സെൽഫിക്ക് വേണ്ടി സുരക്ഷാ കയർ അഴിച്ചു; 5,500 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ നിന്ന് വീണ് ഹൈക്കർക്ക് ദാരുണാന്ത്യം
ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ 5,500 മീറ്റർ ഉയരമുള്ള നാമ കൊടുമുടിയിൽ സെൽഫി എടുക്കാൻ സുരക്ഷാ കയർ അഴിച്ച ഹൈക്കർ കാൽവഴുതി വീണ് മരിച്ചു. 31-കാരനായ ഹോങ് എന്ന ഹൈക്കറാണ് കൊടുമുടിയുടെ മുകളിൽ എത്തിയതോടെ ഫോട്ടോ എടുക്കാൻ സുരക്ഷാ കയർ അഴിച്ചുമാറ്റിയത്. പിന്നാലെ മഞ്ഞിൽ നിന്ന് കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. ഒറ്റവരി പാതയിൽ നിന്ന് മാറി നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കവേ ബാലൻസ് നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്.
ചെങ്കുത്തായ മഞ്ഞുമലയിലൂടെയായിരുന്നു യാത്ര. ഹോങ് ഉൾപ്പെട്ട ഹൈക്കർ സംഘം മഞ്ഞുമല കയറുമ്പോൾ, പരസ്പരം കയറുകൊണ്ട് ബന്ധിപ്പിച്ച് മെല്ലെ നടക്കുന്നതും, മുന്നിൽ നിന്ന ഒരാൾ താഴേക്ക് തെന്നി വീഴുന്നതും വീഡിയോയിൽ കാണാം. വീഴ്ചയ്ക്കിടെ ചിലർ ഉറക്കെ നിലവിളിക്കുന്ന ശബ്ദവും വീഡിയോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 25-ന് നടന്ന ഈ ദാരുണ സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സംഭവം പുറത്തറിഞ്ഞതോടെ വലിയ വിവാദമാണ് ഉയരുന്നത്. ഹോങിനും സംഘത്തിനും നാമ കൊടുമുടി കയറാൻ ഔദ്യോഗിക അനുമതി ഉണ്ടായിരുന്നില്ലെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. സംഭവസ്ഥലത്ത് വെച്ച് തന്നെ ഹോങ് മരിച്ചതായും, പൊലിസും കമ്മ്യൂണിറ്റി ജീവനക്കാരും അടങ്ങുന്ന രക്ഷാപ്രവർത്തകർ പിന്നീട് മൃതദേഹം കണ്ടെടുത്തതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ചാനൽ ന്യൂസ് ഏഷ്യ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ ദൃശ്യങ്ങൾ ആദ്യം പങ്കുവച്ചത്. "ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, സഹ ഹൈക്കർമാർക്ക് ഫോട്ടോ എടുക്കാൻ സഹായിക്കാൻ വേണ്ടി ഹോങ് സുരക്ഷാ കയർ അഴിച്ചുമാറ്റി. എന്നാൽ, എഴുന്നേൽക്കവേ ഹൈക്കിംഗ് ബൂട്ടുകളിൽ ഘടിപ്പിച്ചിരുന്ന ലോഹ സ്പൈക്കുകളായ ക്രാമ്പണുകൾ മഞ്ഞിൽ കുടുങ്ങി വഴുതി വീഴുകയായിരുന്നു," എന്ന് കൂടെ ഉണ്ടായിരുന്നയാൾ വിശദീകരിച്ചു.
സംഭവം സാഹസിക വിനോദങ്ങളുടെ അപകടസാധ്യതകളെക്കുറിച്ച് വീണ്ടും ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. ബഞ്ചി ജമ്പിംഗ്, സ്കൈഡൈവിംഗ്, ഹൈക്കിംഗ് തുടങ്ങിയവ ആവേശകരമാണെങ്കിലും, സുരക്ഷാ മുൻകരുതലുകൾ അവഗണിക്കുന്നത് ദാരുണമായ അനന്തരഫലങ്ങളിലേക്ക് നയിക്കുമെന്ന് ഈ അപകടം ഓർമിപ്പിക്കുന്നു.
A 31-year-old hiker, Hong, died after removing his safety rope to take a selfie on Sichuan's 5,500-meter Na Peak. He slipped on ice, fell, and died instantly. The tragic incident, captured on video, went viral, sparking debate as the group lacked climbing permits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."