റെക്കോർഡുകളുടെ രാജകുമാരൻ; ഇംഗ്ലീഷ് മണ്ണിൽ നിന്നും ഗിൽ വാരിക്കൂട്ടിയത് ഒരുപിടി ചരിത്ര നേട്ടങ്ങൾ
ഓവൽ: ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പര അവസാനിച്ചത് അനുഭവ സമ്പത്തുള്ള താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിലാണ്. രോഹിത്തിന്റെ അഭാവത്തിൽ ഇന്ത്യയെ നയിക്ക ശുഭ്മാൻ ഗിൽ ഒത്തിരി റൺസും ഒരുപാട് റെക്കോഡും സ്വന്തം പേരിൽ കുറിച്ചാണ് ഇംഗ്ലണ്ടിൽനിന്ന് മടങ്ങുന്നത്. ഇന്ത്യയുടെ പോരാട്ടം മുന്നിൽ നിന്ന് നയിച്ചത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തന്നെയായിരുന്നു. പരമ്പരയിലുടനീളം ബാറ്റുകൊണ്ട് തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഗിൽ, ക്യാപ്റ്റൻസിയിലും തന്റെ മികവ് പുറത്തെടുത്തു.
പരമ്പരയിൽ മികച്ച ഇന്ത്യൻ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഗില്ലായിരുന്നു. അഞ്ചു ടെസ്റ്റിലെ 10 ഇന്നിങ്‌സുകളിൽ നിന്നായി 75.40 ശരാശരിയിൽ 754 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. നാല് സെഞ്ചുറികളും ഒരു ഇരട്ട സെഞ്ചുറിയും ആ ബാറ്റിൽ നിന്ന് പിറന്നു.
ഇന്ത്യൻ നായകനായുള്ള ആദ്യ ടെസ്റ്റ് പരമ്പരയിൽ തന്നെ മിന്നും പ്രകടനമാണ് ശുഭ്മാൻ ഗിൽ കാഴ്ചവെച്ചത്. സെഞ്ചുറികളും ഡബിൾ സെഞ്ചുറിയും പിറന്ന ആ ബാറ്റിൽ നിന്ന് നിരവധി റെക്കോഡുകളും പിറവിയെടുത്തു. ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ നായകനെന്ന റെക്കോഡ് ഓവൽ ടെസ്റ്റിനിടെയാണ് ഗിൽ സ്വന്തമാക്കുന്നത്. സുനിൽ ഗാവസ്‌കറിന്റെ റെക്കോഡാണ് ഗിൽ മറികടന്നത്. 1978-79 ൽ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഗാവസ്‌കർ 732 റൺസാണ് അടിച്ചെടുത്തത്. ഈ റെക്കോഡാണ് അഞ്ചാം മത്സരത്തിനിടെ ഗിൽ മറികടന്നത്.
ക്യാപ്റ്റനായുള്ള അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിൽ നാല് സെഞ്ചുറി നേടി ഇന്ത്യൻ നായകൻ പുതിയ റെക്കോഡിട്ടിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ഇന്ത്യൻ നായകൻ. നായകനായ ആദ്യ ടെസ്റ്റ് പരമ്പരയിൽ മൂന്ന് സെഞ്ചുറി നേടിയ ഡോൺ ബ്രാഡ്മാൻ, വിരാട് കോലി, ഗ്രേഗ് ചാപ്പൽ, വാർവിക്ക് ആംസ്‌ട്രോങ്, സ്റ്റീവൻ സ്മിത്ത് എന്നിവരെ നാലാം ടെസ്റ്റിലെ രണ്ടാമിന്നിങ്‌സിൽ നേടിയ സെഞ്ചുറിയോടെ തന്നെ ഗിൽ മറികടന്നിരുന്നു.
ഒരു പരമ്പരയിൽ നാല് സെഞ്ചുറി നേടുന്ന ക്യാപ്റ്റൻ എന്ന ബ്രാഡ്മാന്റെയും ഗാവസ്‌ക്കറുടെയും റെക്കോഡിനൊപ്പവും ഗിൽ എത്തി. 1947ൽ ഇന്ത്യയ്‌ക്കെതിരായ നാട്ടിലെ പരമ്പരയിലാണ് ബ്രാഡ്മാൻ നാല് സെഞ്ചുറി നേടിയത്. ഗാവസ്‌ക്കർ 1978ൽ വെസ്റ്റിൻഡീസിനെതിരായ നാട്ടിലെ പരമ്പരയിലും.ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡിൽ ബ്രാഡ്മാന് പിറകിൽ രണ്ടാം സ്ഥാനത്താണ് ഗിൽ. ഇംഗ്ലണ്ടിലെ എജ്ബാസ്റ്റൺ ഗ്രൗണ്ടിൽ ഇതുവരെ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ലെന്ന ചരിത്രം ഇത്തവണ ശുഭ്മാൻ ഗില്ലും സംഘവും തിരുത്തിക്കുറിച്ചിരുന്നു.
2025ന് മുമ്പ് എജ്ബാസ്റ്റണിൽ കളിച്ച എട്ട് ടെസ്റ്റുകളിൽ ഏഴും തോറ്റിരുന്നു ഇന്ത്യ. അതിൽ മൂന്നെണ്ണം ഇന്നിങ്‌സ് തോൽവിയായിരുന്നു. 1986ൽ ഇവിടെ കളിച്ച മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് സമനിലയിലാക്കാൻ സാധിച്ചിരുന്നത്. എന്നാൽ എജ്ബാസ്റ്റണിലെ ഒമ്പതാം ടെസ്റ്റിൽ ഇന്ത്യ തിരുത്തിയെഴുതിയത് ചരിത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ ആയിരത്തിലധികം റൺസ് സ്‌കോർ ചെയ്താണ് ഈ മത്സരം ജയിച്ചത്. ഒന്നാം ഇന്നിങ്‌സിൽ 587 റൺസടിച്ച ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ 427 റൺസെടുത്ത് ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
Indian captain Shubman Gill achieved a handful of historic achievements in the India-England Test series
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."