ഈ വർഷത്തെ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം പ്രവാചക നഗരിയിൽ; മദീന എയർപോർട്ടിൽ ഊഷ്‌മള സ്വീകരണം നൽകി വരവേറ്റ് വിഖായ
മദീന: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് വിദേശത്ത് നിന്നുള്ള ആദ്യ സംഘം മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർ പോർട്ടിലെത്തി. ഇതോടെ ഈ വർഷത്തെ ഹജ്ജിനായുള്ള ഹാജിമാരുടെ ഒഴുക്ക് ആരംഭിച്ചു. മദീനയിൽ എത്തിയ ഇന്ത്യൻ ഹാജിമാർക്ക് ഊഷ്‌മള സ്വീകരണമാണ് നൽകിയത്.
ഇന്ത്യൻ ഹാജിമാരുടെ ആദ്യ സംഘത്തെ എയർപോർട്ടിൽ കോൺസ്ൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിയുടെ നേതൃത്വത്തിൽ എംബസി ഉദ്യോഗസ്ഥരും ഹജ്ജ് മിഷൻ അധികൃതരും വിഖായ ഉൾപ്പെടെയുള്ള മലയാളി സംഘങ്ങളും സ്വീകരിച്ചു.
രാവിലെ ആറ് മണിയോടെയാണ് ഹാജിമാരുടെ ഹൈദരാബാദിൽ നിന്നുള്ള ആദ്യ വിമാനം മദീനയിലിറങ്ങിയത്. മദീനയിൽ ആദ്യ ഹജ്ജ് സംഘത്തെ എസ്.ഐ. സി മദീന സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വിഖായ വളണ്ടിയർമാർ സമ്മാനപൊതികളുമായി ഊഷ്‌മള സ്വീകരണമാണ് നൽകിയത്.
സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ നേതാക്കളായ സുലൈമാൻ ഹാജി, അഷ്റഫ് തില്ലങ്കേരി, അബൂബക്കർ ദാരിമി താമരശ്ശേരി, മദീന സെൻട്രൽ കമ്മറ്റി ഭാരവാഹികളായ അഷ്കർ വേങ്ങര, സലീം മൊറയൂർ, മദീന വിഖായ വിംഗ് ചെയർമാൻ അബ്ദുള്ള ദാരിമി , വർകിംഗ് കൺവീനർ അബ്ദുൽമജീദ് പാവുക്കോണം, വിഖായ വിംഗ് ഭാരവാഹികളായ ഷാനിജ് എടക്കാട്, വാഹിദ് ചെമ്പിലോട്, മുഹമ്മദലി പുകയൂർ, മുഹ്സിൻ മോഹൻദാസ്, അഫ്സൽ കൊടക്, അൻവർ പട്ടാമ്പി തുടങ്ങിയവർ സന്നിഹിതരായി.
ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് വിഖായ സഊദി നാഷണൽ കമ്മിറ്റിയും മദീന വിഖായ വിംഗും ഈ വർഷം വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."