ചോദ്യം ചെയ്യാൻ വേണ്ടി മാത്രം പൊലിസ് ആരെയും അറസ്റ്റ് ചെയ്യരുത്: സുപ്രിംകോടതി
ന്യൂഡൽഹി: ചോദ്യം ചെയ്യാൻ വേണ്ടി മാത്രം പൊലിസ് ആരെയും അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ആരോപിക്കപ്പെട്ട കേസുകളിൽ പൊലിസ് പ്രതികൾക്ക് ഭാരതീയ നാഗരിക സുരക്ഷാ സംഹിത സെക്ഷൻ 35(3) പ്രകാരം നോട്ടിസ് നൽകിയിരിക്കണമെന്നും സുപ്രിംകോടതി വിധിച്ചു. നോട്ടിസ് നൽകണമെന്ന നിർബന്ധിത ആവശ്യകത പാലിക്കുന്നില്ലെങ്കിൽ, 7 വർഷത്തിൽ താഴെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് ചെയ്യാനും കഴിയില്ലെന്ന് ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എൻ കോടീശ്വർ സിങ്ങ് എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു.
2023ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷൻ 35(3) പ്രകാരം നോട്ടിസ് എല്ലാ കേസുകളിലും നിർബന്ധമാണോയെന്ന വിഷയത്തിലാണ് സുപ്രിംകോടതി വിധി. അന്വേഷണത്തിന് മുന്നോടിയായി ഒരു പൊലിസ് ഉദ്യോഗസ്ഥൻ നടത്തുന്ന അറസ്റ്റ് കേസിന്റെ വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം പ്രയോഗിക്കേണ്ട വിവേചനപരവും ഐച്ഛികവുമായ നടപടിയാണെന്ന് കോടതി വ്യക്തമാക്കി.
പ്രതി ഒരു കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാൻ പൊലിസ് ഉദ്യോഗസ്ഥന് കാരണമുണ്ടായിരിക്കുകയും കൂടുതൽ കുറ്റകൃത്യങ്ങൾ തടയുക, അന്വേഷണം സുഗമമാക്കുക, തെളിവുകൾ നശിപ്പിക്കുന്നത് തടയുക, സാക്ഷികളെ സംരക്ഷിക്കുക, കോടതിയിൽ പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കുക എന്നിവ പോലുള്ള നിർദ്ദിഷ്‌ട ഉദ്ദേശ്യത്തിന് കസ്റ്റഡി ആവശ്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്യുമ്പോൾ മാത്രമേ അറസ്റ്റ് പാടുള്ളൂ. സെക്ഷൻ 35(3) പ്രകാരം നോട്ടിസ് നൽകപ്പെട്ടയാൾ അതിലെ നിർദേശം പാലിക്കുകയും ഹാജരാകുകയും ചെയ്യുന്നിടത്തോളം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കഴിയില്ല. അറസ്റ്റ് ആവശ്യമാണോ അല്ലയോ എന്ന ചോദ്യം പൊലിസ് ഉദ്യോഗസ്ഥൻ സ്വയം ചോദിക്കണം. അധികാരം പ്രയോഗിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും കോടതി വിധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."