താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽ പ്രതിവിധി വേണം; സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നത് മണിക്കൂറുകളോളം
കൽപ്പറ്റ: വയനാട്ടുകാർക്ക് കോഴിക്കോട് എത്താനുള്ള എളുപ്പ വഴി, സഞ്ചാരികളെ വയനാട്ടിലേക്ക് ആകർഷിക്കുന്ന പ്രധാന കാഴ്ചകളിലൊന്ന്.. ഇതെല്ലാമാണ് താമരശ്ശേരി ചുരം. എന്നാൽ, അടുത്തകാലത്തായി പലവിധ കാരണങ്ങളാൽ ചുരത്തിലൂടെയുള്ള യാത്ര ആശങ്കയുടേതാണ്. വയനാട്ടുകാർക്ക് അത്യാവശ്യ കാര്യങ്ങൾക്ക് പോലും ചുരമിറങ്ങി കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താനാവുന്നില്ല. ചുരം കയറിവരുന്ന സഞ്ചാരികൾക്ക് മണിക്കൂറുകൾ കുടുങ്ങിക്കിടക്കേണ്ട അവസ്ഥയും.
ഇതിന് പരിഹാരം കാണണമെന്നത് വർഷങ്ങളായി ഉയരുന്ന ആവശ്യങ്ങളാണെങ്കിലും അധികൃതർ ഗൗനിക്കുന്നില്ല. അവധി ദിവസങ്ങളിലാണ് കൂടുതലും ആളുകൾ ചുരത്തിൽ കുടുങ്ങുന്നത്. ഇക്കഴിഞ്ഞ അവധി ദിവസങ്ങളിലും ഇതിന് മാറ്റമൊന്നുമുണ്ടായില്ല. മൂന്ന് മണിക്കൂറിൽ അധികമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആളുകൾ ചുരത്തിൽ കുടുങ്ങിക്കിടന്നത്.
ഗതാഗതം നിയന്ത്രിക്കാൻ പൊലിസും ചുരംസംരക്ഷണ സമിതി പ്രവർത്തകരും ആത്മാർഥമായി രംഗത്തുണ്ടായിരുന്നെങ്കിലും കുരുക്കിന് അയവൊന്നുമുണ്ടായില്ല. വാഹനങ്ങളുടെ ആധിക്യമാണ് കുരുക്കിന് പ്രധാന കാരണം. ഇതിന് പരിഹാരമുണ്ടാകണമെങ്കിൽ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. അത് നടപ്പിലാക്കേണ്ടത് കോഴിക്കോട് ജില്ലാ കലക്ടറാണ്.
എന്നാൽ, അതുണ്ടാവുന്നില്ല. അടുപ്പിച്ചുള്ള അവധി ദിവസങ്ങളിൽ ചുരത്തിൽ കണ്ടെയ്‌നർ, ടോറസ് അടക്കമുള്ള ചരക്ക് വാഹനങ്ങൾക്ക് പകൽ സമയങ്ങളിലെങ്കിലും നിരോധനം ഏർപ്പെടുത്തിയാൽ കുരുക്കിന് ഒരു പരിധിവരെ പരിഹാരം ഉണ്ടാകുമെന്ന അഭിപ്രായമാണ് ഉയരുന്നത്. ഇത് പലതവണയായി അധികൃതരുടെ മുന്നിൽ എത്തിയിരുന്നെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലെ ഗതാഗതക്കുരുക്കിലും നിരവധി വലിയ വാഹനങ്ങളാണ് ഉണ്ടായിരുന്നത്. വളവുകളിൽ നിന്ന് ഇവ കടന്നുപോകാൻ ഏറെ സമയമാണെടുക്കുന്നത്. അവധി ദിവസങ്ങളിൽ ഇത്തരം വാഹനങ്ങൾ ലക്കിടിയിലെ ചുരം കവാടത്തിന് സമീപത്തും അടിവാരത്തും തടഞ്ഞിടുകയാണെങ്കിൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സാധിക്കും. ഒപ്പം ചുരത്തിലെ നാലാം വളവിലോ, അഞ്ചാ, വളവിലോ ആയി ഒരു പൊലിസ് എയ്ഡ്പോസ്റ്റ് കൂടി ആരംഭിച്ചാൽ ഗതാതക്കുരുക്ക് ഒരുപരിധിവരെ പരിഹരിക്കാൻ സാധിക്കും.
നിലവിൽ താമരശ്ശേരിയിൽ നിന്നു പൊലിസ് എത്തിവേണം ഗതാഗതം നിയന്ത്രിക്കാൻ. അടിവാരത്ത് ഒരു പൊലിസ് സ്‌റ്റേഷൻ ഉണ്ടെങ്കിൽ ഗതാഗതക്കുരുക്ക് മുറുകുമ്പോഴേക്കും പൊലിസിന് ഇടപെടാൻ സാധിക്കുമെന്നാണ് യാത്രക്കാർ തന്നെ പറയുന്നത്. ഒപ്പം ചുരം ബൈപാസ് കൂടി യാഥാർഥ്യമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വിഷയത്തിൽ അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ ഇനിയും അവധി ദിവസങ്ങളിൽ ചുരത്തിൽ കുരുക്ക് മുറുകുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."