അസം മുഖ്യമന്ത്രി ഹിമന്തബിശ്വ മുസ്ലിംകളെ വെടിവയ്ക്കുന്ന ഭീകര ദൃശ്യം; പ്രകോപനപരമായ വിഡിയോ പങ്കുവച്ച് ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ട്; വിവാദമായതോടെ അപ്രത്യക്ഷമായി
ഗുവാഹത്തി: അസം ബി.ജെ.പി ഘടകത്തിന്റെ ഔദ്യോഗിക എക്‌സ് (മുമ്പ് ട്വിറ്റര്‍) ഹാന്‍ഡിലില്‍ പങ്കുവെച്ച പ്രകോപനപരമായ വീഡിയോ രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മുസ്ലിംകളെ തോക്കിന്‍മുനയില്‍ നിര്‍ത്തി വെടിവെക്കുന്നതായി ചിത്രീകരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ്, മുസ്ലിംകള്‍ക്കെതിരായ വീഡിയോ ഇറക്കിയിരിക്കുന്നത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രങ്ങളും മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ തോക്ക് ഉപയോഗിക്കുന്ന ദൃശ്യങ്ങളും ചേര്‍ത്താണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍, കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ വിഡിയോ അപ്രത്യക്ഷമായിട്ടുണ്ട്.
'പോയിന്റ് ബ്ലാങ്ക് ഷൂട്ട്', 'വിദേശികളില്ലാത്ത അസം', 'എന്തുകൊണ്ട് നിങ്ങള്‍ പാകിസ്താനിലേക്ക് പോയില്ല?' തുടങ്ങിയ വിദ്വേഷം ജനിപ്പിക്കുന്ന അടിക്കുറിപ്പുകളും വീഡിയോയിലുണ്ട്. ഭരണകക്ഷിയുടെ ഔദ്യോഗിക പേജിലൂടെ വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നതിനെതിരെ രാഷ്ട്രീയസാമൂഹിക രംഗത്തെ പ്രമുഖര്‍ രംഗത്തെത്തി.
Shameful. Whoever has made this ad 👇🏽 needs to be IMMEDIATELY arrested . You need to act @narendramodi @AmitShah @AshwiniVaishnaw https://t.co/VX5Axd1wKe
— Sagarika Ghose (@sagarikaghose) February 7, 2026
ഇത് ലജ്ജാകരമാണെന്നും വീഡിയോയ്ക്ക് പിന്നിലുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ സാഗരിക ഘോഷ് ആവശ്യപ്പെട്ടു.
ബംഗാളി മുസ്ലിംകളെ (മിയ) ബഹിഷ്‌കരിക്കാനും ആക്രമിക്കാനും ആഹ്വാനംചെയ്യുന്ന പ്രസ്താവന നടത്തിയതിന്റെ പേരില്‍ ഹിമന്തയ്‌ക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കെയാണ്, വീണ്ടും അദ്ദേഹം പ്രകോപനം ആവര്‍ത്തിക്കുന്നത്. ഹിമന്ത ബിശ്വ ശര്‍മ്മയുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ഹര്‍ഷ് മന്ദര്‍ പോലീസില്‍ പരാതി നല്‍കുകയും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിലൊന്നും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്നും അവര്‍ക്ക് നല്‍കുന്ന കൂലിയില്‍ കുറവ് വരുത്തി ബുദ്ധിമുട്ടിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'മുസ്ലിം മുക്ത ഭാരതം' പ്രമേയമാക്കി ബി.ജെ.പി സംസ്ഥാന ഘടകം നേരത്തെയും വിഡിയോ പുറത്തിറക്കിയിരുന്നു. മുസ്ലിംകളെ കടുത്ത ഭാഷയില്‍ അവഹേളിക്കുകയും വര്‍ഗീയമായി അധിക്ഷേപിക്കുകയും വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന വിധത്തിലുള്ള വിഡിയോ, ബി.ജെ.പി അസം യൂണിറ്റ് അവരുടെ എക്‌സ് അക്കൗണ്ടില്‍ ആണ് പങ്കുവച്ചിരുന്നത്.
'ബി.ജെ.പി ഇല്ലാത്ത അസം' എന്ന തലക്കെട്ടിലുള്ള എ.ഐ നിര്‍മിത വിഡിയോ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിംകളെ പൊതു സ്ഥലങ്ങളും സര്‍ക്കാര്‍ ഭൂമിയും കൈവശപ്പെടുത്തുന്ന അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുകയും ഒപ്പം, മുസ്ലിം ജനസംഖ്യ പെരുകിവരുന്നതായും എല്ലായിടത്തും മുസ്ലിംകള്‍ മാത്രം നിറഞ്ഞുനില്‍ക്കുകയാണെന്നും ആക്ഷേപിക്കുകയാണ്.
English Summary: A provocative video shared by the Assam BJP unit’s official X account has drawn widespread condemnation for depicting Chief Minister Himanta Biswa Sarma symbolically firing at Bengali-origin Muslims at point-blank range. The clip, which uses AI-generated imagery and inflammatory captions like 'Foreigner-free Assam' and 'No Mercy,' has been slammed by activists and opposition leaders as a blatant promotion of hate and violence. While rights activists have filed police complaints and approached the Supreme Court against the CM’s repeated communal rhetoric, opposition leaders like Asaduddin Owaisi and Sagarika Ghose have demanded immediate action against the dehumanization of Indian citizens.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."