritage and traditions while promoting tourism. Visitors are expected to adhere to the guidelines to ensure a smooth and enjoyable experience in Oman
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."