സ്ത്രീ വേഷം ധരിച്ച് വീഡിയോ ചിത്രീകരിച്ചു; കുവൈത്തിൽ ഇന്ത്യൻ പൗരനും സുഹൃത്തുക്കളും പിടിയിൽ
കുവൈത്ത് സിറ്റി: പൊതുമര്യാദകൾ ലംഘിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച ഇന്ത്യൻ പൗരനെയും സുഹൃത്തുക്കളെയും അറസ്റ്റു ചെയ്ത് കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (CID). കുവൈത്തിലെ മുത്ല (Mutla) മരുഭൂമിയിലെ ഒരു ക്യാമ്പിൽ വെച്ച് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്.
മുത്ലയിലെ ക്യാമ്പിനുള്ളിൽ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള ഒരു സംഘം വ്യക്തികൾ അനുചിതമായ പെരുമാറ്റത്തിൽ ഏർപ്പെടുന്ന വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സ്ത്രീവേഷം ധരിച്ചുള്ള (Cross-dressing) പെരുമാറ്റങ്ങളും രാജ്യത്തെ നിയമങ്ങൾക്കും സാമൂഹിക മൂല്യങ്ങൾക്കും നിരക്കാത്ത മറ്റ് പ്രവൃത്തികളും വീഡിയോയിൽ അടങ്ങിയിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
സൈബർ ക്രൈം വകുപ്പുമായി ചേർന്ന് ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.
വിവാദ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമയെ സൈബർ വിഭാഗത്തിന്റെ സഹായത്തോടെ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിരുന്നു. ഇതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, താനാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും തന്നോടൊപ്പമുള്ള സുഹൃത്തുക്കളാണ് ദൃശ്യങ്ങളിലുള്ളതെന്നും പ്രതി സമ്മതിക്കുകയായിരുന്നു. തുടർന്ന് ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ വീഡിയോയിൽ ഉൾപ്പെട്ട മറ്റെല്ലാ വ്യക്തികളെയും സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയായിരുന്നു.
നിലവിൽ പ്രതികൾക്കെതിരെ പ്രത്യേക നിയമങ്ങൾക്കനുസൃതമായി കേസെടുത്തിട്ടുണ്ട്. ആവശ്യമായ നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങളെയും പൊതു സദാചാരത്തെയും വെല്ലുവിളിക്കുന്ന പ്രവൃത്തികൾക്കെതിരെ കർശന നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരന്തര നിരീക്ഷണത്തിലാണെന്നും നിയമലംഘനം നടത്തുന്നവർ ആരായാലും വിട്ടുവീഴ്ചയില്ലാതെ ശിക്ഷിക്കപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
kuwait authorities arrested an indian man and his friends after they filmed a video while wearing women’s clothing. the incident violated local laws regarding public decency, prompting legal action and raising awareness about strict cultural regulations in the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."