HOME
DETAILS

In Depth Story: കണ്ണൂരിലെ സി.പി.എമ്മില്‍ നിന്നുയര്‍ന്ന വിമത സ്വരം: വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം നേതൃത്വത്തിന് സംഭവിച്ച വീഴ്ചകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍

  
കെ. ഷബാസ് ഹാരിസ്
February 08, 2026 | 3:04 AM

V Kunhikrishnans New Book Critiques Ideological Erosion in Kerala CPIM

'വ്രണിത ഹൃദയനായ ഒരുവന്റെ ആത്മ നൊമ്പരങ്ങളായി ഇതിലെ ഓരോ വാചകവും കണ്ടാല്‍ മതി' 56 വര്‍ഷത്തോളം കണ്ണൂരിലെ സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുകയും, നേതൃസ്ഥാനമടക്കം അലങ്കരിക്കുകയും ചെയ്ത സഖാവ് വി. കുഞ്ഞി കൃഷ്ണന്‍ പാര്‍ട്ടിയില്‍ സംഭവിച്ച അഴിമതികളെ പുറം ലോകത്ത് എത്തിക്കാന്‍ രചിച്ച 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകത്തിലെ വരികളാണിത്. ഹൃദയം നൊന്ത് ഇങ്ങനെയൊരു വരി രചിക്കാന്‍ മാത്രം എന്താവും കുഞ്ഞി കൃഷ്ണനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക? ഇങ്ങനെ എഴുതുവാന്‍ മാത്രമൊരു വൈകാരിക അടുപ്പം പാര്‍ട്ടിയുമായി കുഞ്ഞി കൃഷ്ണില്‍ എങ്ങനെയുണ്ടായി? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ കേരളത്തിലെ, പ്രത്യേകിച്ച് കണ്ണൂരിലെ പാര്‍ട്ടി സംവിധാനത്തെ കുറിച്ചും, അത് പ്രവര്‍ത്തിക്കുന്ന രീതിയെ കുറിച്ചും നാം മനസ്സിലാക്കേണ്ടതുണ്ട്. 

2026-02-0808:02:25.suprabhaatham-news.png
 
 

കേരളം കമ്മ്യൂണിസത്തിന് നല്‍കിയത് എന്ത്?

ലോകത്തിന്റെ മുന്നില്‍ കേരളം പോലെയൊരു ചെറിയ പ്രദേശത്തെ അടയാളപ്പെടുത്തുന്നതില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് അത്ര ചെറുതൊന്നുമല്ല. കമ്മ്യൂണിസം ഇന്ത്യയില്‍ പിറക്കുന്നതിന് മുന്നേ തന്നെ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ കേരളത്തില്‍ സംഭവിച്ച് കൊണ്ടിരുന്ന കൊളോണിയല്‍ - ജന്മിത്വ വിരുദ്ധ സമരങ്ങളെ നിരീക്ഷിക്കുകയും, അഭിനന്ദിക്കുകയും ചെയ്തിരുന്നുവെന്നത് ചരിത്ര രേഖകളില്‍ നമുക്ക് കാണാന്‍ സാധിക്കും. 1921ല്‍ മലബാറിലെ മുസ്ലിം പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നടന്ന കൊളോണിയല്‍ - ജന്മിത്വ വിരുദ്ധ പ്രക്ഷോഭത്തെ നിരീക്ഷിച്ച് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സോവിയേറ്റില്‍ നിന്നും സാക്ഷാല്‍ ലെനിന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് അഭാനി മുഖര്‍ജിക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. ലോകത്ത് ആദ്യമായി തെരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഭരണത്തിലേറിയതും നമ്മുടെ കൊച്ചു കേളത്തിലാണ്. കേരളത്തില്‍ രൂപപ്പെട്ട ഇ.എം.എസിന് കീഴിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ചതില്‍ അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എ കൂടി ഇടപ്പെട്ടിരുന്നു എന്നതിനെ കൂടി ചേര്‍ത്ത് വായിക്കുമ്പോഴാണ് ചരിത്രത്തില്‍ കേരളമെന്ന കൊച്ചു ദേശം കമ്മ്യൂണിസത്തിന് നല്‍കിയ സംഭാവനകളുടെ ആഴം നമുക്ക് തിരിച്ചറിയാന്‍ സാധിക്കുക. 
നിരന്തരമായ ജന്മിത്വ വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയും, പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും അടിസ്ഥാന പ്രശ്‌നങ്ങള്‍ അഭിസംഭോധനം ചെയ്ത് കൊണ്ടുമാണ് ലോകത്തിലെ മറ്റെല്ലായിടങ്ങളിലേതെന്ന പോലെ കേരളത്തിലും കമ്മ്യൂണിസം അതിന്റെ വേരുകളാഴ്ത്തുന്നത്. കീഴാള ജനങ്ങളെ ആകര്‍ഷിക്കും വിധം സൃഷ്ടിക്കപ്പെട്ടിട്ടുളള നാടകങ്ങളും, പാട്ടുകളും, സാഹിത്യങ്ങളും കമ്മ്യൂണിസത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ച ഘടകങ്ങളാണ്. 

2026-02-0808:02:04.suprabhaatham-news.png

പുസ്തകത്തില്‍നിന്ന്.

 

കണ്ണൂര് ചുവന്നതെങ്ങനെ? 

1939ല്‍ കണ്ണൂരിലെ പിണറായില്‍ വെച്ചാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊള്ളുന്നത്. കോണ്‍ഗ്രസ്സിനകത്തെ സോഷ്യലിസ്റ്റ് ചേരിയിലെ നേതാക്കാളായ കൃഷ്ണന്‍ പിളള, ഇ.എം.എസ്, എ.കെ.ജിയടങ്ങുന്ന നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഘടകം രൂപികരിച്ചത്. 
അവിടുന്നങ്ങോട്ട് കണ്ണൂര്‍ കമ്മ്യൂണസത്തിന്റെ പരീക്ഷണ കേന്ദ്രമായി മാറുകയായിരുന്നു. മൊറാഴ മുതല്‍ അനവധി കാര്‍ഷിക പ്രക്ഷോഭങ്ങള്‍ കണ്ണൂരിന്റെ മണ്ണില്‍ അരങ്ങേറി. കെ.പി.ആര്‍ ഗോപാലന്‍, എ.കെ.ജി, ഇ.കെ നായനാര്‍ തൊട്ട് നിലവിലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും, പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷിനും ജന്മം നല്‍കിയത് ഇതേ കണ്ണൂര്‍ തന്നെ. 
ജന്മിത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായും, പോലീസ് വെടിവെപ്പിലൂടെയും, ഭരണകൂടം തൂക്കിലേറ്റിയും, ആര്‍.എസ്.എസുമായുളള ഏറ്റുമുട്ടലുകളിലൂടെയും അനവധി സഖാക്കളാണ് കണ്ണൂരിന്റെ മണ്ണില്‍ രക്തസാക്ഷികളായി തീര്‍ന്നത്. ഇത് കൊണ്ട് തന്നെ കണ്ണൂരിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് പോലും പാര്‍ട്ടിയോടുള്ളത് വല്ലാത്തൊരു തരം വൈകാരിക അടുപ്പമാണ്. അത്തരത്തില്‍ പാര്‍ട്ടിയോട് വൈകാരിക അടുപ്പം കാത്ത് സൂക്ഷിച്ച നേതാവും, പ്രവര്‍ത്തകനുമാണ് കുഞ്ഞി കൃഷ്ണന്‍. 56 വര്‍ഷത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടിയിലെ പുതിയ കാല നേതാക്കള്‍ പ്രവര്‍ത്തകരുടെ വൈകാരിക അടുപ്പത്തെ ചൂഷണം ചെയ്ത് സമ്പാദിച്ച ലക്ഷങ്ങളുടെ കണക്ക് പുറത്ത് വിടാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് കുഞ്ഞി കൃഷ്ണന്‍.

ലക്ഷ്യം മറന്ന് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി

ജനകീയ ജനാധിപത്യത്തിലൂടെ സോഷ്യലിസ്റ്റ് സമൂഹം രൂപീകരിക്കുകയും, അതിലൂടെ മാര്‍ക്‌സ് വിഭാവനം ചെയ്ത കമ്മ്യൂണിസ്റ്റ് സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യമായി സി.പി.എമ്മിന്റെ ഭരണഘടനയില്‍ എഴുതി വെച്ചിരിക്കുന്നത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം 1948ല്‍ കൊല്‍ക്കത്തയില്‍ വെച്ച് ചേര്‍ന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണകൂടത്തെയും, ജനാധിപത്യത്തെയും അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ് കൊണ്ട് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുകയാണ് ഉണ്ടായത്. പിന്നീട് അത് തിരുത്തുകയും പാര്‍ട്ടി പാര്‍ല്യമെന്ററി ജനാധിപത്യത്തിന്റെ വഴി തെരഞ്ഞെടുക്കുകയും ചെയ്തു. അപ്പോഴും സോഷ്യലിസത്തിലേക്ക് എത്താനുള്ള അടവ് നയം മാത്രമാണ് പാര്‍ട്ടിക്ക് പാര്‍ല്യമെന്ററി ജനാധിപത്യം എന്നത് ചുരുക്കം.
ഇത്രയും പറഞ്ഞത് സി.പി.എമ്മിന്റെ ലക്ഷ്യത്തെ മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ്. ആദ്യ കാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും, നേതാക്കളും ഈയൊരു ലക്ഷ്യത്തിന് വേണ്ടി ജീവിതം തന്നെ സമര്‍പ്പിച്ചതായി കാണാം. അവരെ സംബന്ധിച്ചടുത്തോളം പാര്‍ട്ടി പ്രവര്‍ത്തനം എന്നത് കൊണ്ട് ഉദ്ദേശം തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതല്ല. മറിച്ച് സാമൂഹികവും, സാംസ്‌കാരികവുമായ മാറ്റങ്ങളാണ്. അത് കൊണ്ടാണ് ഇ.എം.എസ് അടങ്ങുന്ന ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായപ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികരായി തുടര്‍ന്നതും. ഒരേ സമയം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെട്ട് കൊണ്ട് തന്നെ മാക്‌സിസത്തില്‍ അധിഷ്ഠിതമായിട്ടുള്ള ധൈഷണിക ഇടപെടലുകളും അവര്‍ നടത്തിയതായി കാണാം.

മാറിയ പാര്‍ട്ടി

എന്നാല്‍ പുതിയ കാലത്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം മറക്കുകയും പകരം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അധികാരം ലക്ഷ്യമാക്കി തീര്‍ക്കുകയും ചെയ്തു. ബംഗാളില്‍ അടക്കം സംഘടന എന്ന നിലയില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ പുറത്താകാം പാര്‍ട്ടി ഈ നിലപാടില്‍ എത്തുന്നത്. തെരഞ്ഞെടുപ്പ് വിജയവും, അധികാരവും ലക്ഷ്യമായതോട് കൂടി പാര്‍ട്ടിയില്‍ വര്‍ഗീയതയും, അഴിമതിയും കടന്ന് കൂടിയെന്ന് വേണം മനസ്സിലാക്കാന്‍. കുഞ്ഞി കൃഷ്ണന്‍ വ്യക്തമായി തന്നെ പുസ്തകത്തില്‍ ഒരിടത്ത് ഇതിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

2026-02-0808:02:13.suprabhaatham-news.png

പുസ്തകത്തില്‍നിന്ന്.

 

'കേരളത്തിലെ പാര്‍ട്ടിയെ കഴിഞ്ഞ കുറച്ച് കാലം കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചു എന്നതാണ് വാസ്തവം. ഇത് പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രയോഗത്തില്‍ ഒരു സാധാരണ തെരഞ്ഞെടുപ്പ് പാര്‍ട്ടിയുമായി മാറി കാലമേറെയായി. ചങ്ങാത്ത മുതലാളിത്തം എന്നാല്‍ എന്തെന്ന് ആര്‍ക്കെങ്കിലും പ്രായോഗികമായി പഠിക്കണമെങ്കില്‍ അത് കേരളത്തിലെ ചില പാര്‍ട്ടി നേതാക്കളെ പരിശോധിച്ചാല്‍ വലിയ ഗവേഷണ പ്രബന്ധം തന്നെ തയ്യാറാക്കാന്‍ സാധിക്കും...' (നേതൃത്വത്തെ അണികള്‍ തിരുത്തണം  പേജ് 9)
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇങ്ങനെയൊരു അപജയം സംഭവിക്കാനുള്ള കാരണവും കുഞ്ഞി കൃഷ്ണന്‍ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
'സംഘടനയ്ക്ക് അകത്ത് നിര്‍ബന്ധമായും ഉണ്ടാകേണ്ട സ്വയം വിമര്‍ശനവും വേണ്ട പരിഹാരവും ആവശ്യമായ നിലയില്‍ നടക്കാത്തത് കൊണ്ടാണ് ഇതൊരു സാധാരണ പാര്‍ട്ടിയായി മാറിയത്. എന്നാല്‍ ആരെങ്കിലും പാര്‍ട്ടിയില്‍ നേതൃത്വത്തിന് ഇഷ്ടപെടാത്ത വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചാല്‍ അവര്‍ 'കണ്ണിലെ കരട്' ആവുകയും എളുപ്പം ആ 'കരടി'നെ നീക്കം ചെയ്യാന്‍ ഈ സംഘടനാ തത്വങ്ങളെല്ലാം യാന്ത്രികമായി പ്രയോഗിക്കുകയും ചെയ്യും. അങ്ങനെ ഒതുക്കേണ്ടയാളെ ഒതുക്കുകയും വളര്‍ത്തേണ്ടയാളെ വളര്‍ത്തുകയും ചെയ്യും. അതാണ് ഇപ്പോഴത്തെ നില.' (നേതൃത്വത്തെ അണികള്‍ തിരുത്തണം  പേജ് -10)
ഇതില്‍ സുപ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ കുഞ്ഞി കൃഷ്ണന്‍ സൂചിപ്പിക്കുന്നുണ്ട്. ഒന്ന് പാര്‍ട്ടിയില്‍ ഇല്ലാതായി കൊണ്ടിരിക്കുന്ന ഉള്‍പാര്‍ട്ടി ജനാധിപത്യമാണ്. രണ്ട്, നേതാക്കള്‍ പാര്‍ട്ടിയെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന ആരോപണമാണ്.
ആദ്യത്തേതില്‍ കണ്ണൂരില്‍ തന്നെ ഉദാഹരണമുണ്ട്. ടി.പി ചന്ദ്രശേഖരനാണത്. പാര്‍ട്ടിയെ വിമര്‍ശിച്ച ടി.പിയെ ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 'പുകഞ്ഞ കൊള്ളി പുറത്ത്' എന്ന നിലപാടില്‍ ഉറച്ച് നിന്ന പാര്‍ട്ടി നേതാക്കളില്‍ ആരും ടി.പിയുടെ മരണത്തിന് ശേഷം പോലെ പാര്‍ട്ടി ചെയ്ത ക്രൂരതയെ തിരുത്തുകയുണ്ടായില്ല, ഒരാള്‍ ഒഴിച്ച്. വാര്‍ദ്ധക്യത്തില്‍ ടി.പിയുടെ വീട്ടിലേക്ക് കയറി ചെന്ന് കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു കൊണ്ട കേരളത്തിലെ ഒരേയൊരു സി.പി.എം നേതാവ് വി.എസ് അച്യുദാനന്ദന്‍ മാത്രമായിരുന്നു. ആ വി.എസിനെ പോലും കുഞ്ഞി കൃഷ്ണന്‍ പുസ്തകത്തില്‍ സൂചിപ്പിച്ച അതേ രീതിയില്‍ സി.പി.എം ഒതുക്കിയതിന് ചരിത്രം സാക്ഷി!
നേതാക്കളുടെ സ്വാര്‍ത്ഥ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനായി പാര്‍ട്ടിയെ ദുരുപയോഗം ചെയ്യുന്നു എന്ന തന്റെ വാദത്തെ കുഞ്ഞി കൃഷ്ണന്‍ പുസ്തകത്തില്‍ സമര്‍ത്ഥിക്കുന്നത് നിലവിലെ പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ മധുസൂധനന്‍ പയ്യന്നൂര്‍ പാര്‍ട്ടി ഏരിയ സെക്രട്ടറി ആയിരുന്നപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ്. മധുസൂധനന്‍ സഹകരണ സ്ഥാപനങ്ങളിലും മറ്റു ഇടങ്ങളിലും ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും, തൊഴില്‍ നല്‍കിയത് പാര്‍ട്ടിയല്ല താനാണെന്ന് ആളുകളെ ധരിപ്പിക്കുകയും ചെയ്യുമത്രേ. ഈ ആളുകളെ പിന്നീട് പാര്‍ട്ടിക്കകത്തെ തന്റെ അനുയായി കൂട്ടങ്ങളായി മാറ്റി കൊണ്ട് മധുസൂധനന്‍ പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നതാണ് കുഞ്ഞി കൃഷ്ണന്റെ ഗൗരവകരമായ ആരോപണം.

2026-02-0808:02:67.suprabhaatham-news.png
 
 

വി. കുഞ്ഞി കൃഷ്ണന്‍ ആരാണ്?

കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി വളരെ ശക്തമായ പയ്യന്നൂര്‍ പ്രദേശത്താണ് കുഞ്ഞി കൃഷ്ണന്‍ ജനിക്കുന്നത്. 1970കളില്‍ തന്നെ കുഞ്ഞി കൃഷ്ണന്‍ സി.പി.എമ്മില്‍ സജ്ജീവമാകുന്നുണ്ട്. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലും, സി.ഐ.ടി.യു പോലെയുള്ള സംഘടനകളുടെ നേതൃത്വത്തിലും കുഞ്ഞി കൃഷ്ണന്‍ ഉണ്ടായിരുന്നു. കൈത്തറി മേഘലയിലെ സംഘടനയിലും, സഹകരണ സംഘങ്ങളിലും സജ്ജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട്  സുപ്രീം കോടതി വരെ പാര്‍ട്ടിക്ക് വേണ്ടി നിയമ പോരാട്ടം നടത്തുകയും അത് വിജയിപ്പിക്കികയും ചെയ്തിട്ടുണ്ട്.
അടിയന്തരാവസ്ഥ കാലങ്ങളില്‍ നേതാക്കളെ ഒളിവില്‍ കഴിയുന്നതിന് സഹായിക്കാനും കുഞ്ഞി കൃഷ്ണന്‍ മുന്നില്‍ ഉണ്ടായിരുന്നതായി അദ്ദേഹം തന്നെ ഈ പുസ്തകത്തിലെ 'എന്നെ കുറിച്ച്' എന്ന അധ്യായത്തില്‍ പറഞ്ഞു വെക്കുന്നുണ്ട്. സ്വന്തം വിവാഹ ദിവസം പോലും ഉച്ചക്ക് ശേഷം പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിക്കുന്നതിനായി ഇറങ്ങി തിരിച്ച അദ്ദേഹത്തിന്റെ അനുഭവം കൂടി ഈ അധ്യായത്തില്‍ അദ്ദേഹം രചിക്കുന്നുണ്ട്.
56 വര്‍ഷം കൊണ്ട് പാര്‍ട്ടിയിലെ എല്ലാ തലങ്ങളിലും പ്രവര്‍ത്തിച്ച, കണ്ണൂരിലെ പയ്യന്നൂര്‍ പോലെയുള്ള പ്രദേശത്ത് ജീവിക്കുന്ന, മുതിര്‍ന്ന സി.പി .എം നേതാക്കളുമായി അടുത്ത ബന്ധമുള്ള കുഞ്ഞി കൃഷ്ണന്‍ ആണ് പാര്‍ട്ടി നേതൃത്വത്തിന് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നത് കൊണ്ട് തന്നെ, അതു നേതൃത്വത്തിന് അവഗണിക്കാനാകില്ല.



English summary: In his book Nethruthwathe Anikal Thiruthannum (The Cadre Must Correct the Leadership), veteran CPM leader V. Kunhikrishnan critiques the ideological erosion within the party in Kerala, particularly in its stronghold of Kannur. Having served the party for 56 years, he highlights how the leadership has shifted focus from socialist ideals to power politics, leading to widespread corruption and crony capitalism. Kunhikrishnan further alleges that internal democracy has vanished, with dissenting voices being silenced while leaders use the organization to build personal loyalties and safeguard selfish interests.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സമസ്ത യൂനിവേഴ്സ് 'Future Project For Next Hundred...

Kerala
  •  2 hours ago
No Image

ലഹരിയെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: ഡോ. എം.കെ മുനീർ

Kerala
  •  2 hours ago
No Image

സമന്വയ വിദ്യാഭ്യാസത്തിലൂടെ സമുദായത്തെ ഉയർത്തി: അഡ്വ. ഹാരിസ് ബീരാൻ എം.പി

Kerala
  •  2 hours ago
No Image

അധ്യക്ഷനും അംഗങ്ങളുമില്ല ന്യൂനപക്ഷ കമ്മിഷൻ നിശ്ചലം; കേന്ദ്രത്തിന് ഹൈക്കോടതി വിമർശനം; നോട്ടിസ്

National
  •  2 hours ago
No Image

യഥാർഥ ആദർശം കോട്ടകെട്ടി സംരക്ഷിക്കണം: അബ്ദുല്‍ ഹമീദ് ഹസ്റത്ത്

Kerala
  •  3 hours ago
No Image

കാൽനടയായും കപ്പലേറിയും കുണിയയിലക്ക്

Kerala
  •  3 hours ago
No Image

അസം മുഖ്യമന്ത്രിയുടെ വിദ്വേഷ പ്രസംഗം: ഹൈക്കോടതി ഇടപെടല്‍ തേടി പ്രമുഖര്‍

National
  •  3 hours ago
No Image

സുകൃതം, അറിവനുഭവം

Kerala
  •  3 hours ago
No Image

വളണ്ടിയർമാരുമായി സംവദിച്ച് എസ്.പി; ഒരുക്കിയത് വൻക്രമീകരണം

Kerala
  •  3 hours ago
No Image

ഇന്ത്യ-യു.എസ് വ്യാപാര കരാർ: കർഷകരുടെ വയറ്റത്തടിക്കുന്നതെന്ന് പ്രതിപക്ഷം

National
  •  3 hours ago