പുതുചരിത്ര യുഗത്തിന് സമസ്ത; സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് ഇന്ന് പരിസമാപ്തി
കുണിയ: കരയിൽ നങ്കൂരമിട്ട സമസ്തയെന്ന പായ്ക്കപ്പൽ, അലകടലായി ഒഴുകിയെത്തുന്ന വിശ്വാസി ജനസഞ്ചയം, കേരളീയ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കൂടിച്ചേരലിന് ഇനി മണിക്കൂറുകളുടെ ദൈർഘ്യം മാത്രം.
ഇന്നിന്റെ സായാഹ്നം സാക്ഷിയാവുക രാജ്യത്തെ ഏറ്റവും വലിയ ഇസ്്ലാം മത സംഘടനയായ സമസ്ത കേരള ജംഇയ്യതുൽ ഉലമയെന്ന വൈജ്ഞാനിക വിപ്ലവത്തിന്റെ പുതിയ ചരിത്രത്തുടിപ്പുകൾക്ക്. ഇസ്‌ലാം മത പ്രബോധനത്തിനൊപ്പം ബഹുസ്വരതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് നൂറ്റാണ്ട് പൂർത്തിയാക്കുന്ന സമസ്തയെന്ന മഹാ പണ്ഡിതസഭയുടെ വാർഷികാഘോഷ സമാപനം ഇന്ന് കാസർകോട്ട് പ്രോജ്വലമാകും.
കുണിയയിൽ നാലു ദിവസമായി നടക്കുന്ന 'ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' പ്രമേയത്തിലുള്ള സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ സമാപനത്തിനാണ് വൈകീട്ട് 4.30ന് വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിലെത്തുന്ന ജനലക്ഷങ്ങൾ സാക്ഷിയാവുക. കണ്ണൂർ-മംഗളൂരു ദേശീയ പാതയോരത്തെ നഗരിയിൽ ലക്ഷങ്ങൾക്ക് സംഗമിക്കാൻ കഴിയുന്ന സദസും ആയിരത്തിലേറെ പേർക്ക് ഇരിക്കാവുന്ന വേദിയുമാണ് സമാപന സമ്മേളനത്തിനായി ഒരുക്കിയിരിക്കുന്നത്.
സമസ്തയുടെ നൂറ് ത്രിവർണ പാതാകകൾ വാനിലേക്ക് ഉയർത്തി കഴിഞ്ഞ ബുധനാഴ്ച നൂറാം വാർഷിക മഹാസമ്മേളനത്തിന് തുടക്കമിട്ടതും ഈ വിശാല മൈതാനിയിലാണ്. അറേബ്യൻ വാസ്തുശിൽപ ചാരുതയിൽ ഒരുക്കിയ ശംസുൽ ഉലമയുടെ പേരിലുള്ള പ്രധാന കവാടത്തിലൂടെയാണ് സമാപന സമ്മേളന നഗരിയിലേക്ക് പ്രവേശിക്കുക. വിളിപ്പാട് അകലെയാണ് പായ്ക്കപ്പൽ രൂപത്തിൽ വരക്കൽ മുല്ലക്കോയ തങ്ങളുടെ നാമധേയത്തിൽ നഗരി സജ്ജമാക്കിയിരിക്കുന്നത്.
രാജ്യത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും ജനങ്ങളുടെ ഒഴുക്കാണ് ഇന്നലെ മുതൽ കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിലേക്ക്. സദസിലുള്ളവർക്ക് വേദി കൃത്യമായി കാണാനുള്ള സൗകര്യങ്ങൾ, ശുചിമുറി, ആതുര സേവനവും ഒരുക്കിയിട്ടുണ്ട്. പൊലിസിന്റെ നിർദേശങ്ങൾ അനുസരിച്ചാണ് ക്രമീകരണങ്ങൾ.
പൊതുസമ്മേളനം ഈജിപ്ത് അൽ അസ്ഹർ യൂനിവേഴ്സിറ്റി റെക്ടർ പ്രൊഫ. ഡോ.സലാമ ജുമുഅ അലി ദാവൂദ് ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനാകും. സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ കുമ്പോൽ പ്രാർഥന നടത്തും. സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്്ലിയാർ സ്വാഗതം പറയും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. സമസ്ത സെക്രട്ടറി ജനറൽ പ്രൊഫ. ആലിക്കുട്ടി മുസ് ലിയാർ ശതാബ്ദി സന്ദേശം നൽകും. സമസ്ത ട്രഷറർ പി.പി ഉമ്മർ മുസ്‌ലിയാർ കൊയ്യോട് പ്രമേയ പ്രഭാഷണം നടത്തും. സമസ്ത സെന്റിനറി അവാർഡ് ലുലു ഇന്റർനാഷനൽ ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിക്ക് കൈമാറും.
സയ്യിദ് അലിയ്യുൽ ഹാഷ്മി യു.എ.ഇ, ഹമദ് സാമി ഹുസൈൻ റാഷിദ് അദ്ദൗസരി ബഹ്റൈൻ, അഹമ്മദ് അബ്ദുൽ വാഹിദ് ജാസിം ഹസൻ ഖറാത്വ, കേരള, കർണാടക മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, കെ. സിദ്ധരാമയ്യ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഡോ. പി. മുഹമ്മദലി ഗൾഫാർ, ബംഗളൂരു എം.എൽ.എ എൻ.എ ഹാരിസ് എന്നിവർ വിശിഷ്ടാതിഥികളാകും. കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ആൻഡ് ഫൗണ്ടർ ഇബ്റാഹിം അഹമ്മദലി ഹാജി കുണിയയ്ക്ക് ഉപഹാരം നൽകും.
പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂർ പ്രസംഗിക്കും. സമസ്ത വൈസ് പ്രസിഡന്റ് എം.പി കുഞ്ഞഹമ്മദ് മുസ്്ലിയാർ നെല്ലായ സമാപന പ്രാർഥന നടത്തും. സമസ്ത വൈസ് പ്രസിഡന്റ് എം.കെ മൊയ്തീൻകുട്ടി മുസ്്‌ലിയാർ കോട്ടുമല സംബന്ധിക്കും. സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കം നന്ദി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."