ഗസ്സയിൽ വെടിനിർത്താൻ ആവശ്യപ്പെട്ട് ഈജിപ്തിൽ ചർച്ച: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കപ്പെടാതെ മിഡിൽ ഈസ്റ്റിൽ യഥാർത്ഥ സമാധാനം കൈവരിക്കാനാവില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്താഹ്
കെയ്റോ: ഗസ്സയിൽ വെടിനിർത്തൽ സംബന്ധിച്ച് ഈജിപ്തിൽ ചർച്ചകൾക്ക് തുടക്കം കുറിച്ചതോടെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഫലസ്തീനികൾ. ഇസ്റാഈൽ, ഹമാസ്, മധ്യസ്ഥ വഹിക്കാൻ എത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിൽ ഒത്തുചേർന്നു. ഗസ്സയിലെ വെടിനിർത്തലിനും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയും പെട്ടെന്നുള്ള കരാറിന് രൂപം നൽകുമെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്.
ദീർഘകാല സമാധാനത്തിന് ഫലസ്തീൻ രാഷ്ട്രം അനിവാര്യം: ഈജിപ്ത്
അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കപ്പെടാതെ മിഡിൽ ഈസ്റ്റിൽ യഥാർത്ഥ സമാധാനം കൈവരിക്കാനാവില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്താഹ് എൽ-സിസി വ്യക്തമാക്കി. വെടിനിർത്തൽ, തടവുകാരുടെ കൈമാറ്റം, ഗസ്സയുടെ പുനർനിർമാണം, ഫലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരത്തിനുള്ള രാഷ്ട്രീയ പാത എന്നിവയാണ് ശാശ്വത സമാധാനത്തിന്റെ പാതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചർച്ചകൾ കുറഞ്ഞത് ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷ. എല്ലാ വിശദാംശങ്ങളും അന്തിമമാക്കി സമഗ്രമായ ഒരു കരാറിൽ എത്തുകയാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ചർച്ചകളിൽ മുന്നേറ്റം: സാധ്യതകൾ എന്ത്?
ഈജിപ്തിൽ നടക്കുന്ന ചർച്ചകളിൽ ഇരുവിഭാഗങ്ങൾക്കിടയിൽ പരസ്പരം ഉള്ള അവിശ്വാസം ഇപ്പോഴും ഒരു വെല്ലുവിളിയാണെന്ന് ഫലസ്തീൻ ഉദ്യോഗസ്ഥൻ ചർച്ചയിൽ ചൂണ്ടിക്കാട്ടി. തടവുകാരെ മോചിപ്പിച്ച ശേഷം ഇസ്റാഈൽ ചർച്ചകൾ ഉപേക്ഷിക്കുമോ എന്ന് ഹമാസും മറ്റ് ഫലസ്തീൻ വിഭാഗങ്ങളും ഭയപ്പെടുന്നുവെന്ന് റോയിട്ടേഴ്‌സിനോട് നൽകിയ റിപ്പോർട്ടിലാണ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്.
ഹമാസിന്റെ നിരായുധീകരണത്തിനുള്ള ഇസ്റാഈലിന്റെ ആവശ്യം ചർച്ചകളിൽ പ്രധാന തടസ്സമായേക്കുമെന്നാണ് വിലയിരുത്തൽ. ഇസ്റാഈലിന്റെ അധിനിവേശം അവസാനിക്കുകയും ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതുവരെ ഇത് സാധ്യമല്ലെന്നാണ് ഹമാസിന്റെ നിലപാട്.
ചർച്ചയുടെ ആദ്യ ഘട്ടം ഈ ആഴ്ച തന്നെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ, എന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ കഴിഞ്ഞ ദിവസം ട്രംപും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ചർച്ചകളെക്കുറിച്ച് വിശദീകരിച്ച ഒരു ഉദ്യോഗസ്ഥൻ, ഈ റൗണ്ട് ചർച്ചകൾ വേഗത്തിൽ പുരോഗമിക്കാൻ സാധ്യത കുറവാണെന്ന് റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.
ഒരു കരാർ ഉണ്ടായാൽ മാത്രമേ ഗസ്സയിൽ ഇനി ഒരു അതിജീവനം സാധ്യമാകൂ. അല്ലെങ്കിൽ, ഞങ്ങൾക്ക് വധശിക്ഷ വിധിച്ചതുപോലെയാണ് എന്ന് മധ്യ ഗസ്സയിൽ നിന്ന് കുടുംബത്തോടൊപ്പം പലായനം ചെയ്ത 20 വയസ്സുകാരൻ ഘരം മുഹമ്മദ് പറഞ്ഞു.
അതേസമയം തെക്കൻ ഗസ്സയിൽ കുടുങ്ങിയ ഫലസ്തീനികൾ, വെടിനിർത്തൽ നിലവിൽ വന്നാൽ വടക്കൻ പ്രദേശങ്ങളിലെ വീടുകളിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലാണ് കഴിയുന്നത്. കുടുംബത്തോടൊപ്പം ഭക്ഷണം തേടിയിറങ്ങിയ സമയം ഭർത്താവിനെ നഷ്ടപ്പെട്ട നാദ, എന്ന യുവതി തന്റെ രണ്ട് പെൺമക്കളോടൊപ്പം പുതപ്പും പ്ലാസ്റ്റിക്കും കൊണ്ട് നിർമിച്ച താൽക്കാലിക കൂടാരത്തിലാണ് ഇപ്പോൾ താമസിക്കുന്നത്.
"എവിടെ പോകണമെന്നോ എന്ത് ചെയ്യണമെന്നോ ഞങ്ങൾക്ക് അറിയില്ല എന്നും കുടുംബത്തെ നഷ്ടപ്പെട്ട ഞാൻ എന്റെ കുട്ടികളോടൊപ്പം ഒറ്റയ്ക്കാണ് ഇപ്പോൾ താമസിക്കുന്നത്. ഭക്ഷണമോ വെള്ളമോ വസ്ത്രമോ ഇല്ല. എന്റെ വീട് നശിപ്പിക്കപ്പെട്ടെങ്കിലും, വെടിനിർത്തൽ കരാർ വന്നാൽ വടക്കൻ ഗസ്സയിൽ തന്നെ മടങ്ങുന്ന ആദ്യത്തെ ആളുകളിൽ ഞാനുണ്ടാകും എന്നാണ്" നാദ പറയുന്നത്.
Egypt is hosting ceasefire talks between Israel and Hamas, with mediators aiming for peace in Gaza. President Al-Sisi emphasizes that lasting stability in the Middle East requires an independent Palestinian state. Discussions are expected to continue for days, focusing on a comprehensive agreement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."