നീതിക്കായുള്ള ഷീല സണ്ണിയുടെ പോരാട്ടം: മുഖ്യപ്രതി നാരായണദാസ് ബംഗളൂരുവിൽനിന്ന് അറസ്റ്റിൽ
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിമരുന്ന് കേസിൽ കുടുക്കിയ കേസിലെ മുഖ്യപ്രതി നാരായണദാസ് പിടിയിൽ. ബംഗളൂരുവിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘം തൃപ്പൂണിത്തുറ എരൂർ സ്വദേശിയായ നാരായണദാസിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയപ്പോൾ ഒളിവിൽപോയ പ്രതിയെ നാളെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.
2023 ഫെബ്രുവരി 27-ന് ഷീല സണ്ണിയുടെ ഇരുചക്രവാഹനത്തിൽനിന്ന് എൽ.എസ്.ഡി സ്റ്റാമ്പുകൾ കണ്ടെത്തിയെന്നാരോപിച്ച് എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തുടർന്നുള്ള അന്വേഷണത്തിൽ സ്റ്റാമ്പുകൾ വ്യാജമാണെന്ന് തെളിഞ്ഞു. കുറ്റം ചെയ്യാതെ 72 ദിവസം ജയിലിൽ കഴിയേണ്ടിവന്ന ഷീല സണ്ണി, നാരായണദാസിന്റെ അറസ്റ്റിൽ സന്തോഷം പ്രകടിപ്പിച്ചു. "എന്നെ കുടുക്കിയവർ ആർക്കുവേണ്ടിയാണ് ഇത് ചെയ്തതെന്ന് അറിയണം. എന്റെ ബാഗിലും സ്കൂട്ടറിലും ലഹരിമരുന്ന് വെച്ചവരെ പിടികൂടണം," അവർ ആവശ്യപ്പെട്ടു.
കേസിന്റെ പശ്ചാത്തലത്തിൽ ഷീലയുടെ ജീവിതം തകർന്നു. ജയിൽമോചിതയായ ശേഷം പുതിയ ബ്യൂട്ടിപാർലർ തുടങ്ങിയെങ്കിലും സമൂഹത്തിന്റെ സംശയദൃഷ്ടി മൂലം അത് അടച്ചുപൂട്ടേണ്ടിവന്നു. ഇപ്പോൾ ചെന്നൈയിൽ ഡേ കെയറിൽ ആയയായി ജോലി ചെയ്യുകയാണ് അവർ. കേസിൽ ഷീലയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസിനും പങ്കുണ്ടെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. ലിവിയ മുൻകൂർ ജാമ്യം നേടിയിരുന്നു.
നാരായണദാസ് എക്സൈസിന് ഇന്റർനെറ്റ് കോൾ വഴി വിവരം നൽകിയതായി അന്വേഷണത്തിൽ വ്യക്തമായി. കേസിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തെ ശരിവെക്കുന്നതായിരുന്നു തുടർന്നുള്ള വെളിപ്പെടുത്തലുകൾ. വ്യാജകേസ് ചമച്ചതിന് ചാലക്കുടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശനെ എക്സൈസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. സംഭവദിവസം സതീശനും നാരായണദാസും ഷീലയുടെ പാർലർ പരിസരത്ത് എത്തിയതായും മുൻകൂർ ഫോൺ സംഭാഷണം നടത്തിയതായും എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
72 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല മാനനഷ്ടക്കേസ് ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. "തെറ്റായ ആരോപണങ്ങൾ ജീവിതം നശിപ്പിക്കും. ഇത്തരം കേസുകളിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം," ഷീലയുടെ അഭിഭാഷകൻ അഡ്വ. സഞ്ജു ശിവൻ പറഞ്ഞു.
നാരായണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ 2025 ജനുവരി 28-ന് ഹൈക്കോടതി തള്ളിയിരുന്നു. ഏഴു ദിവസത്തിനകം കീഴടങ്ങണമെന്ന കോടതി നിർദേശം അവഗണിച്ച് ഒളിവിൽപോയ പ്രതിയെ ഒടുവിൽ പിടികൂടിയത് നീതിന്യായവ്യവസ്ഥയുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഷീല സണ്ണിയുടെ ദുരനുഭവം നമ്മുടെ നിയമവ്യവസ്ഥയിലെ പാളിച്ചകളെ ചോദ്യം ചെയ്യുന്നു. "ഒരു എക്സൈസ് ഉദ്യോഗസ്ഥന് ആരെയും എൻ.ഡി.പി.എസ് ആക്ട് പ്രകാരം ജയിലിലടയ്ക്കാമെന്നതിന്റെ തെളിവാണ് ഈ കേസ്," അഡ്വ. സഞ്ജു ശിവൻ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."