വനത്തിനുള്ളിൽ കുരുക്കൊരുക്കി പിടികൂടിയത് കേഴമാനെ; ഇറച്ചിയാക്കുന്നതിനിടെ സഹോദരങ്ങൾ വനംവകുപ്പിന്റെ പിടിയിൽ
പുൽപ്പള്ളി: പെരിക്കല്ലൂർ പാതിരി റിസർവ് വനത്തിനുള്ളിൽ കേബിൾ കുരുക്കുകൾ സ്ഥാപിച്ച് കേഴമാനുകളെ വേട്ടയാടി ഇറച്ചിയാക്കി വിൽപ്പന നടത്തിയിരുന്ന സഹോദരങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ. പാതിരി മാവിൻചുവട് തടത്തിൽ ബെന്നി (54), തടത്തിൽ റെജി തോമസ് (57) എന്നിവരെയാണ് വനംവകുപ്പ് സംഘം കയ്യോടെ പിടികൂടിയത്.
പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലക സംഘം രാത്രികാല പരിശോധന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് പത്ത് കിലോയിൽ അധികം വരുന്ന കേഴമാനിന്റെ ഇറച്ചി, ഇറച്ചിവെട്ടാൻ ഉപയോഗിച്ച കത്തികൾ, ഹെഡ് ലൈറ്റുകൾ എന്നിവ പിടിച്ചെടുത്തു.
ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ പാതിരി റിസർവ് വനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെയാണ് കുരുക്കുകൾ ഉപയോഗിച്ച് പിടികൂടിയ കേഴമാനിൻറെ തലയും തൊലിയും അവശിഷ്ടങ്ങളും കുരുക്ക് വെക്കാൻ ഉപയോഗിച്ച കേബിൾ കുരുക്കുകളും കണ്ടെടുത്തു. വനത്തിനുള്ളിൽ കേബിൾ കുരുക്ക് സ്ഥാപിച്ച് സ്ഥിരമായി ഇവർ മാനുകളെ പിടിച്ച് ഇറച്ചിയാക്കിയിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ നിജേഷിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.എസ്. ശ്രീജിത്ത്, കെ.കെ. ജോജിഷ്, ടി.ആർ. പ്രഭീഷ്.ടി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമീപകാലത്ത് ഈ മേഖലയിൽ നിന്ന് കുരുക്ക് വെച്ച് വന്യജീവികളെ പിടികൂടുന്ന രണ്ടാമത്തെ സംഘമാണിത്. ഈ ഭാഗത്ത് വനപാലകരുടെ പരിശോധന കൂടുതൽ കർശനമാക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
Brothers Benny (54) and Regi Thomas (57) were apprehended by the forest department in Kerala's Perikalloor Pathiri Reserve Forest. They were caught in the act of butchering an Indian Muntjac deer (കേഴമാൻ), which they had killed using a cable snare set up inside the forest. Forest officials seized over 10 kg of deer meat, knives, and headlamps from the suspects. Subsequent searches recovered the deer's head, hide, remains, and the snaring cable. The brothers, who had been regularly poaching in the area, were arrested and remanded to judicial custody. This is the second such poaching incident reported in the area recently, prompting forest officials to intensify patrols.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."