In Depth Story | ജാതിവിവേചനത്തിനെതിരായ യു.ജി.സി ചട്ടം: പിന്നാക്ക വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ള ബി.ജെ.പി നീക്കം; സവര്‍ണര്‍ വെയിലുകൊണ്ടപ്പോള്‍ അധികൃതര്‍ക്ക് പൊള്ളി
2016ലും, 2019ലും ഇന്ത്യയിലെ രണ്ട് വ്യത്യസ്ത ഉന്നത കലാലയങ്ങളില്‍ നടന്ന രണ്ട് ആത്മഹത്യകള്‍. ആത്മഹത്യ ചെയ്തത് രണ്ട് വിദ്യാര്‍ത്ഥികള്‍. രണ്ട് പേരുടെയും വയസ്സ് 26.
രണ്ട് പേരിലും സമാനമായ മറ്റൊന്ന് കൂടി ഉണ്ടായിരുന്നു. ആത്മഹത്യയിലേക്ക് രണ്ട് പേരെയും നയിച്ചത് ഒരേ കാരണങ്ങള്‍. വിവേചനം! ജാതിയവും, വംശീയവുമായ വിവേചനം...!
ആദ്യത്തേത് സംഭവിക്കുന്നത് ഹൈദരബാദ് കേന്ദ്ര സര്‍വ്വകലാശലയിലാണ്. അവിടെ ഗവേഷണം നടത്തിവരികായയിരുന്ന ആന്ധ്രപ്രദേശിലെ ദളിത് കുടുംബത്തില്‍ നിന്ന് വന്ന രോഹിത് വെമുലയെന്ന ചെറുപ്പക്കാരന്‍. പഠനം തന്നെയും സമരമാക്കി തീര്‍ത്ത വെമുല അംബേദ്ക്കര്‍ സ്റ്റുഡന്‍സ് എസോസിയേഷന്റെ (ASA) സജീവ പ്രവര്‍ത്തകനായിരുന്നു. രാഷ്ട്രീയ പ്രസക്തമായ ചോദ്യങ്ങള്‍ നിരന്തരം ചോദിച്ച് കൊണ്ടിരുന്ന വെമുലയെ സര്‍വ്വകലാശാല അധികൃതര്‍ ആദ്യം ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. എ.ബി.വി.പി അടങ്ങയുന്ന വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നിരന്തരം വെമുലയെ വേട്ടയാടി കൊണ്ടിരുന്നു. ഒടുവില്‍ ഹിന്ദുത്വ ബ്രാഹ്മണിസത്തോടുളള പ്രതിരോധം എന്ന നിലയില്‍ 2016 ജനുവരി 17 ന് വെമുല ആത്മഹത്യ ചെയ്തു. അയാളുടെ ആത്മഹത്യ കുറിപ്പിലെ ഒരു വരിയിങ്ങനെയാണ് 'എന്റെ ജനനം തന്നെ ഒരു അബദ്ധമായി പോയി'...
രണ്ടാമത്തെ ആത്മഹത്യ 2019ലാണ് സംഭവിക്കുന്നത്. പെണ്‍കുട്ടിയാണ്. മുസ്ലിമാണ്. ആദിവാസി പശ്ചാത്തലത്തില്‍ നിന്നും വരുന്നവളാണ്. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ നിന്നും ഡോ. പായല്‍ തഡ്വി മുംബൈയിലെ ബി വൈ എല്‍ നായര്‍ ഹോസ്പിറ്റലില്‍ ഗൈനക്കോളജി വിഭാഗത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് റെസിഡന്റ് ഡോക്റ്ററായി പരിശീലനം നേടുമ്പോള്‍ വലിയ സ്വപ്‌നങ്ങളും, പ്രതീക്ഷകളുമാണ് അവളുടെ മനസ്സില്‍ ഉണ്ടായിരുന്നത്.
സ്ത്രീ, മുസ്ലിം, ആദിവാസി, ജൂനിയര്‍... പായലില്‍ അടങ്ങിയിട്ടുളള ഇത്രയും സംഗതികള്‍ മതിയായിരുന്നു ചുറ്റിലുമുളള മനുഷ്യര്‍ക്ക് അവളെ പരിഹസിക്കുവാന്‍. അധ്യാപകരില്‍ നിന്നും, സഹപാഠികളില്‍ നിന്നും നിരന്തരം വംശീയ വിവേചനത്തിന് ഇരയായി കൊണ്ടിരുന്ന പായല്‍ ഒടുവില്‍ തന്റെ ഇരുപത്തിയാറാമത്തെ വയസ്സില്‍, 2019 മെയ് 22ന് ആത്മഹത്യ ചെയ്തു!
ജാതീയമായ വിവേചനങ്ങള്‍ കാരണം മക്കളെ നഷ്ടപ്പെട്ട അബേദ സാലിം താഡ്വിയും, രാധിക വെമുലയും (പായലിന്റെയും, രോഹിത്തിന്റെയും അമ്മമാര്‍) 2019ലാണ് കലാലയങ്ങളിലെ ജാതി വിവേചനം അവസാനിപ്പിക്കുന്നതിനും, നിലവിലുളള നിയമങ്ങളെ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിക്കുന്നത്. വര്‍ഷം 6 കടന്ന് പോയിട്ടും കോടതിയില്‍ നിന്ന് കാര്യമായ ഇടപെടലുകള്‍ ഒന്നും ഇല്ലാതിരിക്കുന്ന സയത്താണ് യു ജി സി (യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍) ഹര്‍ജിയില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ പരിഗണിച്ച് കൊണ്ട് 'ആന്റി ഡിസ്‌ക്രിമിനേഷന്‍ റഗുലേഷന്‍ ആക്റ്റ്' എന്ന പേരില്‍ പുതിയ നിയമം നടപ്പിലാക്കുന്നത്. പിന്നാക്ക വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ബി ജെ പി നടപ്പിലാക്കിയ ഈ പുതിയ നിയമം സവര്‍ണ്ണ ജാതിക്കാര്‍ ബി ജെ പിക്കെതിരെ തിരിയുന്നതിന് കാരണമായി. സുപ്രീം കോടതി ജനുവരി 29ന് ഈ പുതിയ നിയമം സ്റ്റേ ചെയ്‌തെങ്കിലും, ഉത്തര്‍ പ്രദേശിലടക്കം സവര്‍ണ്ണ സേന പോലെയുളള സവര്‍ണ്ണ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്ത് കൊണ്ടിരിക്കുകയാണ്.
എന്താണ് ജാതിവിവേചന വിരുദ്ധ നിയമം ?
ഇന്തയിലെ സര്‍വ്വകലാശലകളില്‍ അധികരിച്ച് വരുന്ന ജാതീയമായ വിവേചനങ്ങളും അതിനെ തുടര്‍ന്നുണ്ടാവുന്ന ആത്മഹത്യകളും തടയുന്നതിന് വേണ്ടി യു ജി സി 2026ല്‍ അവതരിപ്പിച്ച പുതിയ നിയമമാണ് ആന്റി ഡിസ്‌ക്രിമിനേഷന്‍ റഗുലേഷന്‍ ആക്റ്റ് എന്നത്. ഈ ചട്ട പ്രകാരം കലാലയങ്ങളില്‍ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ ഉള്‍പ്പെടുത്തി സമത്വ കമ്മിറ്റി രൂപീകരിക്കാനും, ജാതീയമായ അധിക്ഷേപങ്ങളോ, വിവേചനങ്ങളോ നേരിടേണ്ടി വന്നാല്‍ ഈ കമ്മിറ്റി വഴി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമാണ് പുതിയ ചട്ടത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.
2007ല്‍ യു.പി.എ സര്‍ക്കാര്‍ കലാലയങ്ങളിലെ ജാതി വിവേചനങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രൊഫ. സുഖദേവ് തോറാട്ടിന് കീഴിലെ കമ്മീഷനെ നിയോഗിക്കുന്നുണ്ട്. എയിംസ് കേന്ദ്രീകരിച്ച് പഠനം നടത്തിയ കമ്മീഷന്‍ പുറത്ത് വിട്ട വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. സഹപാഠികളില്‍ നിന്നുളള പരിഹാസ അക്ഷേപങ്ങള്‍ക്ക് പുറമെ അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് കുറച്ചും, ആവശ്യമായ ഇളവുകള്‍ നിഷേധിച്ചും പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികളെ മാറ്റി നിര്‍ത്തുന്നുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തുകയുണ്ടായി. ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും മറ്റ് സംഭവ വികാസങ്ങളുടെയും ഭാഗമായിയാണ് 2012ല്‍ യു പി എ സര്‍ക്കാര്‍ കലാലയങ്ങളില്‍ 'ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റി സെല്ല്' രൂപീകരിക്കുന്നത്. എസ്. സി, എസ് ടി വിഭാഗങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഈ സെല്ലുകളെ പലപ്പോഴും നിയന്ത്രിച്ചിരുന്നത് കലാലയങ്ങളിലെ സവര്‍ണ്ണ ലോബികള്‍ തന്നെയായിരുന്നു. അത് കൊണ്ട് തന്നെ സെല്ലും അതിന്റെ പ്രവര്‍ത്തനവും കടലാസ്സില്‍ മാത്രം ചുരുങ്ങുകയും, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുളള അക്രമങ്ങള്‍ തുടരുകയും ചെയ്തു.
2012ല്‍ നിലവില്‍ വന്ന ഈ നിയമത്തില്‍ ഒ.ബി.സി വിഭാഗത്തെയും ഉള്‍പ്പെടുത്തിയെന്നത് മാറ്റി നിര്‍ത്തിയാല്‍ 2026ല്‍ യു ജി സി പുറപ്പിടീച്ച പുതിയ ഉത്തരവില്‍ വേറെ മാറ്റമൊന്നുമില്ല.
സവര്‍ണ്ണ സംഘടനകളുടെ എതിര്‍പ്പ്
രോഹിത് വെമുലയുടെയും, പായല്‍ താഡ്വിയുടെയും ആത്മഹത്യക്ക് കാരണമായ ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയ രൂപമായിട്ടുളള ബി.ജെ.പി ഒ.ബി.സിയെ കൂടി ഉള്‍പ്പെടുത്തി കാമ്പസുകളില്‍ സമത്വ സമിതി രൂപീകരിച്ചതില്‍ വൈരുധ്യം തോന്നാമെങ്കിലും അതിന് പിന്നില്‍ കൃത്യമായ രാഷ്ടീയ അജണ്ഡയുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 400 സീറ്റ് ലക്ഷ്യം വെച്ച് മത്സരിച്ച ബി.ജെ.പിക്ക് എന്നാല്‍ ഒറ്റയ്ക്ക് നേടാനായത് ആകെ 240 സീറ്റുകള്‍ മാത്രമാണ്. പല മണ്ഡലങ്ങളിലും ഒ ബി സി വിഭാഗങ്ങളുടെ വോട്ട് ബി.ജെ.പിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബംഗാള്‍, അസ്സം, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുളള നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയില്‍ ഒ ബി സി വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ബി.ജെ.പി നടപ്പിലാക്കിയ ഉത്തരവെന്ന നിലയിലാണ് യു ജി സിയുടെ പുതിയ ചട്ടത്തെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കി കാണുന്നത്.
അതേ സമയം തന്നെ സവര്‍ണ്ണ സംഘടനകള്‍ യു.ജി.സി വിജ്ഞാപനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രതിഷേധത്തിലാണ്. സമത്വ സമിതിയില്‍ ജനറല്‍ വിഭാഗം ഉള്‍പ്പെടുന്നില്ലെന്നും, ജനറല്‍ വിഭാഗം ഉള്‍പ്പെടാതെ സമിതി രൂപികരിക്കപ്പെട്ടാല്‍ സവര്‍ണ്ണ വിഭാഗങ്ങള്‍ക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സമിതി വേദിയാകുമെന്നുമാണ് സവര്‍ണ്ണ സംഘടനകളുടെ അകാശവാദം.
2012ല്‍ ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റി സെല്ല് നിലവില്‍ വന്നപ്പോള്‍ മൗനം പാലിച്ച സവര്‍ണ്ണ സംഘടനകള്‍ നിലവില്‍ ബഹളം വെക്കുന്നതില്‍ ഇന്ത്യയുടെ മാറിയ രാഷ്ട്രീയ സാഹചര്യം കൂടി ഒരു കാരണമാണ്. രോഹിത്ത് വെമുലയുടെ ആത്മഹത്യക്കും, സി.എ.എ വിരുദ്ധ സമരങ്ങള്‍ക്കും ശേഷം ഇന്ത്യയിലെ കലാലയങ്ങളില്‍ ഉടലെടുത്തിട്ടുളള പുതിയ വിദ്യാര്‍ത്ഥി രാഷ്ട്രീയ മുന്നേറ്റങ്ങളെ സവര്‍ണ്ണ വിഭാഗം വല്ലാതെ ഭയക്കുന്നുണ്ട്. ദളിത്, മുസ്ലിം, ആദിവാസി വിഭാഗങ്ങള്‍ ഒന്നിച്ച് നിന്ന് കൊണ്ട് സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന കലാലയങ്ങളിലെ പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ സവര്‍ണ്ണതയ്ക്ക് നേരെ ഉയര്‍ത്തുന്ന വെല്ലുവിളി അത്ര ചെറുതൊന്നുമല്ല. അത് കൊണ്ട് തന്നെയാണ് ഒ ബി സിയെ കൂടി ചേര്‍ത്ത യു ജി സി വിജ്ഞാപനത്തിന് എതിരെ സവര്‍ണ്ണര്‍ പ്രതിഷേധത്തിനിറങ്ങുന്നതും.
കേന്ദ്ര മന്ത്രിമാരില്‍ തന്നെ രണ്ട് അഭിപ്രായങ്ങള്‍ നിലവില്‍ ഈ ഉത്തരവുമായി ബന്ധപ്പെട്ട് ഉടലെടുത്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ യു ജി സി ഉത്തരവിനെ അലുകൂലിക്കുമ്പോള്‍ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് സനാതന ധര്‍മ്മത്തെ സംരക്ഷിക്കുന്നതാണ് ഉത്തരവ് സ്‌റ്റേ ചെയിതുളള കോടതി വിധിയെന്ന അഭിപ്രായം എക്‌സില്‍ രേഖപ്പെടുത്തുകയുണ്ടായി. ഉത്തര്‍ പ്രദേശില്‍ നിന്നും നിരവധി പ്രാദേശിക നേതാക്കള്‍ ഇതിനോടകം തന്നെ ബി.ജെ.പിയില്‍ നിന്ന് രാജിവക്കുകയുണ്ടായി.
കോടതി ഉത്തരവിലെ വൈരുധ്യങ്ങള്‍:
യു.ജി.സിയുടെ സമത്വ സമിതിയെന്ന ആശയം സ്‌റ്റേ ചെയ്യാന്‍ കാരണമായി സുപ്രീം കോടതി പറഞ്ഞത് ഭാവിയില്‍ അത് ജാതീയമായ വിവേചനം ശക്തിപ്പെടുത്താനും, തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാനും കാരണമാകുമെന്നാണ്. എന്നാല്‍ അധ്യാപകരില്‍ നിന്നടക്കം പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ത്തികള്‍ നേരിടുന്ന വ്യവസ്ഥാപിത അസമത്വങ്ങളെ കോടതി പരിഗണിക്കാന്‍ തയ്യാറായുമില്ല. കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ലോക്‌സഭയില്‍ അതരിപ്പിച്ച കണക്ക് പ്രകാരം 2014 - 21 കാലഘട്ടത്തില്‍ ഉന്നത വിദ്യാലയങ്ങളില്‍ നടന്നത് 122 ആത്മഹത്യകളാണ്. അതില്‍ 68 പേര്‍ അതായത് 55% പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികളാണ്. 24 എസ്.സി, 3 എസ്.ടി, 41 ഒ.ബി.സി എന്നിങ്ങനെയാണ് ആത്മഹത്യ നിരക്കുകള്‍. 45 ഉന്നത സര്‍വ്വകലാശാലകളിലെ വി.സിമാരുടെ കണക്ക് എടുത്താല്‍ എസ് സി, എസ് .ടി വിഭാഗങ്ങളില്‍ നിന്ന് ഒരു വി.സി മാത്രമെയുളളൂ.
English Summary: The tragic suicides of Rohit Vemula (2016) and Dr. Payal Tadvi (2019) highlighted the deep-rooted caste and racial discrimination prevalent in India's elite educational institutions. In response to a long-standing legal battle by their mothers, the UGC introduced the 'Anti-Discrimination Regulation Act 2026', which mandates 'Equality Committees' in colleges to protect SC, ST, and OBC students. However, the inclusion of the OBC category is viewed by analysts as a political move by the BJP to secure its vote bank ahead of upcoming state elections. Despite the rising number of student suicides among marginalized communities, the Supreme Court has stayed the regulation, sparking intense protests from upper-caste groups and concern among social justice advocates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."