വടക്കൻ സിറിയയിൽ കൂട്ട കുഴിമാടങ്ങൾ : 30 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് ഖത്തർ-എഫ്ബിഐ തിരച്ചിൽ സംഘം
ദോഹ: സിറിയയിൽ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) കൊലപ്പെടുത്തിയെന്ന് കരുതുന്ന 30 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ ഖത്തർ, എഫ്ബിഐ സംയുക്ത സേനയുടെ തിരച്ചിലിൽ കണ്ടെത്തി. വടക്കൻ സിറിയയിലെ ദാബിഖ് പട്ടണത്തിനടുത്ത് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് ഖത്തർ ആഭ്യന്തര സുരക്ഷാ സേന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
എഫ്ബിഐയുടെ അഭ്യർത്ഥന പ്രകാരം നടത്തിയ ഈ ഓപ്പറേഷനിൽ, മരിച്ചവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ആരംഭിച്ചതായും അധികൃതർ അറിയിച്ചു. അമേരിക്കൻ പത്രപ്രവർത്തകരായ ജെയിംസ് ഫോളി, സ്റ്റീവൻ സോട്ട്‌ലോഫ്, മാനുഷിക പ്രവർത്തകരായ കെയ്‌ല മുള്ളർ, പീറ്റർ കാസിഗ്, ബ്രിട്ടീഷ് ലേഖകൻ ജോൺ കാന്റ്ലി എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന. 2014-15 കാലഘട്ടത്തിൽ ഐസിസ് ഇവരെ ശിരഛേദം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.
2012-ൽ ഫോളിക്കൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട ജോൺ കാന്റ്ലി, 2016-ൽ ഐസിസിന്റെ പ്രചാരണ വീഡിയോയിൽ അവസാനമായി പ്രത്യക്ഷപ്പെട്ടിരുന്നു. 2014-ൽ വടക്കൻ സിറിയയിൽ ശിരഛേദം ചെയ്യപ്പെട്ട പീറ്റർ കാസിഗിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായിരുന്നു തിരച്ചിൽ പ്രധാനമായും കേന്ദ്രീകരിച്ചതെന്ന് സിറിയൻ വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. “മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ കുടുംബങ്ങളിലേക്കും മാതൃ രാജ്യങ്ങളിലേക്കും തിരികെ എത്തിക്കാൻ ശ്രമിക്കുന്നവർക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്,” കാസിഗിന്റെ കുടുംബം പ്രസ്താവനയിൽ പറഞ്ഞു.
2014 മുതൽ 2019 വരെ സിറിയയിലും ഇറാഖിലും വലിയ പ്രദേശങ്ങൾ നിയന്ത്രിച്ച ഐസിസ്, മാധ്യമപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ ഡസൻ കണക്കിന് വിദേശികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. 2017-ന്റെ അവസാനത്തോടെ അവരുടെ ശക്തികേന്ദ്രങ്ങൾ നഷ്ടപ്പെടുകയും 2019-ൽ പരാജയപ്പെട്ടതായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഇതിനുശേഷം വടക്കൻ സിറിയയിൽ നിന്ന് നിരവധി ശവക്കുഴികളും കൂട്ടക്കുഴിമാടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, 2012-ൽ പടിഞ്ഞാറൻ സിറിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട അമേരിക്കൻ പത്രപ്രവർത്തകൻ ഓസ്റ്റിൻ ടൈസിന്റെ വിധി ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്. ആയുധധാരികൾ അദ്ദേഹത്തെ ബന്ദിയാക്കുന്ന വീഡിയോയാണ് അവസാനമായി പുറത്തുവന്നത്. ടൈസ് ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നതായി യുഎസ് ഭരണകൂടം 2024 ഡിസംബറിൽ വ്യക്തമാക്കിയിരുന്നു. “അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, വീട്ടിലേക്ക് മടങ്ങാൻ തയ്യാറാണ്,” ടൈസിന്റെ പിതാവ് മാർക്ക് ടൈസ് ‘സിബിഎസ് മോർണിംഗ്സ്’ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സിറിയൻ ആഭ്യന്തരയുദ്ധത്തിന്റെ 13 വർഷത്തിനിടെ 1,30,000-ത്തിലധികം പേർ കാണാതായതായി 2021-ൽ ഐക്യരാഷ്ട്രസഭ കണക്കാക്കിയിരുന്നു. മുൻ പ്രസിഡന്റ് ബഷർ അസാദിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ സുരക്ഷാ ഏജൻസികൾ വിമതരെ അടിച്ചമർത്തുകയും നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. 2024 ഡിസംബറിൽ അസാദ് ഭരണം അവസാനിച്ചതിനുശേഷവും കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തുന്നത് തുടരുകയാണ്.
In northern Syria, a joint Qatar-FBI search uncovered the remains of 30 individuals believed to be victims of ISIS in mass graves. The operation intensifies efforts to identify the deceased through DNA testing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."