നമ്മൾ നമ്മുടെ മണ്ണിനെ പരിപാലിച്ചാൽ, അത് നമ്മെയും പരിപാലിക്കും'; എഞ്ചിനീയറിംഗ് പാതിവഴിയിൽ ഉപേക്ഷിച്ച യുവാവ് കൃഷിഭൂമിയിൽ നിന്ന് നേടുന്നത് ലക്ഷങ്ങൾ
പ്രതിഷേധങ്ങളില്ല, രാഷ്ട്രീയ വേദികളും സബ്‌സിഡികളുമില്ല എന്നാലും ഇന്ത്യയിൽ ഒരു വിപ്ലവം നടക്കുന്നുണ്ട്. സ്മാർട്ട്ഫോൺ ക്യാമറയും മണ്ണിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും പിന്നെ ഇന്ത്യയിലെ കൃഷിരീതികളെ മാറ്റിമറിക്കാനുള്ള ഒരു കർഷകന്റെ ദൃഢനിശ്ചയവുമാണ് ഈ വിപ്ലവത്തിന് പിന്നിൽ. പക്ഷേ സംഗതികളെല്ലാം നടക്കുന്നത് കേരളത്തിൽ അല്ല കെട്ടോ.. പഞ്ചാബിലെ ബതിൻഡ ജില്ലയിലെ ഗെഹ്രി ഭാഗി എന്ന ഗ്രാമത്തിലാണ് ഈ സംഭവം. 33 വയസ്സുള്ള പർഗത് സിംഗ് എന്ന യുവാവ് തന്റെ എഞ്ചിനീയറിങ്ങിനു ശേഷം ലഭിച്ച കോർപ്പറേറ്റ് ജോലിയും ഉപേക്ഷിച്ച് നേരെ നടന്ന് കയറുന്നത് സ്വന്തം കൃഷിയിലേക്ക്. ഇവിടെ മുതലാണ് നായകൻ വിപ്ലവത്തിന് വിത്ത് പാകുന്നത്. "നമ്മൾ നമ്മുടെ മണ്ണിനെ പരിപാലിച്ചാൽ, അത് നമ്മെയും പരിപാലിക്കും" എന്നാണ് യുവാവ് പറയുന്നത്.
2015-ൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് പൂർത്തിയാക്കിയ പർഗത്, വേദാന്തയുടെ ടിസിപിഎൽ എന്ന കമ്പനിയിൽ ജോലി ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച് 2017-ഓടെ കുടുംബത്തിന്റെ 20 ഏക്കർ ഭൂമിയിലേക്ക് മടങ്ങുന്നതോടെയാണ് നായകന്റെ തലവര തെളിഞ്ഞ് വരുന്നത്.
ഗ്രാമീണ മേഖലയിലെ മികച്ച വിദ്യാർഥികൾക്ക് നൽകുന്ന ഗോൾഡൻ ഹാർട്ട് സ്കോളർഷിപ്പിന്റെ സഹായത്തോടെയാണ് പഞ്ചാബി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള യാദ്വീന്ദ്ര കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നിന്ന് അദ്ദേഹം ബിരുദം നേടിയത്. എന്നാൽ ഇന്ന്, 5 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള 'ക്രോപ്സ് ഇൻഫർമേഷൻ' എന്ന യൂട്യൂബ് ചാനലിലൂടെയും 1.6 ലക്ഷം ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാമിലൂടെയും വരുമാനം കിട്ടുന്നുണ്ട്. ഫീൽഡ് ലെവൽ പരീക്ഷണങ്ങളും ദൈനംദിന കൃഷി വെല്ലുവിളികളെയും അടിസ്ഥാനമാക്കി 1,900-ലധികം വീഡിയോകൾ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തൽ, പുറമെ നിന്നുള്ള ചെലവ് കുറയ്ക്കൽ, ഉൽപാദനക്ഷമത വർധിപ്പിക്കൽ എന്നിവയാണ് പ്രധാന വിഷയങ്ങൾ. ഒരു ഏക്കറിൽ നിന്ന് 40 ലക്ഷം രൂപയാണ് പർഗത്തിന്റെ വരുമാനം. ഇതിന് പുറമെയാണ് യൂട്യൂബിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും കൃഷിരീതികളെ കുറിച്ചും കാർഷിക സംശയങ്ങൾ പൊതുജനങ്ങളുമായി പങ്കുവച്ചും വരുമാനം നേടുന്നത്.
മൾട്ടിലെയർ, വെർട്ടിക്കൽ ഫാമിങ് മാതൃകകൾ ഉപയോഗിച്ച് ചില കർഷകർ ഒരു ഏക്കറിൽ നിന്ന് ഒരു കോടി രൂപ വരെ നേടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. പഞ്ചാബിലെ ശരാശരി വരുമാനം 70,000-90,000 രൂപയാണെങ്കിലും, മണ്ണ് സമ്പുഷ്ടമാക്കിയാൽ ഇത് 4-8 ലക്ഷമാക്കാമെന്ന് പർഗത് വിശ്വസിക്കുന്നു.
2017-ൽ 3ജി ഇന്റർനെറ്റ് ഗ്രാമങ്ങളിലെത്തിയപ്പോഴാണ് യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. പഞ്ചാബിലെയും ഇന്ത്യയിലെ മറ്റ് 142 ഗ്രാമങ്ങൾ സന്ദർശിച്ച്, സ്വന്തം ചെലവിൽ പരീക്ഷണങ്ങൾ നടത്തി, കൃത്യമായ ഉള്ളടക്കങ്ങളാണ് അദ്ദേഹം സൃഷ്ടിക്കുന്നത്. പഞ്ചാബിലെ പ്രധാന വിളകളെക്കുറിച്ചുള്ള രണ്ട് പുസ്തകങ്ങളും ഇതിനോടകം പർഗത് രചിച്ചു കഴിഞ്ഞു. 'നർമ അസാൻ ഡി ചിറ്റി ധേരി' (കോട്ടൺ), 'ചോന ബീജ് ടോൺ ബീജ് ടാക് ഡ സഫർ' (പാഡി) എന്നിവയാണ് പ്രസിദ്ധീകരണങ്ങൾ.
ക്രോപ്സ് ഇൻഫർമേഷൻ പ്ലാറ്റ്ഫോം വഴി സൗജന്യ കൺസൾട്ടേഷൻ, ഓൺലൈൻ-ഓഫ്‌ലൈൻ ട്രെയിനിങ്, വിത്തുകൾ, വളങ്ങൾ എന്നിവയുടെ വില്പന, എന്നീ സേവനങ്ങളും നൽകി വരുന്നു. ആറോ ഏഴോ കാർഷിക യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് കർഷകരുടെ ചോദ്യങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നു. രണ്ട് പുസ്തകങ്ങൾക്കു പുറമെ, പച്ചക്കറി-പഴവർഗ കൃഷിയെക്കുറിച്ചുള്ള മൂന്നാമത്തെ പുസ്തകം ഉടൻ പ്രസിദ്ധീകരിക്കും എന്നാണ് പർഗത് പറയുന്നത്.
Pargat Singh, a 33-year-old engineering dropout, left his corporate job to farm his family's 20 acres in Punjab's Bathinda district. Through his YouTube channel "Crops Information" with over 500,000 subscribers and 1.6 lakh Instagram followers, he educates farmers on sustainable practices, bridging the gap between farmers and experts, and revolutionizing Indian agriculture with a smartphone and deep soil knowledge.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."