കൈകൂപ്പി അഭ്യർഥിച്ചിട്ടും പിന്മാറിയില്ല; പത്മശ്രീ ഒളിംപ്യൻ മുഹമ്മദ് ഷാഹിദിന്റെ തറവാട്ടുവീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി വരാണസി ഭരണകൂടം
ലഖ്‌നൗ: ഇന്ത്യയുടെ അഭിമാനമായ ഹോക്കി മാന്ത്രികൻ പത്മശ്രീ ഒളിംപ്യൻ മുഹമ്മദ് ഷാഹിദിന്റെ തറവാട്ടുവീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. ഞായറാഴ്ചയാണ് മൂന്നുനില വീട് വരാണസി ജില്ലാ ഭരണകൂടം തകർത്തത്. ഷാഹിദിന്റെ കുടുംബാംഗങ്ങളുടെയും കായിക പ്രേമികളുടെയും നാട്ടുകാരുടെയും എതിർപ്പുകൾ അവഗണിച്ച് കനത്ത പൊലിസ് സുരക്ഷയിലാണ് റവന്യൂ വിഭാഗവും പൊതുമരാമത്ത് ഉദ്യോഗസ്ഥരും വീട് ഇടിച്ചുനിരപ്പാക്കിയത്. കചാരി - ഗോൾഗഡ് റോഡ് വീതികൂട്ടുന്നതിന് വേണ്ടിയാണ് നടപടിയെന്ന് അവകാശപ്പെട്ട് ആകെ 13 വീടുകൾ ആണ് പൊളിച്ചത്. മൊത്തം 65 വീടുകളാണ് ഈ പ്രദേശത്ത് പൊളിച്ചുനീക്കുക.
നടപടി നിർത്തിവയ്ക്കണമെന്ന് പൊലിസിന് മുന്നിൽ ഷാഹിദിന്റെ സഹോദരൻ കൈക്കൂപ്പി അഭ്യർഥിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചരിത്ര സ്മാരകം എന്ന നിലയിൽ പുതു തലമുറക്ക് പ്രചോദനം നൽകുന്ന കേന്ദ്രമായി വീട് നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ചെവികൊണ്ടില്ലെന്ന് സഹോദരൻ പറഞ്ഞു. 'ഇത് ഒരു വീട് മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിന്റെ ചരിത്രത്തിന്റെയും ഹോക്കിയിൽ ഇന്ത്യക്ക് മഹത്വം നൽകിയ വലിയ മനുഷ്യന്റെ ഓർമ്മയുടെയും ഭാഗമാണ്- ഷാഹിദിന്റെ ഭാര്യ പറഞ്ഞു.
യു.പി മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവർ വിഡിയോ പങ്കുവച്ചു. 1980 ലെ മോസ്‌കോ ഒളിംപിക്‌സിൽ ടീമിനെ സ്വർണ്ണ മെഡലിലേക്ക് നയിച്ചതുൾപ്പെടെയുള്ള അസാധാരണ പ്രകടനത്തിലൂടെ രാജ്യത്തിന്റെ അഭിമാനതാരമായി അറിയപ്പെടുന്ന വ്യക്തിയാണ് മുഹമ്മദ് ഷാഹിദ്. 1979 മുതൽ 1989 വരെയാണ് ഷാഹിദ് ഇന്ത്യൻ ടീമിന്റെ ജഴ്‌സിയണിഞ്ഞത്.
റോഡിനായി തകർക്കപ്പെടുന്ന വീട്ടുടമകൾക്ക് തുച്ഛമായ നഷ്ടപരിഹാരമാണ് സർക്കാർ നൽകുന്നതെന്ന വിമർശനവും ഉണ്ട്. നിർമ്മാണച്ചെലവ് മാത്രം നൽകുകയും ഭൂമിയുടെ മൂല്യം അവഗണിക്കുകയും ചെയ്തുവെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."