ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം
കോപ്പൻഹേഗൻ: യൂറോപ്പിലെ പ്രമുഖ സ്പേം ബാങ്കിന് സംഭവിച്ച ഗുരുതരമായ വീഴ്ചയെ തുടർന്ന്, കാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ജനിതക പരിവർത്തനം (മ്യൂട്ടേഷൻ) സംഭവിച്ച ബീജം സ്വീകരിച്ച 197 കുട്ടികൾക്ക് കാൻസർ ബാധിച്ചതായി റിപ്പോർട്ട്. ഡെൻമാർക്ക് ആസ്ഥാനമായുള്ള യൂറോപ്യൻ സ്പേം ബാങ്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയന്റെ (EBU) ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം നെറ്റ്വർക്ക് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ബിബിസി ഉൾപ്പെടെ 14 പൊതുമേഖലാ ചാനലുകളാണ് അന്വേഷണത്തിൽ പങ്കെടുത്തത്.
2005-ൽ വിദ്യാർത്ഥിയായിരിക്കെയാണ് ദാതാവ് ബീജദാനം ആരംഭിച്ചത്. ഏകദേശം 17 വർഷത്തോളം ഈ ബീജങ്ങൾ യൂറോപ്പിലെ ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകളിൽ ഉപയോഗിച്ചു. 14 യൂറോപ്യൻ രാജ്യങ്ങളിലായി 67 ക്ലിനിക്കുകളിലാണ് ഈ ബീജം വിതരണം ചെയ്തത്. ഡെൻമാർക്കിലെ ഫെർട്ടിലിറ്റി ചികിത്സയ്ക്കിടെ ബീജം സ്വീകരിച്ച 197 കുട്ടികൾക്കാണ് കാൻസർ സ്ഥിരീകരിച്ചിരിക്കുന്നത്. കാൻസർ ബാധിതരായ കുട്ടികളിൽ ചിലർ ഇതിനോടകം മരണപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാൻസറിന് കാരണമായ ജനിതക മാറ്റം സംഭവിച്ചത് ടിപി53 എന്ന സുപ്രധാന ജീനിലാണ്. ശരീരഭാഗങ്ങളിൽ ട്യൂമർ വളരുന്നത് തടയുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ജീനാണിത്. അസാധാരണമായ കോശവളർച്ചയെ നിയന്ത്രിച്ച് കാൻസർ വികാസത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന 'ഗാർഡിയൻ ഓഫ് ദി ജീനോം' എന്നും ഈ ജീൻ അറിയപ്പെടുന്നു. ദാതാവിൽ ഈ വ്യതിയാനം പ്രകടമല്ലായിരുന്നെങ്കിലും, ബീജങ്ങളിലെ 20% കോശങ്ങളിലും അപകടകാരിയായ ഈ മ്യൂട്ടേഷൻ കണ്ടെത്തിയിട്ടുണ്ട്. ഈ ജനിതക മാറ്റം കുട്ടികളിലേക്ക് പകർന്നതോടെയാണ് ലി-ഫ്രൗമേനി സിൻഡ്രോം (Li-Fraumeni Syndrome) എന്ന അർബുദാവസ്ഥ സ്ഥിരീകരിച്ചത്.
ബീജം ദാനം ചെയ്ത സമയത്ത് ദാതാവ് ആരോഗ്യവാനായിരുന്നു. എന്നാൽ, കാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ജനിതക വ്യതിയാനം ദാതാവിന്റെ കോശങ്ങളിൽ ഉണ്ടായിരുന്നു. സാധാരണയായി നടത്തുന്ന ജനിതക പരിശോധനകളിൽ കണ്ടെത്താൻ കഴിയാത്ത അസുഖമാണിതെന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും, അർബുദത്തിന് കാരണമാകുന്ന ജനിതക മാറ്റം മുൻകൂട്ടി കണ്ടെത്താൻ കഴിയാതിരുന്നത് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.
മ്യൂട്ടേഷൻ സംഭവിച്ച ബീജം ഉപയോഗിച്ച് ഒരു കുട്ടി ഗർഭം ധരിച്ചാൽ, ആ കുട്ടിയുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും ഈ മ്യൂട്ടേഷൻ സംഭവിക്കാനും, അതുവഴി അർബുദ സാധ്യത വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. അന്വേഷണത്തിൽ, സ്വകാര്യത പ്രശ്നങ്ങളില്ലാത്ത രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് 197 കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. ബീജം ഉപയോഗിച്ച എല്ലാ കേസുകളും ഇതുവരെ പരിശോധിക്കാൻ സാധിച്ചിട്ടില്ല.
ബ്രിട്ടനിലെ ഏതാനും കുടുംബങ്ങളിലേക്ക് ഈ ബീജം വിൽപന ചെയ്തിട്ടുണ്ട്. എന്നാൽ, ബ്രിട്ടനിലെ ക്ലിനിക്കുകളിൽ ഈ ബീജം ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഈ സംഭവത്തിൽ യൂറോപ്യൻ സ്പേം ബാങ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിശദമായ അന്വേഷണത്തിനും നിയമനടപടികൾക്കും സാധ്യതയുണ്ട്.
an investigation has been launched against a denmark sperm bank after genetically modified sperm was allegedly distributed to 14 european countries, leading to 197 children being diagnosed with cancer.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."