ഗസ്സ: കൂട്ടക്കുരുതിയുടെ 600 നാളുകള്‍; കൊന്നൊടുക്കിയത് 65,000 മനുഷ്യരെ, പാതിജീവനില്‍ ശേഷിച്ചവര്‍ 1,23,129
65,000 മനുഷ്യര്‍. 600 നാളുകളായി തോരാതെ പെയ്യുന്ന മരണ മഴയില്‍ ഗസ്സയില്‍ കൊന്നൊടുക്കിയവര്‍. പാതിജീവനാക്കി ശേഷിപ്പിച്ചവര്‍ 1,23,129.
എഴുതപ്പെട്ടതും എണ്ണപ്പെട്ടതുമായ കണക്കുകള്‍ മാത്രമാണിത്. ശരിയാ കണക്കുകള്‍ അതിനുമത്രയോ മുകളിലാവാം. ലോകമിന്നോളം കാണാത്ത ക്രൂരതയാണ് ഇക്കാലയളവില്‍ ഗസ്സയോട് ഇസ്‌റാഈല്‍ ചെയ്തത്. ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതും.
54056 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തു വന്ന ഔദ്യോഗിക കണക്ക്. 14000 പേരെ കാണാതായിട്ടുണ്ട്. ഇതില്‍ 11,000 പേരെങ്കിലും തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുരുങ്ങി ജീവന്‍ വെടിഞ്ഞിട്ടുണ്ടാവാം എന്ന് ബന്ധപ്പെട്ടവര്‍ കണക്കു കൂട്ടുന്നു.

ലോകമിന്നോളം കാണാത്ത കണക്കുകളാണ് ഇസ്‌റാഈലിന് ക്രൂരതയുടെ കാര്യത്തില്‍. ഇന്നോളം ഒരു യുദ്ധത്തിലും കൊല്ലപ്പെട്ടിട്ടില്ലാത്തത്രയും കുഞ്ഞുങ്ങളെ അവര്‍ കൊന്നൊടുക്കി. ആശുപത്രികള്‍ സ്‌കൂളുകള്‍ ..തുടങ്ങി എല്ലാം തകര്‍ത്തു. മാധ്യമപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ പരക്കെ കൊല്ലപ്പെട്ടു. നാസി ജര്‍മനിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള അതിഭീകരമായ കൊടും ക്രൂരതകള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചു. അയല്‍പക്ക നാടുകള്‍ നശിപ്പിച്ചു. കൂട്ടക്കുഴിമാടങ്ങളില്‍ നിന്ന് മയ്യിത്തുകള്‍ വലിച്ച് പുറത്തിട്ടു. ഖബറിസ്ഥാനുകള്‍ നശിപ്പിച്ചു. മയ്യിത്തുകള്‍ക്ക് മുകളിലൂടെ ടാങ്കുകളും ബുള്‍ഡോസറുകളും കയറ്റിയിറക്കി. മൃതദേഹങ്ങളെ അംഗഭംഗം വരുത്തി. തടവിലിട്ടവര്‍ക്കു നേരെ അതിക്രൂരമായ പീഡന മുറകള്‍ അഴിച്ചു വിട്ടു. അവരെ ലൈംഗികമായും പീഡിപ്പിച്ചു.

ലോകമെങ്ങും വെടിനിര്‍ത്തലിനും സമാധാനത്തിനും ആവശ്യപ്പെടുമ്പോള്‍ പറ്റില്ല എന്നാണ് അവര്‍ പറയുന്നത്. കൊന്നൊടുക്കല്‍ അവര്‍ക്ക് ഹരമാണ്. പട്ടിണിയാല്‍ വിശന്ന് ഗസ്സയിലെ കുരുന്നകള്‍ കരയുമ്പോള്‍ നെതന്യാഹുവും സംഘവും ആഹ്ലാദിക്കുകയാണ്. അവരുടെ കണ്ണീര് പെയ്ത ചോരപ്പുഴകളൊഴുകുന്ന ഗസ്സന്‍ തെരുവുകളില്‍ അവര്‍ ആനന്ദ നൃത്തമാടുന്നു.

600 നാളുകളില്‍ കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ ആക്രമണങ്ങള്‍ക്കാണ് ഏതാനും ദിവസമായി ഗസ്സ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പത്ത് ദിവസത്തിനിടെ 300ലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1.8 ലക്ഷം പേര്‍ ആഭ്യന്തര പലായനത്തിനിരയായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 'പട്ടിണി' ഒരു യുദ്ധമുറയായി സ്വീകരിച്ചക്കുകയും ചെയ്തിരിക്കുകയാണ് ഇസ്‌റാഈല്‍. നിലവില്‍ യു.എസിന്റെ പിന്തുണയുള്ള ഗസ്സ ഹ്യൂമനിറ്റേറിയന്‍ ഫൗണ്ടേഷന്റെ സഹായ വാഹനങ്ങള്‍ക്ക് മാത്രമാണ് ഗസ്സയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പ്രതിദിനം, 600 സഹായ ട്രക് വാഹനങ്ങളെങ്കിലും എത്തിയാലേ ഗസ്സയില്‍ ആവശ്യത്തിന് മരുന്നും ഭക്ഷണവും എത്തുകയുള്ളു.

ഗസ്സയില്‍ ഭക്ഷ്യവിതരണത്തിന് ഇനിയും സംവിധാനം ആയിട്ടില്ല. സഹായത്തിന്റെ ഒരംശം പോലും ലഭ്യമാകുന്നില്ല. സ്പൂണ്‍ അളവിലെ സഹായം എന്നാണ് യു.എന്‍ ഇതിനെ വിശേഷിപ്പിച്ചത്. സഖ്യകക്ഷി രാജ്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഗസ്സയിലേക്ക് ഇസ്‌റാഈല്‍ കടത്തിവിട്ട ട്രക്കുകളിലെ മാനുഷിക സഹായ വിതരണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ആവശ്യമായതിന്റെ ഒരംശം സഹായമേ അവിടേക്ക് കടത്തിവിട്ടിട്ടുള്ളൂ. കടത്തിവിട്ട സഹായം ഒരു ടീസ്പൂണോളമേ വരൂവെന്നും ഇസ്‌റാഈല്‍ ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും വിതരണം ബോധപൂര്‍വം വൈകിക്കുന്നതായും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. 400 ട്രക്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, 115 ട്രക്കുകളിലെ സഹായവസ്തുക്കളേ അവിടെ എത്തിയിട്ടുള്ളൂ. വടക്കന്‍ ഗസ്സയില്‍ ഒരു ട്രക്കുപോലും എത്തിയിട്ടില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസ്സ യുദ്ധത്തിന്റെ ഏറ്റവും ക്രൂരമുഖമാണ് ലോകം കാണുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
In just ten days, Gaza has witnessed its deadliest attacks in the last 600 days, with over 300 casualties and 180,000 displaced. Israel is accused of using starvation as a method of war, while only limited humanitarian aid is being allowed in with U.S.-backed restrictions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."