മൂന്നരക്കോടി മലയാളിയുടെ 'സ്‌നേഹഭാരം' സന്തോഷം തന്നെ: സഞ്ജു സാംസണ്‍
കൊച്ചി:ലോകത്തിന്റെ ഏതു കോണില്‍ കളിക്കാനെത്തിയാലും അവിടെ സ്‌നേഹവുമായി ഗാലറിയിലേക്ക് ഓടിയെത്തുന്ന മലയാളികളുണ്ടാകും. നമ്മുടെ നാടന്‍ മുണ്ടില്‍ , നീ അടിച്ചുപൊളിക്കെടാ എന്നിങ്ങനെയുള്ള വാക്കുകള്‍ എഴുതി ബാനറുകളുമായാണ് അവരെത്തുക. ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ ഈ സ്‌നേഹം താൻ അനുഭവിക്കാറുണ്ടെന്ന് മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണ്‍ പറഞ്ഞു.
മലയാളികളുടെ ഈ ഹൃദയബന്ധത്തിന് മറുപടിയായി താരം പറഞ്ഞത്, മൂന്നരക്കോടി വരുന്ന ഒരു ജനതയുടെ സ്‌നേഹം ഏറെ വലുതാണ്. ദുബൈയില്‍ നടന്ന എഷ്യ കപ്പ് മത്സരത്തില്‍ മലയാളി കാണികളുടെ സ്‌നേഹം കണ്ട് സഹ കളിക്കാര്‍ തന്നോട് അതിശയത്തോടെ ഈ സ്‌നേഹത്തെക്കുറിച്ച് ചോദിച്ചറിഞ്ഞതും സഞ്ജു സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു.
അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കിലാണ് മലയാളി താരം.കേരള രഞ്ജി ടീമിനു വേണ്ടിയുള്ള മത്സരങ്ങൾക്കായി ഒരുക്കത്തിലാണ് ഇപ്പോൾ.അതിനിടയിലുള്ള സമയത്ത് സംസ്ഥാനത്തെ കായിക വികസനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കായിക മേളയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം കൂടി എറ്റെടുത്തിട്ടുണ്ട്.
മത്സരങ്ങളുടെ ഇടവേളയില്‍ കൊച്ചിയിലെത്തിയ സഞ്ജു പതിവ് പരിശീലനത്തിനായി കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തിയപ്പോള്‍ അല്‍പം ഒന്ന് ഫ്രീ ആയി. രണ്ട് മിനിറ്റ് നടത്തവും രണ്ട് മിനിറ്റ് ഓട്ടവും എന്ന് ഇസ്റ്റാഗ്രാമില്‍ സ്റ്റോറിയും കുറിച്ചായിരുന്നു സഞ്ജുവിന്റെ പതിവ് പരിശീലനം.
മുന്‍പ് മത്സരങ്ങളുടെ ജയ പരാജയങ്ങൾക്ക് ശേഷം അച്ഛന്റെയും മറ്റുള്ളവരുടെയും സ്‌നേഹവും ചെറിയ പിണക്കങ്ങളും മാത്രമായിരുന്നു. എന്നാല്‍ ഇന്ന് മൂന്നരക്കോടി മലയാളികളുടെ സ്‌നേഹത്തിന്റെ ഭാരവും ഉണ്ടെന്ന് സഞ്ജു ഒരു പുഞ്ചിരിയോടെ പറഞ്ഞു. പരിശീലനത്തിന് ശേഷം വളരെ കൂളായി കാണാന്‍ കാത്തുനിന്നവർക്ക് ഫോട്ടോ എടുക്കാന്‍ അവസരം നല്‍കി, ഒരു ഓട്ടോയില്‍ കയറി ആ തനി മലയാളി വീട്ടിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."