പുകയിലയ്ക്ക് തലമുറ വിലക്ക്; 2007-ന് ശേഷം ജനിച്ചവർക്ക് ഇനി മാലിദ്വീപിൽ പുകവലിക്കാനാവില്ല: നിയമം പ്രാബല്യത്തിൽ
മാലി: ലോകാരോഗ്യ സംഘടനയുടെ പുകയില വിമുക്ത ലോകമെന്ന ലക്ഷ്യത്തിന് കരുത്തേകാൻ പുകയില ഉപയോഗത്തിന് തലമുറ നിരോധനം (Generational Ban) ഏർപ്പെടുത്തി മാലിദ്വീപ്. 2007 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്ക് ഇനി മുതൽ രാജ്യത്ത് പുകവലിക്കുന്നതിനോ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനോ സാധിക്കില്ല. നവംബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വന്നു.
പ്രധാന നിയമവ്യവസ്ഥകൾ
നിരോധനം: 2007 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ച വ്യക്തികൾ പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും, അവർക്ക് വിൽക്കുന്നതും പൂർണമായി നിരോധിച്ചു.
ഉൽപ്പന്നങ്ങൾ: എല്ലാത്തരം പുകയില ഉൽപ്പന്നങ്ങൾക്കും ഈ നിരോധനം ബാധകമാണ്.
സന്ദർശകർക്ക്: മാലിദ്വീപിലെത്തുന്ന സന്ദർശകർക്കും ഈ നിയമം ബാധകമാണ്.
ഇ-സിഗരറ്റ്: രാജ്യത്ത് ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗം സമ്പൂർണമായും നിരോധിച്ചു.
വ്യാപാരികൾക്ക്: വിൽപ്പനയ്ക്ക് മുൻപ് ഉപഭോക്താക്കളുടെ പ്രായം ഉറപ്പുവരുത്തേണ്ടത് ചില്ലറ വ്യാപാരികളുടെ ഉത്തരവാദിത്തമാണ്.
നടപടികൾ
സമൂഹത്തിലെ അനാരോഗ്യകരമായ ശീലങ്ങൾ ഒഴിവാക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഓഫീസ് ഏപ്രിൽ 13-നാണ് നിയമം മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചത്. കഴിഞ്ഞ നവംബറിൽ പുകവലിക്കാനുളള കുറഞ്ഞ പ്രായം 18-ൽ നിന്ന് 21 ആക്കി ഉയർത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് രണ്ടുലക്ഷത്തിലധികം രൂപ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
പുകവലിക്കെതിരെ സമാനമായ 'തലമുറ നിരോധനം' നിയമം ആദ്യമായി അവതരിപ്പിച്ചത് ന്യൂസിലാൻഡാണ്. എന്നാൽ ഒരു വർഷം തികയും മുൻപേ ഈ നിയമം അവിടെ റദ്ദാക്കി. ബ്രിട്ടനിലും പുകവലിക്കെതിരെ സമാന നീക്കങ്ങൾ നടക്കുന്നുണ്ട്.
The Maldives has become the first country in the world to implement a generational ban on tobacco. The new law, effective from November 1, prohibits the purchase, use, or sale of any tobacco product to anyone born on or after January 1, 2007.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."