ഹിന്ദു മതത്തിൽപ്പെട്ട പെൺകുട്ടികൾ ജിമ്മുകളിൽ പോകരുത്, ജിമ്മിലുള്ളവർ നിങ്ങളെ വഞ്ചിക്കും: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര ബിജെപി എം എൽ എ; രൂക്ഷ വിമർശനം
മുംബൈ: ഹിന്ദു മതത്തിൽപ്പെട്ട പെൺകുട്ടികൾ ജിമ്മുകളിൽ പോകരുതെന്നും പകരം വീട്ടിലിരുന്ന് യോഗ പരിശീലിക്കണമെന്നുമുള്ള വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി എം.എൽ.എ ഗോപിചന്ദ് പദാൽക്കർ. മഹാരാഷ്ട്രയിലെ ജാത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പിയുടെ എം.എൽ.എയാണ് പദാൽക്കർ. കഴിഞ്ഞ ദിവസം ബീഡ് ജില്ലയിൽ നടന്ന പൊതു സമ്മേളനത്തിലാണ് ഈ പരാമർശം നടത്തിയത്.
"ഞാൻ അറിഞ്ഞിടത്തോളം വലിയൊരു ഗൂഢാലോചന തന്നെ നടക്കുന്നുണ്ട്, നന്നായി സംസാരിക്കുന്നവരെയും പെരുമാറുന്നവരെയും പെട്ടെന്ന് വിശ്വസിക്കരുത്. പ്രത്യേകിച്ച് ജിമ്മിലെ ട്രെയ്നർമാരെ ശ്രദ്ധിക്കണം, നിങ്ങളുടെ വീട്ടിൽ ജിമ്മിൽ പോകുന്ന യുവതികളുണ്ടെങ്കിൽ അവരെ ഉപദേശിക്കണം, പെൺകുട്ടികൾ വീട്ടിലിരുന്ന് യോഗ ചെയ്താൽ മതി, ജിമ്മിൽ പോകേണ്ട ആവശ്യമില്ല, കാരണം, ജിമ്മിലുള്ളവർ നിങ്ങളെ വഞ്ചിക്കും, നിങ്ങളോട് അനീതി കാണിക്കും," പൊതുസമ്മേളനത്തിൽ വച്ച് എം.എൽ.എയുടെ വാക്കുകളാണിത്.
കോളജുകളിൽ ഐഡന്റിറ്റി കാർഡില്ലാതെ വരുന്ന യുവാക്കളെ തിരിച്ചറിഞ്ഞ് തടയണമെന്നും, ഹിന്ദു യുവതികളെ വഴിതെറ്റിക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എം.എൽ.എയുടെ പ്രസ്താവന വിവാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്. സാമൂഹിക പ്രവർത്തകർ, പ്രതിപക്ഷ നേതാക്കൾ, സമൂഹമാധ്യമങ്ങളിൽ തുടങ്ങി പദാൽക്കറിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സാമുദായിക വിഭജനം പ്രോത്സാഹിപ്പിക്കുന്നതും സ്ത്രീകളെ മോശമായി വ്യാഖ്യാനിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നതുമായ പരാമർശമാണിതെന്നാണ് വിമർശകരുടെ ആരോപണം.
പദാൽക്കർ ഇതിനുമുമ്പും വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം സെപ്റ്റംബറിൽ എൻസിപി-എസ്പി നേതാവ് ജയന്ത് പാട്ടീലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ക്രിസ്ത്യൻ സമൂഹത്തിനെതിരെയുള്ള പരാമർശങ്ങളും വിവാദമായിരുന്നു.
Maharashtra BJP MLA Gopichand Padalkar sparked controversy by stating that Hindu girls should avoid gyms and practice yoga at home instead, alleging that gym trainers might deceive them. The remark, made during a public meeting in Beed, has drawn sharp criticism for promoting communal division and restricting women's choices.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."