യു.എസ് മധ്യസ്ഥത; കേന്ദ്ര സര്‍ക്കാരിനോട് ചോദ്യശരവുമായി പ്രതിപക്ഷം
ന്യൂഡൽഹി: ഇന്ത്യാ-പാക് സംഘർഷത്തിൽ അമേരിക്കൻ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ നടന്നെന്ന വാദത്തെ ചോദ്യംചെയ്തു പ്രതിപക്ഷം. വിഷയം ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. അതിർത്തിയിലെ വെടിനിർത്തലിനെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും ചർച്ച ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. വെടിനിർത്തൽ ആദ്യം പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയും ചർച്ച ചെയ്യണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിഷയത്തിലെ യു.എസ് ഇടപെടലിൽ ശക്തമായ ചോദ്യങ്ങളുമായാണ് പ്രതിപക്ഷം സർക്കാറിനെ നേരിട്ടത്. കശ്മിർ വിഷയത്തിൽ മൂന്നാമതൊരു കക്ഷി വേണ്ടെന്ന രാജ്യത്തിന്റെ ഉറച്ച നിലപാടിൽ നിന്ന് പിന്നോട്ടുപോയോയെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം വിശദീകരിക്കാൻ പ്രധാന മന്ത്രി സർവകക്ഷി യോഗം വിളിക്കുകയും പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കുകയും വേണമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാകിസ്താനിലെ ഭീകര പരിശീലന ക്യാംപുകൾ കൃത്യമായി ലക്ഷ്യംവച്ച നമ്മുടെ പ്രതിരോധ സേനയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. പാക് അധീന കശ്മിർ തിരിച്ചുപിടിക്കാൻ ഇന്ത്യൻ പാർലമെന്റ് 1994ൽ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തെക്കുറിച്ചും പരാമർശിച്ച സച്ചിൻ പൈലറ്റ് എല്ലാ പാർട്ടികളും അംഗങ്ങളും അന്ന് പിന്തുണച്ച ആ പ്രമേയം വീണ്ടും സ്ഥിരീകരിക്കേണ്ട സമയമാണിതെന്നും പറഞ്ഞു. സംഘർഷം സംബന്ധിച്ച് പാർലമെന്റിൽ വിശദമായ ചർച്ച നടത്തണമെന്ന് ശിവസേനയും ആർ.ജെ.ഡിയും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."