സുപ്രീംകോടതി നിർദേശങ്ങൾ കാറ്റിൽപ്പറത്തി യു.പിയില്‍ നാലു മഖ്ബറകള്‍ കൂടി തകര്‍ത്തു; ബുൾഡോസർ ഇടിച്ചു നിരപ്പാക്കിയതിൽ 5 നൂറ്റാണ്ട് പഴക്കമുള്ള ദർഗയും
ലഖ്‌നൗ: മുസ്ലിം സ്ഥാപനങ്ങളെ ലക്ഷ്യംവച്ച് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ നടപടി വ്യാപിപ്പിച്ചുവരുന്നതിനിടെ സംസ്ഥാനത്ത് നാലു മഖ്ബറകള്‍ കൂടി തകര്‍ത്തു. ബഹ്‌റൈച്ച് ജില്ലയിലെ പതിനാറാം നൂറ്റാണ്ടിലെ ലക്കാഡ് ഷായുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള മഖ്ബറ ഉള്‍പ്പെടെയാണ് തകര്‍ത്തത്. നിയമവിരുദ്ധമായ കയ്യേറ്റമാണെന്ന് ആരോപിച്ച് കഴിഞ്ഞദിവസം രാത്രിയാണ് ലക്കാഡ് ഷായുടെ ദര്‍ഗാ ശരീഫ് കൂടാതെ ചമന്‍ ഷാ, ഭന്‍വര്‍ ഷാ, ഷഹന്‍ഷാ എന്നീ വിശുദ്ധ വ്യക്തികളുടെ പേരിലുള്ള മഖ്ബറകള്‍ കൂടി ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.
കതര്‍നിയാഘട്ട് വന്യജീവി ഡിവിഷനില്‍പ്പെട്ട പ്രദേശത്താണ് നാലുസ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത്. നൂറുകണക്കിന് പൊലിസിനെയും അര്‍ധസൈനികവിഭാഗത്തെയും വിന്യസിച്ചാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടി. ഈ പ്രദേശത്ത് നിരോധനാജ്ഞയും ഏര്‍പ്പെടുത്തി.
ദര്‍ഗാ കമ്മിറ്റികള്‍ക്കെല്ലാം ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ഇവയെല്ലാം പൊളിച്ചതെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ ബി. ശിവശങ്കര്‍ പറഞ്ഞു. അതേസമയം, യാതൊരു മുന്‍കൂര്‍ അറിയിപ്പോ നിയമനടപടികളോ ഇല്ലാതെയാണ് ഇവ പൊളിച്ചുമാറ്റിയതെന്നാണ് പ്രദേശത്തുകാര്‍ പറയുന്നത്. ദിനേന നിരവധി പേര്‍ സന്ദര്‍ശിക്കുന്ന നാലു മഖ്ബറകള്‍ ഒന്നിച്ചു പൊളിച്ചുനീക്കിയത് യു.പി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന മുസ്ലിംവിരുദ്ധ നടപടികളുടെ ഭാഗമാണെന്നും പ്രദേശത്തുകാര്‍ ആരോപിച്ചു.
പതിനാറാം നൂറ്റാണ്ട് മുതൽ ലക്കഡ് ഷാ ബാബ ദർഗയിൽ വാർഷിക ഉറൂസ് ആഘോഷങ്ങൾ നടത്തിയിരുന്നതായി കമ്മിറ്റി സെക്രട്ടറി ഇസ്രാർ പറഞ്ഞു. ഇപ്പോൾ ഞങ്ങൾ ഹൈക്കോടതി വഴി നിയമപരമായ സാധ്യത പരിഗണിക്കുകയാണ്. ഉറൂസ് നിർത്തിവച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കമ്മിറ്റി നേരത്തെ ഹർജി നൽകിയിട്ടും ഹൈക്കോടതിയിൽനിന്ന് അനുകൂല നടപടി ഉണ്ടായില്ല. നൂറ്റാണ്ടുകളായി ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ പ്രതീകമായി ഈ ദർഗ നിലകൊള്ളുന്നുവെന്നു കമ്മിറ്റി അധ്യക്ഷൻ റയീസ് അഹമ്മദ് പറഞ്ഞു. ഒരിക്കൽ മേള നിയന്ത്രിച്ചിരുന്ന അതേ വനം വകുപ്പ് ഇപ്പോൾ ഇതിനെ കയ്യേറ്റമായി വിളിക്കുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.
Up government demolished 4 dargahs including Lakkad Shah Baba demolished
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."