കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി
ഡൽഹി: കേരളത്തിൽ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനുള്ള ഫോമുകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നേരത്തെ തന്നെ ഈ മാസം 18 വരെയാണ് എസ്ഐആർ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി നൽകിയിരുന്നു. ഈ തീയതിക്കുള്ളിൽ ഫോമുകൾ സമർപ്പിക്കാൻ ശ്രമിക്കണമെന്നും സമയം നീട്ടി നൽകണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കേസ് 18ന് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് എസ്ഐആർ ജോലികൾ തിടുക്കപ്പെട്ട് തീർക്കാൻ ബുദ്ധിമുട്ടാണെന്ന് കാണിച്ചുകൊണ്ടാണ് സംസ്ഥാനം സമയം നീട്ടി നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നത്. നേരത്തെ തന്നെ ഈ ആവശ്യം മുൻനിർത്തിക്കൊണ്ട് സംസ്ഥാനത്തിന് ഡിസംബർ നാലിൽ നിന്നും പതിനൊന്നിലേക്കും പിന്നീട് 18 വരെയും ഫോമുകൾ സമർപ്പിക്കാൻ സമയം നീട്ടി നൽകിയിരുന്നു എന്നാൽ 20 ലക്ഷം ഫോമുകൾ ഇനിയും ലഭിക്കാനുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടുകയായിരുന്നു.
രണ്ടാഴ്ച കൂടി സമയം നീട്ടി നൽകണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. എന്നാൽ സർക്കാർ വാദത്തെ എതിർക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്രമങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ മാത്രം സമയം നീട്ടി നൽകാമെന്നുമാണ് വിശദീകരണം നൽകിയത്. 97.42 ശതമാനം എന്യൂമറേഷൻ ഫോം ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഈ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ സമയം നീട്ടി നൽകേണ്ടതിൽ നിന്നും കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."