സഊദി വിഷൻ വൻ വിജയത്തിലേക്ക്; 85 ശതമാനവും പൂർത്തിയായി
റിയാദ്: സഊദി വിഷൻ വൻ വിജയമെന്ന് വെളിപ്പെട്ടുത്തൽ. 2016 ൽ സഊദി വിഷൻ പ്രഖ്യാപിച്ച് നടപടികൾ ആരംഭിച്ചതിനുശേഷംസഊദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ 650 ബില്യൺ ഡോളറിൽ നിന്ന് ഏകദേശം 1.3 ട്രില്യൺ ഡോളറായി ഇരട്ടിയായതാണ് കണക്കുകൾ. ഇത് രാജ്യത്ത് സുസ്ഥിര വളർച്ചയും വൈവിധ്യമാർന്ന സാമ്പത്തിക അടിത്തറയും വളർത്തിയെടുത്തതായി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് വെളിപ്പടുത്തി. ആഗോള കമ്പനികൾക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം വിഷൻ 2030 സൃഷ്ടിച്ചിട്ടുണ്ടെന്നും, അവരുടെ പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റാൻ ഇത് പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം, 675 അന്താരാഷ്ട്ര കമ്പനികളാണ് അവരുടെ മേഖല ആസ്ഥാനം റിയാദിലേക്ക് മാറ്റിയിട്ടുള്ളത്. 2030 ആകുമ്പോഴേക്കും 500 പ്രാദേശിക ആസ്ഥാനങ്ങൾ എന്നതായിരുന്നു ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
റിയാദിൽ ഞായറാഴ്ച നടന്ന ഫോർച്യൂൺ ഗ്ലോബൽ ഫോറം കോൺഫറൻസ് 2025-നെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സഊദി അറേബ്യയെ ആഗോള വളർച്ചയ്ക്കുള്ള ഒരു വേദിയാക്കുക എന്നതാണ് തന്റെ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് അൽ ഫാലിഹ് പറഞ്ഞു. വിഷൻ 2030 ലക്ഷ്യങ്ങളെ മറികടന്ന് തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം 37 ശതമാനത്തിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷൻ 2030 ന്റെ പരിപാടികളുടെയും സംരംഭങ്ങളുടെയും 85 ശതമാനവും 2024 അവസാനത്തോടെ പൂർത്തിയായി അല്ലെങ്കിൽ പൂർത്തീകരണ പാതയിലാണെന്നും മന്ത്രി പറഞ്ഞു. ഷെഡ്യൂളിന് ആറ് വർഷം മുമ്പേ രാജ്യം വിഷൻ 2030 നിക്ഷേപ ലക്ഷ്യം നേടിയിട്ടുണ്ടെന്നും, അഞ്ച് വർഷം മുമ്പ് 22 ശതമാനമായിരുന്ന രാജ്യത്തിലെ നിക്ഷേപം നിലവിൽ 30 ശതമാനമായി വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷൻ ആരംഭിക്കുന്നതിന് മുമ്പ് 40 ശതമാനമായിരുന്ന എണ്ണ ഇതര മേഖലകളുടെ ജിഡിപിയിലേക്കുള്ള സംഭാവന 56 ശതമാനമായി ഉയർന്നതായി അൽ ഫാലിഹ് അഭിപ്രായപ്പെട്ടു. "വിഷൻ 2030-നൊപ്പം നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ കാരണം തൊഴിലില്ലായ്മ 30 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി കുറഞ്ഞു. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം 37 ശതമാനത്തിലെത്തി, വിഷൻ 2030 ലക്ഷ്യങ്ങൾ കവിഞ്ഞു," അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."