ജോലി നേടി സ്ഥലംവിടൽ ഇനി നടക്കില്ല; പദ്ധതി തദ്ദേശീയർക്ക് കൂടുതൽ അവസരം ഉറപ്പാക്കാൻ
തിരുനാവായ: ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ പി.എസ്.സി നിയമനം നേടുന്നവർക്കു 10 വർഷത്തേക്കു ജില്ലാമാറ്റം അനുവദിക്കേണ്ടെന്ന ഉത്തരവ് ഈ ജില്ലകളിലെ തദ്ദേശവാസികളായ ഉദ്യോഗാർഥികൾക്കു കൂടുതലായി ജോലിക്ക് അവസരം ലഭിക്കാൻ. ജനുവരി 22നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ട്രെയിനിങ് ബി) വകുപ്പ് ഈ ഉത്തരവ് പുറത്തിറക്കിയത്.
ഇടുക്കി, വയനാട്, കാസർകോട് പാക്കേജുകൾ നടപ്പാക്കാൻ ആവശ്യത്തിനു ജീവനക്കാരില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു തീരുമാനം. താരതമ്യേന മത്സരം കുറഞ്ഞ ഈ ജില്ലകൾ തിരഞ്ഞെടുത്ത് പി.എസ്.സി പരീക്ഷയെഴുതി നിയമനം നേടിയതിനു ശേഷം പെട്ടെന്നുതന്നെ മറ്റു ജില്ലകളിലേക്കു സ്ഥലംമാറ്റം വാങ്ങിപ്പോകുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം.
ഇവിടങ്ങളിൽ പി.എസ്.സി വഴി ജില്ലാതല നിയമനം നേടുന്നവർക്ക് 10 വർഷത്തേക്ക് വർക്കിങ് അറേഞ്ച്മെന്റ്, ഡെപ്യൂട്ടേഷൻ, ട്രാൻസ്ഫർ, മ്യൂച്വൽ ട്രാൻസ്‌ഫർ എന്നിവ അനുവദിക്കില്ല. പി.എസ്.സി വിജ്‌ഞാപനത്തിൽ ഇക്കാര്യം ഉൾപ്പെടുത്തും. ഈ ജില്ലകൾക്കു മുൻഗണന നൽകി ജില്ലാതല നിയമനം നേടുന്നവരുടെ സ്ഥാനക്കയറ്റവും ഈ ജില്ലകളിൽത്തന്നെ പരിമിതപ്പെടുത്തും. ഇവിടങ്ങളിലേക്കു സ്‌ഥലംമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഈ ജില്ലകളിലെ ഒരു വർഷ സർവിസ് മറ്റു ജില്ലകളിലെ രണ്ട് വർഷ സർവിസിനു തുല്യമായും കണക്കാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."