ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം | Single GCC Tourist Visa
കുവൈറ്റ് സിറ്റി: ഒരൊറ്റ ടൂറിസ്റ്റ് വിസയില് (Single GCC Tourist Visa) എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ കഴിയുന്ന സംവിധാനം ഈ വർഷത്തോടെ നിലവിൽ വരും. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ആണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങൾ വിവരങ്ങൾ കംപ്യൂട്ടർ ശൃംഖലയിൽ ചേർക്കുന്ന നടപടിക്രമം പൂർത്തിയാകുന്നതോടെ ഇത് നിലവിൽ വരും. ഷെൻഗൻ വീസ മാതൃകയിൽ ഗൾഫ് രാജ്യങ്ങൾക്കായി ഒറ്റ ടൂറിസ്റ്റ് വിസ വരുന്നതോടെ യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങൾ സിംഗിൾ ടൂറിസ്റ്റ് വിസയിൽ സന്ദർശിക്കാൻ കഴിയും.
പദ്ധതി ഇനിയും നീണ്ടുപോകില്ലെന്ന് കുവൈത്തിൽ ചേർന്ന ജിസിസി വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിൽ വ്യക്തമാക്കി.
നിലവിൽ ഓരോ ജിസിസി രാജ്യം വിസിറ്റ് ചെയ്യാനും പ്രത്യേകം വിസ എടുക്കണം. ഇത് സമയനഷ്ടം ഉണ്ടാക്കുന്നുണ്ട്. ഇനി സിംഗിൾ വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും വിസിറ്റ് ചെയ്യാൻ കഴിയുന്നതോടെ മേഖലയിലെ വിനോദസഞ്ചാര, വാണിജ്യ, വ്യാപാര സാമ്പത്തിക മേഖലകൾക്കു കരുത്ത് പകരും. വർഷാവസാനത്തിന് മുമ്പ് ഒരു ഏകീകൃത ഗൾഫ് വിസ സംവിധാനം അന്തിമമാക്കാൻ കഴിയുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ-ബുദൈവി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം ജിസിസി സിംഗിൾ ടൂറിസ്റ്റ് വിസ വരുന്നത് മുന്നിൽക്കണ്ട് ഗൾഫ് രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് പുതിയ ടൂറിസം പാക്കേജുകൾ തയാറാക്കുന്ന നടപടികൾ ട്രാവൽ, ടൂറിസം കമ്പനികളും ഇതിനകം തുടങ്ങിയിട്ടുണ്ട്. വിസ നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കാൻ സാധ്യതയുണ്ടെന്ന് യുഎഇയിലെ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി പറഞ്ഞു. 2030 ആകുമ്പോഴേക്കും ഇത് 128.7 ദശലക്ഷം സന്ദർശകരായി ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നു. മേഖലയിലെ ചരിത്ര സ്ഥലങ്ങൾ ആളുകൾക്ക് എളുപ്പത്തിൽ പര്യവേക്ഷണം ചെയ്യുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഗൾഫ് രാജ്യങ്ങളിലുടനീളമുള്ള ഹോട്ടൽ ബുക്കിംഗുകളും മൊത്തത്തിലുള്ള ടൂറിസം വരുമാനവും വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇറാഖ് - കുവൈത്ത് രാജ്യാതിർത്തി, സിറിയ, ഗസ, യമൻ ഉൾപ്പെടെയുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.
Single GCC Tourist Visa by the End of This Year
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."